Previous Lesson -- Next Lesson
യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി
b) കൊയ്ത്തിനു തയ്യാറായിരിക്കുന്ന വിളവുനിലത്തെ കാണുന്നതിനു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 4:27-38)
യോഹന്നാന്‍ 4:31-38
31അതിനിടയില്‍ ശിഷ്യന്മാര്‍ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. 32അതിന് അവന്‍: നിങ്ങള്‍ അറിയാത്ത ആഹാരം ഭക്ഷിക്കാന്‍ എനിക്കുണ്ടെന്ന് അവരോടു പറഞ്ഞു. 33ആകയാല്‍ വല്ലവനും അവനു ഭക്ഷിക്കാന്‍ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു. 34യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. 35ഇനി നാലുമാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ത്തന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 36വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിക്കാന്‍ തക്കവിധം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവനിലേക്കു വിളവു കൂട്ടിവയ്ക്കുന്നു. 37വിതയ്ക്കുന്നത് ഒരുത്തന്‍, കൊയ്യുന്നതു മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്ല് ഇതില്‍ ഒത്തിരിക്കുന്നു. 38നിങ്ങള്‍ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവര്‍ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
പാപിനിയായ സ്ത്രീയുടെ ആത്മാവിനെ വിടുവിച്ച് അവളെ നിത്യജീവനിലേക്കു നയിച്ചതിനുശേഷം, അവന്‍ ശിഷ്യന്മാരിലേക്കു തിരിഞ്ഞ് അവര്‍ക്കും ഇതേ രീതിയിലുള്ള ശുശ്രൂഷ നല്‍കി. ലൌകികകാര്യങ്ങളിലായിരുന്നു അവരുടെ ചിന്ത. ആ സ്ത്രീയുടെ ഹൃദയത്തില്‍ ദൈവാത്മാവു പ്രവര്‍ത്തിച്ചത് അവര്‍ നിഷേധിച്ചില്ല. ജീവിക്കാന്‍ ആഹാരവും വെള്ളവും ആവശ്യമാണെന്നുള്ളതിനു സംശയമില്ല. എന്നാല്‍ അപ്പത്തെക്കാളും അനുപേക്ഷണീയമായ ആഹാരമുണ്ട്. വെള്ളം നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായ സംതൃപ്തി നല്‍കുന്നതുണ്ട്. അവര്‍ അത് ഇനിയും മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. അവര്‍ അപ്പോഴും അവളെക്കാള്‍ മികച്ചവരൊന്നുമല്ലായിരുന്നു, അവര്‍ ഭക്തരും യേശുവിനെ അനുഗമിക്കുന്നവരുമാണെന്നേ ഉണ്ടായിരുന്നുള്ളൂ. കാരണം, ഉയരത്തില്‍നിന്നു ജനിക്കാത്ത ഒറ്റയൊരാളും ദൈവരാജ്യം കാണുകയില്ല.
മറ്റേതൊരു ഭൌതികാഹാരത്തെക്കാള്‍, ആത്മീയ (സ്വര്‍ഗ്ഗീയ) ആഹാരത്തിന്റെ അര്‍ത്ഥം യേശു അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. അനുഗ്രഹം പകരുന്നതിലും പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിലുമായിരുന്നു യേശുവിനു മറ്റെന്തിനെക്കാളും സംതൃപ്തി.
യേശുവിനെ അയച്ചതു ദൈവമാണ്. അനുസരണമുള്ള പുത്രനായ അവന്‍ പിതാവിന്റെ ഹിതം സന്തോഷത്തോടെ ചെയ്തു, ദൈവം സ്നേഹമാണല്ലോ. അവന്റെ സ്നേഹത്തില്‍ വസിക്കുന്നവരെല്ലാം ദൈവത്തില്‍ വസിക്കുന്നു. ക്രിസ്തു അനുസരിച്ചുവെന്നു പറയുമ്പോള്‍ അവന്‍ പിതാവിനെക്കാള്‍ താഴ്ന്നവനാണെന്ന് അര്‍ത്ഥമില്ല, മറിച്ച് അവന്റെ സ്നേഹത്തിന്റെ വ്യാപ്തിയാണ് അതു തെളിയിക്കുന്നത്. ലോകരക്ഷ പിതാവിന്റെ പ്രവൃത്തിയാണെന്നാണു പുത്രന്‍ പറഞ്ഞത്. പുത്രനാണ് അതു ചെയ്തതെങ്കിലും, അവന്‍ അതിന്റെ മഹത്വം പിതാവിനര്‍പ്പിച്ചു - നേരത്തെ പിതാവു സകലവും പുത്രനു നല്‍കിയതുപോലെതന്നെ. പുത്രനു പ്രാധാന്യം നല്‍കിയ പിതാവ് അവനെ വലത്തുഭാഗത്തിരുത്തുകയും, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും പുത്രനു നല്‍കുകയും ചെയ്തു.
