Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 080 (Men harden themselves)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
A - വിശുദ്ധവാരത്തിന് ഒരു മുഖവുര (യോഹന്നാന്‍ 11:55 - 12:50)

5. ന്യായവിധിക്കു ജനം തന്നെത്താന്‍ കഠിനരാക്കുന്നു (യോഹന്നാന്‍ 12:37-50)


യോഹന്നാന്‍ 12:37-41
37ഇതു സംസാരിച്ചിട്ടു യേശു പിന്തിരിഞ്ഞ് അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങള്‍ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. 38"കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആരു വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?" എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിറവേറാന്‍ ഇടയായി. 39അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരിടത്തു പറയുന്നത്: 40"അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനം തിരിയുകയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു." 41യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്.

സ്നേഹത്തോടുകൂടെയാണു യെരൂശലേമില്‍ നിരവധി അത്ഭുതങ്ങള്‍ യേശു ചെയ്തത്. മനസ്സുള്ളവര്‍ക്കെല്ലാം അവന്റെ ശക്തിയെയും അതിന്റെ ഉറവിടത്തെക്കുറിച്ചും ബോധമുണ്ടായി. എന്നാല്‍ ഇടുങ്ങിയ ചിന്താഗതിക്കാരും, കഴിഞ്ഞകാല വീക്ഷണങ്ങളില്‍ തളയ്ക്കപ്പെട്ടവരുമായ അവര്‍ യേശുവിനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. യുക്തിയും മതഭ്രാന്തും കൂട്ടിപ്പിണഞ്ഞ നിലവാരത്തിലാണല്ലോ അവര്‍ അവനെ അളന്നത്.

അനേകര്‍ സ്വന്തമായ ചിന്താഗതികള്‍കൊണ്ടു നിറഞ്ഞവരായി ദൈവശബ്ദത്തിനു ചെവികൊടുത്തില്ല. പരിശുദ്ധാത്മാവു സംസാരിക്കുന്നതു ശാന്തമായും സൌമ്യതയോടെയുമാണ്, ഹൃദയത്തിന്റെ ശ്രദ്ധയാണ് അവിടെ ആവശ്യം.

എന്നാല്‍ സുവിശേഷത്തില്‍ സംസാരിക്കുന്ന പരിശുദ്ധാത്മാവിനെ മത്സരികള്‍ (റിബലുകള്‍) എതിര്‍ത്തു. അവര്‍ അവരുടെ ഉള്ളങ്ങള്‍ സ്വയം കഠിനമാക്കുക മാത്രമല്ല, ദൈവത്തിന്റെ ക്രോധത്തിലും ന്യായത്തിലും അവരിലെ ജന്മസിദ്ധമായ കാണാനും കേള്‍ക്കാനുമുള്ള കഴിവു പിന്‍വലിച്ച് അങ്ങനെ അവരെ കഠിനരാക്കുകയും ചെയ്തു. തത്ഫലമായി അവര്‍ ഇനിമേല്‍ അവരുടെ ആവശ്യത്തെക്കുറിച്ചു ബോധവാന്മാരല്ലായിരുന്നു. രക്ഷയുടെയും ന്യായവിധിയുടെയും കാര്യനിര്‍വ്വാഹകന്‍ ദൈവമാണ്.

