Previous Lesson -- Next Lesson
യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി
3. സ്നാപകന്‍ യേശുവിനെ മണവാളനായി സാക്ഷ്യപ്പെടുത്തുന്നു (യോഹന്നാന്‍ 3:22-36)
യോഹന്നാന്‍ 3:22-30
22അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യഹൂദ്യദേശത്തുവന്ന് അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23യോഹന്നാനും ശലേമിനരികത്ത് ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളമുണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനമേറ്റു. 24അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല. 25യോഹന്നാന്റെ ശിഷ്യന്മാരില്‍ ചിലര്‍ക്ക് ഒരു യഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് ഒരു വാദമുണ്ടായി; 26അവര്‍ യോഹന്നാന്റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, യോര്‍ദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവന്‍, നീ സാക്ഷീകരിച്ചിട്ടുള്ളവന്‍ തന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കല്‍ ചെല്ലുന്നു എന്നു പറഞ്ഞു. 27അതിനു യോഹന്നാന്‍: സ്വര്‍ഗ്ഗത്തില്‍നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിക്കാന്‍ കഴിയുകയില്ല. 28ഞാന്‍ ക്രിസ്തു അല്ല. അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍ തന്നെ എനിക്കു സാക്ഷികള്‍ ആകുന്നു. 29മണവാട്ടിയുള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്ന്, മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു. 30അവന്‍ വളരണം, ഞാനോ കുറയണം എന്ന് ഉത്തരം പറഞ്ഞു.
പെസഹയ്ക്കുശേഷം, യേശു യെരൂശലേം വിട്ടുപോയി സ്നാനം കഴിപ്പിക്കാന്‍ തുടങ്ങി. വീണ്ടും ജനനത്തിനുമുമ്പുള്ള തകര്‍ച്ചയുടെ ആവശ്യകത ശിഷ്യന്മാര്‍ അറിഞ്ഞു. പാപം ഏറ്റുപറയാത്ത രക്ഷ ഫലപ്രദമല്ല. പാപക്ഷമയ്ക്കായുള്ള സ്നാനം തകര്‍ച്ചയെയാണു ചിത്രീകരിക്കുന്നത്. പാപക്ഷമ അപേക്ഷിക്കുന്നയാള്‍ അതിലൂടെ ദൈവവുമായുള്ള പുതിയ ഉടമ്പടിയിലേക്കു പ്രവേശിക്കാന്‍ കാംക്ഷിക്കുന്നു.
സ്നാപകന്റെ ശുശ്രൂഷയുടെ സ്ഥലം മാറി. യോര്‍ദ്ദാന്റെ വടക്കന്‍ താഴ്വരയുടെ അറ്റമായ ഐനോനിലേക്ക് അദ്ദേഹം നീങ്ങി. അവിടെയുള്ളവര്‍ യോഹന്നാന്റെയടുക്കല്‍ വന്ന് അവരുടെ ഹൃദയം അവനു മുമ്പില്‍ പകര്‍ന്നു. അങ്ങനെ അവന്‍ അവരെ സ്നാനം കഴിപ്പിച്ചു, യേശുവിനെ കാണുന്നതിനായി അവരെ ഒരുക്കി.
പെസഹയ്ക്കുശേഷം യേശു നേരെ ഗലീലയ്ക്കു മടങ്ങിയില്ല. മറിച്ച്, അനുതപിക്കുന്നവരെ അവിടെത്തന്നെ അവന്‍ സ്നാനപ്പെടുത്തി. യോഹന്നാന്റെ അടുക്കല്‍ വന്നവരെക്കാളേറെ ആളുകള്‍ വലിയ ആധികാരികതയോടെ യേശുവിന്റെയടുക്കല്‍ വന്നു. തത്ഫലമായി രണ്ടു കൂട്ടര്‍ക്കുമിട യില്‍ വലിയ വാദമുണ്ടായി. ഈ രണ്ടു നേതാക്കന്മാരില്‍ ആരാണു പാപത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനു നല്ലത് എന്നായിരുന്നു വാദവിഷയം. ഇവരില്‍ ആരാണു ദൈവത്തോടു കൂടുതല്‍ അടുത്തത്? ഇതു പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു. കാരണം, അവരുടെ ജീവിതം പരിപൂര്‍ണ്ണമായി ശുദ്ധീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. സഹോദരാ, സഹോദരീ, നിങ്ങളുടെ സ്വഭാവം മുഴുവന്‍ ശുദ്ധീകരിക്കാന്‍ കഴിയുന്ന ഒരു വഴി നിങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ? നിങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ നിങ്ങള്‍ തിടുക്കപ്പെടുന്നോ, എന്നേക്കും നിങ്ങളുടെ പാപങ്ങള്‍ നിങ്ങളുടെ പിറകിലേക്കു വലിച്ചെറിയാന്‍ നിങ്ങള്‍ ബദ്ധപ്പെടുന്നോ?
