Previous Lesson -- Next Lesson
ല) യഹൂദന്മാര്‍ക്ക് ലഭിച്ച വിശേഷാധികാരം കോപത്തില്‍നിന്ന് അവരെ രക്ഷിക്കുന്നില്ല (റോമര്‍ 3:1-8)
റോമര്‍ 3:1-5
1 എന്നാല്‍ യഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? 2 സകലവിധത്തിലും വളരെയുണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ ഭരമേല്പിച്ചിരിക്കുന്നതുതന്നെ. 3 ചിലര്‍ വിശ്വസിച്ചില്ലായെങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നീക്കംവരുമോ? 4 ഒരുനാളും ഇല്ല. "നിന്റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും'' എന്ന് എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍, സകലമനുഷ്യരും ഭോഷ്ക് പറയുന്നവര്‍ എന്നേ വരൂ. 5 എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തുപറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? - ഞാന്‍ മാനുഷരീതിയില്‍ പറയുന്നു- ഒരുനാളുമല്ല.
പൌലോസ് റോമര്‍ക്ക് ലേഖനം എഴുതുന്നതിനുമുമ്പെ അവരില്‍ പലര്‍ക്കും പല ചോദ്യങ്ങളുണ്ടായിരുന്നു. യവനായരില്‍നിന്നും വന്ന വിശ്വാസികള്‍ യഹൂദന്മാരെ വിശേഷപദവി ലഭിച്ചവരായി പരിഗണിച്ചില്ല. അതുകൊണ്ട് ന്യായപ്രമാണവും പരിച്ഛേദനയും പഴയനിയമ വക്താക്കളെ കുറ്റം വിധിക്കുന്നുവെന്ന് പൌലോസ് എഴുതിയത് അവര്‍ക്ക് ഏറെ പ്രസാദകരമായി.
മറുവശത്ത്, യഹൂദന്മാരില്‍നിന്ന് മുമ്പോട്ടുവന്ന വിശ്വാസികളാകട്ടെ വിശ്വാസത്താലുള്ള നീതീകരണമെന്ന വിഷയത്തെപ്പറ്റി സംശയാലുക്കളുമായിരുന്നു. ന്യായപ്രമാണവും ഉടമ്പടിയും നല്കുന്ന പ്രത്യേക പദവിയെ പൌലോസ് ഖണ്ഡിച്ചതില്‍ അവര്‍ക്ക് അപ്രീതിയുണ്ടായിരുന്നു.
പൌലോസിന്റെ പ്രേഷിതയാത്രകളില്‍ വൈവിധ്യതയുള്ള ഈ മനോഭാവത്തെ പൌലോസ് വ്യക്തമായി മനസ്സിലാക്കി. തന്നിമിത്തം റോമര്‍ക്കെഴുതിയ ലേഖനത്തില്‍ നേരത്തെത്തന്നെ അവന്‍ അവര്‍ക്ക് മറുപടി നല്കുകയുണ്ടായി. "പൌലോസേ, നീ പറയുന്നത് ശരി. യഹൂദന്മാര്‍ക്ക് ഞങ്ങളെക്കാള്‍ വിശേഷതകളൊന്നുംതന്നെയില്ല'' എന്ന് ആരോ തന്നോടു പറയുന്നതുപോലെ അവനു തോന്നി. അദ്ദേഹത്തോടു പൌലോസ് പറഞ്ഞു: എന്റെ പ്രിയ സഹോദരാ, നീ പറയുന്നത് തെറ്റാണ്. യഹൂദന്മാര്‍ക്ക് ഇപ്പോഴും ഒരു പ്രത്യേകാല്‍ പദവിയുണ്ട്. അവരുടെ ജാതി, വംശം, ദേശീയത അവയെല്ലാം കേവലം പൊടിയും ചാരവും സമാനമാണ്. അവരുടെ ഏക വിശേഷത ദൈവവചനം അവരെ ഭരമേല്പിച്ചിരിക്കുന്നു എന്നതു മാത്രമാണ്. ഈ വെളിപ്പാട് അവരുടെ അഹങ്കാരവും ഉത്തരവാദിത്വവുമായി എക്കാലവും നിലനില്ക്കും.