ചില കുടുംബങ്ങള്‍, വംശങ്ങള്‍, ജാതികള്‍ (nations) എന്നിവ ദൈവക്രോധത്തിനു കീഴില്‍ കഴിയുന്നതായി നാം കാണുന്നു. അവനില്‍നിന്നു സ്ഥിരമായി അകന്നുപോകുന്നവരെ അവന്‍ അവഗണിക്കുന്നു. സത്യപാതയിലേക്ക് അവരെ നയിക്കാനുള്ള ശ്രമങ്ങള്‍ പലതവണ ആവര്‍ത്തിച്ചശേഷമാണ് ഈ അവഗണന. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശബ്ദത്തെ അനുസരിക്കാത്തവരെ ദൈവം കഠിനരാക്കുന്നു. അവന്റെ സ്നേഹത്തെ മനഃപൂര്‍വ്വം ചവിട്ടിമെതിക്കുന്നവരും ക്രിസ്തുവിന്റെ സ്വാധീനത്തെ നിരസിക്കുന്നവരും ശിക്ഷാവിധിയില്‍ പതിക്കും. ദൈവം പരിശുദ്ധനായതിനാല്‍, അനുസരണംകെട്ടവരെ ക്രമേണ മാത്രമേ കഠിനരാക്കി നാശത്തിനിരയാക്കൂ.

ദൈവത്തെ എതിര്‍ക്കുന്നവരെ അവന്‍ കഠിനരാക്കുന്നുവെന്നതു ഭാവനാസമ്പൂര്‍ണ്ണമായ ഒരു തത്വജ്ഞാനമല്ല, അത് അവന്റെ മഹത്വവുമായി ചെയ്യേണ്ടുന്ന കാര്യമാണ്. കര്‍ത്താവു സ്വന്തജനത്തെ വിടുവിക്കാതെ കഠിനരാക്കാന്‍ യെശയ്യാവിനെ അയച്ചപ്പോള്‍, യെശയ്യാവ് ഇതു മനസ്സിലാക്കിയതാണ് (യെശയ്യാവ് 6:1-13). ദൈവക്രോധത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും മുന്നറിയിപ്പു കൊടുക്കുന്നതിനെക്കാള്‍, സ്നേഹത്തെക്കുറിച്ചു പ്രസംഗിക്കുന്നത് എളുപ്പമാണ്. വിശുദ്ധി, സത്യം, ന്യായം എന്നിവയുമായി കൂടിക്കലര്‍ന്നതാണു ദൈവസ്നേഹം. യാതൊരു തിന്മയ്ക്കും അവന്റെ സന്നിധിയില്‍ നില്‍ക്കാനാവില്ല, അവന്റെ തേജസ്സിന്റെ കിരണങ്ങളില്‍നിന്ന് അവ ഓടിപ്പോകും. യേശു വിശുദ്ധസ്നേഹത്തിന്റെ അവതാരമാകയാല്‍, അവന്റെ വ്യക്തിത്വം ആളുകളെ വേര്‍പിരിക്കുന്നു. യെശയ്യാവു സിംഹാസനത്തില്‍ ഇരിക്കുന്നവനായിക്കണ്ടവന്‍ യേശുവാണെന്നു യോഹന്നാന്‍ ധൈര്യപൂര്‍വ്വം പ്രസ്താവിക്കുന്നു. കാരണം, വിശുദ്ധിയിലും മഹത്വത്തിലും ദൈവവും ദൈവപുത്രനും ഒന്നാണ്.

യോഹന്നാന്‍ 12:42-43
42എന്നിട്ടും പ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളിഭ്രഷ്ടര്‍ ആകാതിരിക്കാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. 43അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

മഹാപുരോഹിതകുടുംബത്തില്‍ സുവിശേഷകനായ യോഹന്നാന്‍ പരിചിതനായിരുന്നു (യോഹന്നാന്‍ 18:15). പൊതുജനം യേശുവില്‍നിന്ന് അകന്നെങ്കിലും, ചില ഉന്നതസ്ഥാനീയര്‍ യേശുവില്‍ വിശ്വസിച്ചുവെന്ന് അവന്‍ എഴുതുന്നു. ദൈവം യേശുവിനോടുകൂടെയുണ്ടെന്നും, അവന്റെ വാക്കുകള്‍ ശക്തിയും സത്യവും നിറഞ്ഞതാണെന്നും അവര്‍ ഗ്രഹിച്ചു. എന്നാല്‍ അവര്‍ പരസ്യമായി സാക്ഷ്യം പറഞ്ഞില്ല.