ഈ നിന്ദ്യയായ സ്ത്രീയെ കിണറ്റിന്‍കരയില്‍വെച്ചു രക്ഷിക്കുകയെന്നതായിരുന്നു ദൈവഹിതം. യഹൂദന്മാരെ മാത്രമല്ല, സകല മനുഷ്യവര്‍ഗ്ഗത്തെയും വീണ്ടെടുപ്പിനായി വിളിച്ചിരിക്കുകയാണ്. എല്ലാവരും തെറ്റിപ്പോയവരും ദൈവത്തിനായി വിശക്കുന്നവരുമാണ്. ഈ സ്ത്രീയെ കണ്ട യേശു അവളില്‍ ഒരു പക്വത കണ്ടെത്തി, ഉള്ളിന്റെയുള്ളില്‍ അവള്‍ പാപക്ഷമയ്ക്കായി വിശക്കുകയായിരുന്നു. യഹൂദന്മാരിലുള്ളതിനെക്കാള്‍, ദൈവത്തിന്റെ പാപക്ഷമ സ്വീകരിക്കാനുള്ള ഒരു സന്നദ്ധത അവള്‍ക്കുണ്ടായിരുന്നു. പെട്ടെന്നുതന്നെ അവന്‍ കണ്ട കാഴ്ച കൊയ്ത്തിനായി വിളഞ്ഞ ഗോതമ്പുവയലെന്നപോലെ മനുഷ്യവര്‍ഗ്ഗത്തെയാണ്. പരിശുദ്ധാത്മാവ് അതിന്മീതെ നീങ്ങുന്നുണ്ട്.
എന്നിട്ടും, കൊയ്ത്തിനായി വിളഞ്ഞിരിക്കുന്ന വയലിനോടു സാദൃശ്യപ്പെടുത്തിയ ലോകത്തെ ശിഷ്യന്മാര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. യേശു ശമര്യയിലെത്തിയതു ശൈത്യകാലത്തായിരുന്നു, കൊയ്ത്തിനു കുറെ മാസങ്ങള്‍ കൂടിയുണ്ടായിരുന്നു. യേശു ഇങ്ങനെ പറയുന്നതായി തോന്നി, പുറമേ തെളിഞ്ഞു വ്യക്തമായി കാണാവുന്ന വസ്തുതകളാണു നിങ്ങള്‍ നോക്കുന്നത്. മനുഷ്യന്റെ ആത്മാവിന്റെ ആന്തരസത്യങ്ങളിലേക്കു നോക്കുക- അടിച്ചമര്‍ത്തപ്പെട്ട ചോദ്യങ്ങള്‍, സമൃദ്ധിയായ ജീവനായുള്ള ആഗ്രഹം, ദൈവത്തെ അന്വേഷിക്കല്‍. ഇന്നാണു കൊയ്ത്തുകാലം. രക്ഷയുടെ സന്ദേശം ജ്ഞാനത്തോടും സ്നേഹത്തോടുംകൂടി അറിയിച്ചാല്‍, ദൈവപുത്രനെ രക്ഷകനായി സ്വീകരിക്കുന്നതിന് അനേകര്‍ കാത്തിരിക്കുകയാണ്.