സ്നാപകന്‍ വലിയ പ്രലോഭനത്തെ ചെറുത്തുനിന്നു. യേശുവിന്റെ മഹാവിജയത്തില്‍ അവന്‍ അസൂയപ്പെട്ടില്ല, അവന്റെ ശുശ്രൂഷയുടെ പരിമിതി അവന്‍ മനസ്സിലാക്കി. "വെറും മനുഷ്യന് അത്തരം നല്ല പ്രവൃത്തി സ്വന്തമായി ചെയ്യാനാവില്ല. ദൈവദത്തമായ അധികാരവും അനുഗ്രഹവും അതിന്റെ ഫലവുമുണ്ടെങ്കിലേ അവനങ്ങനെ ചെയ്യാന്‍ കഴിയൂ." അതിനു വിരുദ്ധമായി നാം നമ്മെക്കുറിച്ചും, നമ്മുടെ ആത്മീയമായ ജ്ഞാനത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, നല്ല പ്രസംഗങ്ങളെക്കുറിച്ചും പ്രശംസിക്കുന്നു. നിങ്ങള്‍ക്കൊരു ആത്മീയവരം ലഭിച്ചാല്‍, അതു ദൈവത്തില്‍നിന്നുള്ളതാണ്. അപ്പോഴും നിങ്ങളൊരു ദാസനാണ്, ദൈവം ആവശ്യപ്പെടുന്നതെല്ലാംചെയ്താലും നിങ്ങള്‍ അയോഗ്യനാണ്. സ്നാപകന്‍ താഴ്മയോടെ നിന്നു, അവന്റെ ശേഷിക്കപ്പുറമായ കഴിവുകളൊന്നും അവന്‍ അവകാശപ്പെട്ടില്ല, മറിച്ച് അവന്‍ ദൈവത്തെ മാത്രം മഹത്വപ്പെടുത്തി.
താന്‍ മശീഹയല്ലെന്ന് ഒരിക്കല്‍ക്കൂടി യോഹന്നാന്‍ അവന്റെ ശിഷ്യന്മാരോടു സാക്ഷ്യപ്പെടുത്തി. ക്രിസ്തു വിജയാഘോഷത്തോടെ യെരൂശലേമിലേക്കു പ്രവേശിക്കുമെന്നായിരിക്കാം അവന്‍ പ്രതീക്ഷിച്ചത്, പക്ഷേ അതുനടന്നില്ല. അതിനു പകരം യേശു യോഹന്നാനെപ്പോലെ സ്നാനം കഴിപ്പിക്കാന്‍ തുടങ്ങി. തന്മൂലം സ്നാപകന്‍ ആശയക്കുഴപ്പത്തിലായി, എന്നാലും അനുസരണത്തോടും താഴ്മയോടുംകൂടി നിലകൊണ്ടു. ദൈവദത്തമായ അവന്റെ കര്‍ത്തവ്യത്തില്‍ അവന്‍ ബദ്ധശ്രദ്ധനായിരുന്നു - ക്രിസ്തുവിന്റെ മുന്നോടിയായി അവനു വഴിയൊരുക്കുക.