മനഃസാക്ഷിക്കു വിരുദ്ധമായ വിധിയോടു ചിലര്‍ യോജിക്കുന്നത് എന്തുകൊണ്ടാണ്? പരീശന്മാരെ ഭയന്ന അവര്‍ക്ക്, സത്യത്തെക്കാള്‍ താത്പര്യം സുരക്ഷിതത്വവും ജനസമ്മതിയുമായിരുന്നു. യേശുവിനെ പിന്തുണച്ചാല്‍ മതഭ്രഷ്ടരാക്കുമെന്നു പരീശന്മാര്‍ യേരൂശലേമ്യരെ ഭീഷണിപ്പെടുത്തി. അതിനാല്‍ ഈ പ്രമാണികള്‍ക്ക് അവരുടെ അന്തസ്സു നഷ്ടപ്പെടുത്താനും, വിലക്കിനും പീഡനത്തിനും വിധേയരാകാനും മനസ്സില്ലായിരുന്നു. മതഭ്രഷ്ടരായാല്‍ വാങ്ങാനോ വില്‍ക്കാനോ, വിവാഹം കഴിക്കാനോ സ്വന്തജനത്തോടുകൂടെ പ്രാര്‍ത്ഥിക്കാനോ കഴിയില്ല. സമൂഹത്തില്‍ ഒരു കുഷ്ഠരോഗിയായാണ് അവനെ കാണുക.

രഹസ്യവിശ്വാസികളായിരുന്നിട്ടും ഈ പ്രമാണികള്‍ ഏറ്റുപറയാഞ്ഞത് എന്തുകൊണ്ട്? ദൈവത്തിന്റെ മാനത്തെക്കാള്‍ മനുഷ്യരുടെ ബഹുമാനമാണ് അവര്‍ പരിഗണിച്ചത്. പരിശുദ്ധനായ ദൈവത്തെ പ്രസാദിപ്പിക്കുന്നത് അവരുടെ ലക്ഷ്യമല്ലായിരുന്നു; അവര്‍ ദൈവത്തെക്കാള്‍ സ്നേഹിച്ചത് അവരവരെത്തന്നെയായിരുന്നു.

രഹസ്യത്തില്‍ മാത്രം വിശ്വാസികളായിരുന്നിട്ട്, യേശുവിനെ അറിയാത്തതുപോലെ നടിക്കുന്നവര്‍ക്ക് അയ്യോ കഷ്ടം! നിര്‍ണ്ണായകനിമിഷത്തില്‍ അത്തരമൊരാള്‍ അവന്റെ കര്‍ത്താവിനെ തള്ളിപ്പറയും. ദൈവം മാനിക്കുന്നതിനെക്കാളും സംരക്ഷിക്കുന്നതിനെക്കാളും അവന്‍ നോക്കുന്നതു സമൂഹത്തിലെ സുരക്ഷിതത്വവും ബഹുമാനവുമാണ്. നിങ്ങളുടെ കര്‍ ത്താവും രക്ഷിതാവുമായവനെ ഏറ്റുപറയുക. അവന്റെ നല്ല സന്തോഷത്തി നനുസൃതമായി അവന്‍ നിങ്ങളെ നേരോടെ നയിക്കുമെന്നു വിശ്വസിക്കുക.

യോഹന്നാന്‍ 12:44-45
44യേശു വിളിച്ചുപറഞ്ഞത്: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍തന്നെ വിശ്വസിക്കുന്നു. 45എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.