ഇതേത്തുടര്‍ന്ന് "എന്നാല്‍ അവര്‍ കല്പനയുടെ പ്രമാണത്തോടുവിശ്വസ്തത പുലര്‍ത്തിയില്ലല്ലോ'' എന്ന് മറ്റൊരാള്‍ പ്രതിവചിക്കുന്നതായി പൌലോസിനു തോന്നി. ഗൌരവതരമായ ഈ സംഗതിക്ക് പൌലോസ് മറുപടി പറയുമ്പോള്‍ ചോദിക്കയാണ്: മനുഷ്യന്റെ തെറ്റുകള്‍ നിമിത്തം കര്‍ത്താവിന്റെ വാഗ്ദത്തങ്ങള്‍ക്കും വിശ്വസ്തതയ്ക്കും വ്യര്‍ത്ഥം വരുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? ദൈവം ശങ്കിക്കുന്നവനോ ഭോഷ്ക് പറയുന്നവനോ അല്ല. അവന്റെ വചനം നിത്യസത്യവും പ്രപഞ്ചത്തിന്റെ അടിസ്ഥാനവുമത്രെ. മനുഷ്യന്റെ അവിശ്വാസത്തിന്റെ മുമ്പില്‍ ദൈവത്തിന്റെ കൃപ വിശ്വസ്തവും എന്നേക്കും നിലനില്ക്കുന്നതുമാകുന്നു. ജനത്തിന്റെ പാപം ഹേതുവായി പഴയ ഉടമ്പടിയെ ദൈവം നിര്‍വീര്യമാക്കിയിരുന്നെങ്കില്‍ പുതിയനിയമത്തിന് ഒരു തുടര്‍ച്ച ഉണ്ടാകുമായിരുന്നില്ല. നമുക്കു നല്കിയിട്ടുള്ള ശ്രദ്ധേയമായ ദാനങ്ങളോടുള്ള ബന്ധത്തില്‍ ചിന്തിച്ചാല്‍ പഴയനിയമത്തിലെ ആളുകളേക്കാള്‍ കൂടുതല്‍ പാപം ചെയ്യുന്നത് പുതിയനിയമത്തില്‍ കീഴുള്ള നമ്മളാണ്. അതുകൊണ്ട് നമ്മുടെ പ്രത്യാശയെ നാം പടുത്തുയര്‍ത്തുന്നത് നമ്മുടെ പരാജയത്തിന്മേലോ സാങ്കല്പികമായ വിജയത്തിന്മേലോ അല്ല, മറിച്ച് ദൈവകൃപയിന്മേലത്രെ. സകല മനുഷ്യരെയുംപോലെ നാമും കളവും ഭോഷ്ക്കുമാണെന്ന് നാം സമ്മതിക്കുന്നു; വിശ്വസ്തനും സത്യവാനുമായവന്‍ ദൈവമേയുള്ളു എന്നും നാം സാക്ഷിക്കുന്നു. അവന്റെ വിശ്വസ്തതയ്ക്കും വാഗ്ദത്തങ്ങള്‍ക്കും ഒരുനാളും മാറ്റമുണ്ടാകയില്ല.
റോമര്‍ 3:6-8
6 അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? 7 ദൈവത്തിന്റെ സത്യം എന്റെ ഭോഷ്ക്കിനാല്‍ അവന്റെ മഹത്വത്തിനായി അധികം തെളിവായെങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? 8 നല്ലത് വരേണ്ടതിന് തീയത് ചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്ന് ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ.