യോഹന്നാനു ലഭിച്ച വെളിപ്പാടിനോട് അവന്‍ വിശ്വസ്തത പുലര്‍ത്തി. യേശു മണവാളനാണെന്നും, അനുതപിക്കുന്നയാളെ അവന്റെ മണവാട്ടിയായി കരുതുന്നുവെന്നും യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഇന്ന് ഈ ആത്മീയ ഐക്യം ആത്മാവു സൃഷ്ടിക്കുന്നു. "നാം ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ, അവന്‍ നമ്മുടെ ശിരസ്സാകുന്നു; നാമെല്ലാവരും അവനോടുകൂടി ഒന്നാകുന്നു''- പൌലോസിന് ഇതു പറയാന്‍ കഴിയുന്നുണ്ട്. ക്രിസ്തു ഇനിമേല്‍ നമ്മുടെ ന്യായാധിപനല്ല, നമ്മുടെ രക്ഷകനും മണവാളനുമാണ്.ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശ കാണിക്കുന്നതാണ് ഒരു വിവാഹത്തിന്റെ സന്തോഷകരമായ ചിത്രം.
സ്നാപകന്‍ ദൂരെ നില്‍ക്കുകയാണ്, വിശ്വാസികളുടെ എണ്ണം പെരുകുന്നതു കണ്ടുകൊണ്ടു സന്തോഷിക്കുന്നു. യേശുവിന്റെ ആളുകളുടെയിടയില്‍ നില്‍ക്കുന്നതിനെക്കാളുപരിയായി, അവന്‍ യേശുവിന്റെ അടുക്കല്‍നിന്നു. ഒരു വിശ്വസ്തനായ സ്നേഹിതനായിരിക്കുന്നത് അവന്‍ ഏറ്റുപറഞ്ഞു. അവന്‍ മരുഭൂമിയില്‍ ഏകനായിത്തുടര്‍ന്നപ്പോള്‍, യേശു നേരിട്ടു തലസ്ഥാനനഗരിയിലേക്കു പ്രവേശിക്കുകയും അവിടെ അത്ഭുതങ്ങള്‍ ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. രാജ്യത്തിന്റെ മുന്നേറ്റം നിരീക്ഷിച്ച സ്നാപകന്‍ ആനന്ദിച്ചു. മണവാളന്റെ ശബ്ദവും പ്രാമാണ്യവും അവനെ പ്രമോദിപ്പിച്ചു. ക്രിസ്തുവിന്റെ വിജയത്തിന്റെ വാര്‍ത്ത അവനു സ്വര്‍ഗ്ഗീയസംഗീതമായിരുന്നു. ഇങ്ങനെ ക്രിസ്തുവിന്റെ ആര്‍ദ്രത, സ്നാപകന്റെ പ്രവൃത്തിയുടെ അവസാനദിനങ്ങളില്‍ അവനെ തരളിതനാക്കി; കല്യാണസദ്യയില്‍ പങ്കെടുത്തവന്റെ സന്തോഷം അവനുണ്ടായി.
യോഹന്നാന്‍ മരിക്കാന്‍ സന്നദ്ധനായിരുന്നു. അവന്റെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ആഗ്രഹമൊന്നും അവനുണ്ടായിരുന്നില്ല. കുറയാനും ഇല്ലാതായിപ്പോകാനുമായിരുന്നു അവനു താല്‍പര്യം. അങ്ങനെ വിശ്വാസികള്‍ വളരുമല്ലോ.
വായനക്കാരാ, വായനക്കാരീ, നിങ്ങളുടെ സമ്മേളനങ്ങളുടെ തലവന്‍ ആരാണ്? നേതൃത്വത്തിനുവേണ്ടി പരസ്പരം പോരടിക്കുന്നവരാണോ, അതോ മറ്റുള്ളവര്‍ക്കു വഴിമാറിക്കൊടുക്കുന്നവരാണോ, ക്രിസ്തു നിങ്ങളില്‍ ശക്തിയോടെ വളരാന്‍ നിങ്ങള്‍ താഴുന്നുണ്ടോ? യോഹന്നാനോടു ചേര്‍ന്നു പറയാം, "അവനോ വളരേണം, ഞാനോ കുറയേണം."
ചോദ്യം:
- ഏതര്‍ത്ഥത്തിലാണു ക്രിസ്തു മണവാളനായിരിക്കുന്നത്?