യേശു തന്റെ ജനത്തെ മാനസാന്തരത്തിനായി വിളിച്ചു. കഠിനമായ ഒരു പറച്ചിലില്‍ അവന്റെ ഉപദേശത്തിന്റെ സംഗ്രഹമാണു നല്‍കുന്നത്. അതേസമയം ആത്മീയമായി അതു ലഘൂകരിക്കുകയും ചെയ്യുന്നു. "എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നില്‍ വിശ്വസിക്കുന്നില്ല" എന്നു പറയുന്നതുപോലെ വൈരുദ്ധ്യമായ ഒരു പറച്ചിലായിത്തോന്നുന്നു. യേശു വ്യക്തിയെ തന്നിലേക്കു മാത്രം ചേര്‍ത്തു കെട്ടുകയല്ല, മറിച്ചു നേരെ പിതാവിലേക്കാണ് അനുയായികളെയെല്ലാം പുത്രന്‍ നയിക്കുന്നത്. അവന്റെ പ്രത്യേക അവകാശങ്ങളൊക്കെ അവന്‍ ശൂന്യമാക്കുന്നു, അവനില്‍ മാത്രം മനുഷ്യര്‍ വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നുമില്ല. മനുഷ്യന്‍ വിശ്വസിക്കുന്ന ദൈവത്തെ പുത്രന്‍ ഇല്ലാതാക്കുകയല്ല; അങ്ങനെ ദൈവമഹത്വം അവന്‍ എടുത്തുകളയുന്നില്ല, അവനതിനെ സ്ഥിരമായി വെളിപ്പെടുത്തുകയും മഹിമപ്പെടുത്തുകയുമാണു ചെയ്യുന്നത്.

വൈരുദ്ധ്യവും ശരിയാണ്: പുത്രന്‍ മുഖാന്തരമല്ലാതെ ആരും പിതാവില്‍ എത്തുന്നില്ല; പുത്രനിലുള്ള വിശ്വാസമൊഴികെ ദൈവത്തില്‍ ശരിയായ വിശ്വാസമില്ല. തന്റെ പ്രത്യേക ജനമായിരിക്കാനുള്ള വരം എല്ലാ വിശ്വാസികള്‍ക്കും പിതാവു നല്‍കുകയും, എല്ലാ ദിവ്യഗുണങ്ങളുംകൊണ്ട് അവരെ അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ താഴ്മയുള്ള പുത്രന് അലോസരമില്ലാതെ "എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കണ്ടിരിക്കുന്നു" വെന്നു പ്രസ്താവിക്കാന്‍ കഴിയും. ദൈവത്തില്‍നിന്നുള്ള യഥാര്‍ത്ഥ അപ്പോസ്തലനാണു യേശു. ദൈവത്തിന്റെ ശക്തിയും തേജസ്സും തികഞ്ഞ അനുസരണത്തോടെ അവന്‍ വഹിക്കുന്നു. ദൈവികജീവന്റെയും, പ്രകാശത്തിന്റെയും, പ്രഭയുടെയും സാരാംശത്തെ യേശു പ്രതിനിധീകരിക്കുന്നു. യേശുവിന്റെ ജീവനിലും പുനരുത്ഥാനത്തിലും പ്രതിഫലിച്ച മാതൃകപോലെയുള്ള മറ്റൊരു ദൈവത്തെ നമുക്കറിഞ്ഞുകൂടാ. അവന്റെ താഴ്മ പിതാവിന്റെ നിലയിലേക്ക് അവനെ ഉയര്‍ത്തി. വാസ്തവമായി യെശയ്യാവു കണ്ടതു യേശുവിനെത്തന്നെയായിരുന്നു. കാരണം, പിതാവും പുത്രനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

യോഹന്നാന്‍ 12:46-48
46എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഇരുളില്‍ വസിക്കാതിരിക്കാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു. 47എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിക്കാനല്ല,ലോകത്തെ രക്ഷിക്കാനത്രേ ഞാന്‍ വന്നിരിക്കുന്നത്. 48എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ട്; ഞാന്‍ സംസാരിച്ച വചനം തന്നെ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും.