ദൈവത്തിന്റെ വിശ്വസ്തതയിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട നമ്മുടെ പ്രത്യാശയെ ഊന്നല്‍ നല്കി പൌലോസ് പ്രസ്താവിക്കുമ്പോള്‍ തന്റെ അന്തരാത്മാവില്‍ മറ്റൊരു ദോഷശബ്ദം അവന്‍ ശ്രവിച്ചു: "നമ്മുടെ പാപങ്ങളിലൂടെ ദൈവത്തിന്റെ കൃപയും വിശ്വസ്തതയും വെളിപ്പെടുന്നുവെങ്കില്‍ ദൈവത്തിന് എപ്രകാരം നീതിമാനായിരിക്കുവാന്‍ കഴിയും? മനുഷ്യന്റെ സാര്‍വ്വത്രികമായ പാപവും മാലിന്യവും ദൈവത്തിന്റെ മഹാവിശ്വസ്തത വെളിപ്പെടുത്തുവാന്‍ കാരണമായെങ്കില്‍ നമ്മുടെ പാപത്തെയും അവിശ്വാസത്തെയും ശിക്ഷിക്കുക എന്നത് ദൈവത്തിന്റെ പക്കലെ അനീതി എന്നു വരില്ലേ? എങ്കില്‍ വരിക; ദൈവത്തെ മഹത്വപ്പെടുത്തുക എന്നതിലേക്ക് നാം പാപം ചെയ്ക!''
ഈ വലിയ അപവാദത്തിനു പൌലോസ് മറുപടി പറയാതിരുന്നില്ല. മറ്റ് എതിര്‍ന്യായങ്ങളിലൂടെ കൂടുതല്‍ ആഴത്തില്‍ അവന്‍ അത് വിശദമാക്കി. ~ഒരപ്പോസ്തലന്‍ എന്ന നിലയിലല്ല, ഒരു സ്വാഭാവിക മനുഷ്യനായിട്ടത്രെ അവന്‍ അവരോട് ഉത്തരം പറഞ്ഞത്: നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍, ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? നമ്മുടെ ഭോഷ്ക്ക് ദൈവത്തിന്റെ സത്യത്തെ തെളിവാക്കുന്നുവെങ്കില്‍, ലോകത്തെ ശിക്ഷിക്കുവാന്‍ അവന് യാതൊരു അധികാരവും ഇല്ല. അങ്ങനെയെങ്കില്‍ നല്ലതു വരേണ്ടതിന് തീയതു പ്രവര്‍ത്തിക്കുന്നത് നല്ലത് എന്നു പറയേണ്ടിവരും.
നിഷേധാത്മകമായ ഈ ചര്‍ച്ചയില്‍ യഥാര്‍ത്ഥ ചോദ്യത്തിനുത്തരം നല്കിയില്ല പൌലോസ്, മറിച്ച് തനിക്ക് മുമ്പുണ്ടായിരുന്ന എതിരാളികളില്‍നിന്നും ഉരുത്തിരിഞ്ഞ ന്യായവാദങ്ങളെയുംകൂടി ഉള്‍പ്പെടുത്തി ചോദ്യകര്‍ത്താക്കളില്‍ ബലപ്പെട്ടുവന്ന ദുഷിച്ച ആത്മാവിനെ പ്രാധാന്യത നല്കി വിശദമാക്കുകയാണ് താനിവിടെ. തുടര്‍ന്ന് തന്റെ മറുപടി രണ്ടു വാക്കുകളില്‍ താന്‍ സംഗ്രഹിച്ചിരിക്കുന്നു: "ഒരു നാളുമല്ല. "ഇങ്ങനെ ഒരു ചിന്തയേ എന്റെ മനസ്സില്‍ ഉദിച്ചിട്ടില്ല എന്നാണ് ഗ്രീക്ക് ടെക്സ്റിലെ ആശയം. ഞാന്‍ അതിനോട് യോജിക്കുന്നില്ല; എന്റെ ഹൃദയത്തില്‍ അത്തരം ദൂഷണം ഉണ്ടായിട്ടില്ല എന്നതിന് ദൈവം സാക്ഷി. രണ്ടാമത്, അത്തരം