നിങ്ങള്‍ക്കു മറ്റൊരു തോന്നലായിരിക്കാം ഉണ്ടാവുക; ചുറ്റുമുള്ളവരെല്ലാം പിടിവാശിക്കാരും മതഭ്രാന്തരും അന്ധരുമാണ്. ശിഷ്യന്മാര്‍ക്ക് അങ്ങനെയാണു തോന്നിയത്; അവര്‍ പുറമേയുള്ള വിധിയാണു വിധിച്ചത്. എന്നാല്‍ യേശു ഹൃദയം വിവേചിച്ചു. യേശുവിനെ ഒരു അന്യദേശക്കാരനായി കരുതി ആദ്യം ഇടപെട്ട പാപിനിയായ സ്ത്രീയെ അവന്‍ ശിക്ഷ വിധിച്ചില്ല. ആത്മീയ പ്രഭാഷണം ഗ്രഹിക്കാന്‍ അവള്‍ക്കു കഴിയാഞ്ഞിട്ടുപോലും അവളോടു സംസാരിക്കുന്നതിന് അവന്‍ വൈമുഖ്യം കാണിച്ചില്ല. അവന്‍ അവളോടു ലളിതമായും വ്യക്തമായുമാണു സംസാരിച്ചത്. ആത്മാവിന്റെ മാര്‍ഗ്ഗദര്‍ശനത്താല്‍ അവന്‍ അവളെ അധികമായി സഹായിച്ചു. ആരാധനയുടെ ഓര്‍മ്മകളും മശീഹാത്വത്തിന്റെ ഗാംഭീര്യവും അവളില്‍ അവനുണര്‍ത്തി, അവളൊരു സുവിശേഷികയായിത്തീര്‍ന്നു. എന്തൊരു മാറ്റം! ഭക്തനായ നിക്കോദേമോസിനെക്കാള്‍ അവള്‍ ആത്മാവിനോട് അടുത്തായിരുന്നു. കര്‍ത്താവിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം, തങ്ങളുടെ സ്ഥലത്തുള്ളവരുടെ ദൈവനീതിക്കായുള്ള വിശപ്പു കാണാനുള്ള യേശുവിന്റെ ഉള്‍ക്കാഴ്ച വേണം. അവരുടെ സംസ്കാരമില്ലായ്മയെയും ഉത്സാഹമില്ലായ്മയെയുംകുറിച്ചു വിചാരപ്പെടേണ്ട. ദൈവം അവരെ സ്നേഹിക്കുന്നു; യേശു അവരെ വിളിക്കുന്നു. അല്പാല്പമായി അവരുടെ മനസ്സു പ്രകാശിക്കും. ദൈവത്തെ അന്വേഷിക്കുന്ന ഇത്രയധികം ആളുകളുള്ള ഒരു ലോകത്തില്‍ നിങ്ങള്‍ എത്രത്തോളം നിശ്ശബ്ദത പാലിക്കും?
ഒരു വ്യക്തി ക്രിസ്തുവിലേക്കു തിരിയുമ്പോള്‍ അവനു നിത്യജീവന്‍ ലഭിക്കുന്നു; അവന്റെ ഹൃദയത്തില്‍ സന്തോഷം നിറയും. മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു സ്വര്‍ഗ്ഗത്തിലും വലിയ സന്തോഷമുണ്ടാകും. എല്ലാറ്റിലുമുപരിയായി, എല്ലാവരും രക്ഷിക്കപ്പെട്ടു സത്യം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവസ്നേഹവുമായി താദാത്മ്യപ്പെടുന്നവരും, മറ്റുള്ളവരോട് അതു പ്രസംഗിക്കുന്നവരും ഉള്ളില്‍ സംതൃപ്തിയടഞ്ഞു സന്തോഷിക്കും. യേശു പറഞ്ഞതുപോലെ, "എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ വേല തികയ്ക്കുന്നതാണ് എന്റെ ആഹാരം."