ആഫ്രിക്കയിലെ ചില ഗ്രാമങ്ങളില്‍ ഒരു അപകടകരമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. വനത്തിലെ കുടിലുകളില്‍ ഈ പനിമൂലം ആളുകള്‍ ചുരുണ്ടുകൂടി. ഗ്രാമങ്ങളിലേക്കു കുതിച്ചെത്തിയ ഡോക്ടര്‍ക്കു മനസ്സിലായി, പനി ബാധിച്ചയാള്‍ തെളിഞ്ഞ സൂര്യപ്രകാശത്തില്‍ നടന്നാല്‍ ഈ പകര്‍ച്ചവ്യാധിയുടെ അണുക്കള്‍ നശിക്കുമെന്ന്. അദ്ദേഹം വിളിച്ചുപറഞ്ഞു, "നിങ്ങളുടെ ഇരുണ്ട കുടിലുകള്‍ക്കു പുറത്തേക്കുവന്നു സൌഖ്യം പ്രാപിക്കൂ. സൂര്യപ്രകാശത്തില്‍ ഈ രോഗാണുക്കള്‍ നശിക്കും." അനേകര്‍ പുറത്തു സൂര്യപ്രകാശത്തില്‍ വന്നു സുഖം പ്രാപിച്ചു. മറ്റുള്ളവര്‍ ഈ വേദന നിമിത്തം ഡോക്ടറുടെ വാക്കു വിശ്വസിച്ചില്ല. അവര്‍ കതകടച്ച് അകത്തിരുന്നു മരിച്ചു. മരണത്തിന്റെ വക്കിലെത്തിയ ചിലരെ ഡോക്ടറും സൌഖ്യം പ്രാപിച്ചവരും കണ്ടിട്ടു ചോദിച്ചു, "എന്തുകൊണ്ടാണു നിങ്ങള്‍ വെളിയില്‍ സൂര്യപ്രകാശത്തിലേക്കു വരാതിരുന്നത്?" അവര്‍ മറുപടി പറഞ്ഞു, "ഞങ്ങള്‍ക്ക് അയ്യോ കഷ്ടം; ഞങ്ങള്‍ താങ്കളുടെ വാക്കുകള്‍ വിശ്വസിച്ചില്ല. അവ വളരെയേറെ ലളിതമായിത്തോന്നി. ഞങ്ങള്‍ രോഗികളായി തളര്‍ന്നുപോയി." ഡോക്ടര്‍ മറുപടി പറഞ്ഞു, "നിങ്ങള്‍ മരിക്കുന്നതു പകര്‍ച്ചവ്യാധികൊണ്ടല്ല, എന്റെ നിര്‍ദ്ദേശങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ടാണ്."

ക്രിസ്തുവിന്റെ ശക്തിയാണ് ഈ ദൃഷ്ടാന്തം വിശദീകരിക്കുന്നത്. പാപത്തിന്റെ ഇരുട്ടിന്മുകളില്‍ ഉദിച്ചുയരുന്ന നീതിസൂര്യനാണ് അവന്‍. തിന്മയുടെ ഉറവിടത്തെ ജയിച്ചവന്‍ അവനാണ്. അവന്റെ അത്ഭുതകരമായ വെളിച്ചത്തില്‍ പ്രവേശിക്കുന്നവന്‍ രക്ഷിക്കപ്പെടുന്നു. മനുഷ്യരാശിയെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷിക്കുകയെന്നതല്ലാതെ മറ്റൊരു ലക്ഷ്യം അവനില്ല. എല്ലാ നശീകരണശക്തികളില്‍നിന്നും നമ്മെ വിടുവിക്കാന്‍ അവന്റെ വചനങ്ങള്‍ക്കു കഴിയും. അവന്റെ വചനങ്ങള്‍ കേട്ടു വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്ത് അവന്റെയടുത്തേക്കു വരുന്നവര്‍ എന്നേക്കും ജീവിക്കും. മരണത്തിന് അവരുടെമേല്‍ അധികാരമില്ല.