ദൂഷണവിധി ഉച്ചരിക്കുവന്നവരുടെ മേല്‍ ദൈവത്തിന്റെ ന്യായവിധി വരുമെന്നും, അവന്റെ കോപത്തില്‍നിന്നും രക്ഷപ്പെടുവാന്‍ അവര്‍ക്ക് സാധിക്കയില്ല എന്നും അവന്‍ സമര്‍ത്ഥിക്കുന്നു. എന്തെന്നാല്‍ അവന്‍ വേഗത്തില്‍ അവരെ നശിപ്പിക്കും. അപ്പോസ്തലന്റെ ഈ നിലപാടില്‍നിന്നും ഒരു വസ്തുത നാം ഗ്രഹിക്കുന്നു. അതായത് ചില സമയങ്ങളില്‍ ക്രിസ്തുവിന്റെ ശത്രുക്കളുമായി ഒരേ വേദിയില്‍ വരേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ദൈവദൂഷണം പറയാതിരിക്കേണ്ടതിന് അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ വാദങ്ങളില്‍നിന്നും ചോദ്യങ്ങളില്‍നിന്നും നാം ഒഴിഞ്ഞിരിക്കേണ്ടതാണ്. അപ്പോള്‍ ചര്‍ച്ച അവസാനിപ്പിച്ച് ജനത്തെ മുഴുവനായും ദൈവത്തിന്റെയും അവന്റെ നീതിയുടെയും മുമ്പില്‍ പ്രതിഷ്ഠിക്കുവാനുള്ള ധൈര്യം നമുക്ക് ലഭിക്കും.
പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, അനുസരണയില്ലാത്ത ഞങ്ങളുടെ എല്ലാ ചോദ്യങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. അവിടുത്തെ ക്ഷമയ്ക്കായും സഹിഷ്ണുതയ്ക്കായും ഞങ്ങള്‍ അവിടുത്തെ സ്തുതിക്കുന്നു. ഞങ്ങളുടെ തെറ്റുകള്‍ക്കും അജ്ഞതകള്‍ക്കും അങ്ങ് ഞങ്ങളെ നശിപ്പിക്കാതെ അവിടുത്തെ വചനത്തിലേക്കും പരിശുദ്ധാത്മാവിന്റെ ആഹ്വാനത്തിലേക്കും ഞങ്ങളെ ക്ഷണിക്കുന്നുവല്ലോ. അവിടുത്തെ സ്നേഹത്തിന്റെ പദ്ധതിക്കെതിരെയുള്ള എല്ലാ ചോദ്യങ്ങളും ഞങ്ങളില്‍നിന്ന് നീക്കണമേ. അവിടുത്തെ ഇഷ്ടത്തില്‍ ഞങ്ങളെ ആക്കിത്തീര്‍ക്കണമേ. കര്‍ത്താവേ, അനുസരണക്കേടിന്റെ മക്കള്‍ ആകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവിടുത്തെ പുത്രന്റെ താഴ്മ ഞങ്ങളെ പഠിപ്പിച്ച് നിന്റെ അപ്പോസ്തലന്മാരുടെ ജ്ഞാനം ഞങ്ങളില്‍ നിറയ്ക്കണമേ. മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളില്‍ മാനുഷികമായ ന്യായങ്ങള്‍ പറയാതെ ഞങ്ങളുടെ എല്ലാ ശുശ്രൂഷയിലും അവിടുത്തെ നടത്തിപ്പ് ഞങ്ങള്‍ക്ക് നല്കണമേ.
ചോദ്യം:
- റോമാലേഖനത്തില്‍ കാണപ്പെടുന്ന പരസ്പരവിരുദ്ധമായ ചോദ്യങ്ങള്‍ ഏതൊക്കെയാണ്? അവയുടെ ഉത്തരങ്ങള്‍ എന്തെല്ലാമാണ്?