"കൊയ്ത്തിലേക്കു ഞാന്‍ നിങ്ങളെ അയയ്ക്കുന്നു" എന്നു പറഞ്ഞുകൊണ്ടു ശിഷ്യന്മാരോടുള്ള സന്ദേശം യേശു അവസാനിപ്പിച്ചു. മാനസാന്തരപ്രസംഗംകൊണ്ടു സ്നാപകന്‍ നേരത്തെത്തന്നെ ഊഷരഭൂമി ഉഴുതുമറിച്ചിരുന്നു - നേരത്തെ തയ്യാറാക്കിയ മണ്ണില്‍ ദൈവം നട്ട ഗോതമ്പുമണിയാണ് യേശു. ക്രൂശിന്മേലുള്ള അവന്റെ മരണത്തിന്റെ ഫലമാണ് ഇന്നു നാം കൊയ്യുന്നത്. യേശു നിങ്ങളെ കൊയ്ത്തിലേക്കു വിളിക്കേണ്ടതിന് ഇതു നിങ്ങളുടെ കൊയ്ത്തല്ലെന്ന് ഓര്‍ക്കുക. അതു കര്‍ത്താവിന്റെ വേലയാണ്. ആത്മാവിന്റെ ഫലങ്ങളില്‍ ക്രിസ്തുവിന്റെ ശക്തി വിളയുന്നു. നാമെല്ലാവരും പ്രയോജനമില്ലാത്ത ദാസന്മാരാണ്. എന്നിട്ടും അവന്റെ ദൈവികശുശ്രൂഷയില്‍ പങ്കാളികളാകാന്‍ അവന്‍ നമ്മെ വിളിക്കുന്നു - ചിലപ്പോള്‍ വിതയ്ക്കുന്നതിന്, ചിലപ്പോള്‍ ഉഴുന്നതിന് അല്ലെങ്കില്‍ കൊയ്യുന്നതിന്. ദൈവത്തിന്റെ പ്രഥമവേലക്കാര്‍ നമ്മളല്ലായെന്ന് ഓര്‍ക്കുന്നതു നല്ലതാണ്. നമുക്കു മുമ്പായി അനേകര്‍ കണ്ണുനീരോടെ അദ്ധ്വാനിച്ചു, സ്വര്‍ഗ്ഗത്തില്‍ അവരുടെ പ്രാര്‍ത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള ദൈവവേലക്കാരെക്കാള്‍ മികച്ച സജ്ജീകരണമോ പെരുമാറ്റമോ നിങ്ങള്‍ക്കുണ്ടായിട്ടില്ല. അവന്റെ പാപക്ഷമ നല്‍കുന്ന കൃപയിലാണ് ഓരോ നിമിഷവും നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളുടെ സേവനത്തില്‍ ആത്മാവിനെ അനുസരിക്കുക. കൊയ്ത്തുകാലത്തു സ്തുതിസ്തോത്രങ്ങളോടെ അവനെ സേവിക്കുക, "നിന്റെ രാജ്യം വരണമേ; എന്നുമെന്നേക്കും നിനക്കാണു പരമാധികാരവും ശക്തിയും മഹത്വവും ആമേന്‍" എന്നു വിളിച്ചുപറയുന്ന മറ്റു കൊയ്ത്തുകാരോടൊപ്പം ചേര്‍ന്നു നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവിനെ മഹത്വപ്പെടുത്തുക.
c) ശമര്യയിലെ സുവിശേഷീകരണം (യോഹന്നാന്‍ 4:39-42)
യോഹന്നാന്‍ 4:39-42
39ഞാന്‍ ചെയ്തതൊക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു. 40അങ്ങനെ ശമര്യര്‍ അവന്റെ അടുക്കല്‍ വന്നു തങ്ങളോടുകൂടെ പാര്‍ക്കണമെന്ന് അവനോട് അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു. 41ഏറ്റവും അധികം പേര്‍ അവന്റെ വചനം കേട്ടു വിശ്വസിച്ചു: 42ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നത്; ഞങ്ങള്‍ തന്നെ കേള്‍ക്കുകയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവെന്ന് അറിയുകയും ചെയ്തിരിക്കുന്നുവെന്നു സ്ത്രീയോടു പറഞ്ഞു.
ആ സ്ത്രീയുടെ സംസാരത്തിന്റെ സ്വാധീനം നിമിത്തം, പട്ടണത്തില്‍നിന്നു ധാരാളം പേര്‍ യേശുവിന്റെ അടുക്കലേക്ക് ഓടിയെത്തി.