എന്നാല്‍ അവന്റെ വചനം കേട്ടു ഹൃദയത്തില്‍ സൂക്ഷിക്കാത്തവര്‍ പാപത്തില്‍ മുഴുകുകയും, ന്യായവിധിയിലേക്കും പുറത്തെ ഇരുട്ടിലേക്കും പോകുകയും ചെയ്യും. ഇങ്ങനെ സുവിശേഷം അവിശ്വാസികള്‍ക്ക് ഒരു ന്യായാധിപനും അവരുടെ നാശത്തില്‍ ഒരു ഘടകവുമായിത്തീരുന്നു. യേശുവിനെ താങ്കളുടെ രക്ഷിതാവായി താങ്കള്‍ സ്വീകരിച്ചിട്ടുണ്ടോ? അവന്റെ വചനങ്ങള്‍ മനഃപാഠമാക്കി അവയനുസരിച്ചു ജീവിക്കുമെന്നു താങ്കള്‍ നിശ്ചയിക്കുന്നുണ്ടോ?

യോഹന്നാന്‍ 12:49-50
49ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാന്‍ ഇന്നതു പറയണമെന്നും ഇന്നതു സംസാരിക്കണമെന്നും കല്പന തന്നിരിക്കുന്നു. 50അവന്റെ കല്പന നിത്യജീവനാകുന്നുവെന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.

യേശു ദൈവത്തിന്റെ വചനമാണ്. യേശു സംസാരിക്കുമ്പോള്‍ നാം കേള്‍ക്കുന്നതു ദൈവം ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും മാത്രമാണ്. നിങ്ങള്‍ക്കായി ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശമാണു ക്രിസ്തു. പുത്രന്‍ അനുസരണമുള്ളവനായിരുന്നു. അവന്‍ പിതാവിന്റെ ശബ്ദം കേട്ട് അതു മനുഷ്യരുടെ ഭാഷകളിലേക്കു മാറ്റി. കുറ്റവാളിയായ ഒരു ലോകത്തോടു ദൈവം ക്രിസ്തുവിലൂടെ സംസാരിക്കുന്നു. "നിത്യനായവന്‍ ഞാനാണ്, ഞാന്‍ നിങ്ങളുടെ പിതാവായിരിക്കും; കൃപയാല്‍ ഞാന്‍ നിങ്ങള്‍ക്കു നിത്യജീവന്‍ നല്‍കും. ദൈവക്രോധത്തിനും നാശത്തിനും നിങ്ങള്‍ അര്‍ഹരാകുന്നുണ്ടാകാം, എന്നാലും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ സ്ഥാനത്തു ഞാന്‍ എന്റെ പരിശുദ്ധപുത്രനെ ബലി കഴിച്ചു, അങ്ങനെ നിങ്ങള്‍ നീതീകരിക്കപ്പെടുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്യും. നിങ്ങള്‍ മരിക്കുകയില്ല. എന്റെ മശീഹയുടെ കയ്യില്‍നിന്നു നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ നിങ്ങളോടു കേണപേക്ഷിക്കുന്നു. അങ്ങനെ ചെയ്യാത്തയാള്‍ സ്വര്‍ഗ്ഗമോ യഥാര്‍ത്ഥ ജീവനോ കാണുകയില്ല." ഈ വാക്കുകളോടെ ദൈവം ലോകത്തിന് ഒരു സൌജന്യരക്ഷയാണു നല്‍കുന്നത്. പക്ഷേ ക്രിസ്തുവിനെ അവഗണിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നവന്‍ അഗാധഗര്‍ത്തത്തില്‍ പതിക്കും. കാരണം ജീവനിലേക്കുള്ള ദൈവത്തിന്റെ ക്ഷണം അവന്‍ നിരസിച്ചു.

പ്രാര്‍ത്ഥന: പിതാവേ, ഞങ്ങളുടെമേല്‍ പകര്‍ന്ന നിത്യജീവനായി നിനക്കു നന്ദി. സന്തോഷത്തോടെ ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നു. നീ ഞങ്ങളെ മരണത്തില്‍നിന്നു ജീവനിലേക്കും, പാപത്തിന്റെ ആധിപത്യത്തില്‍നിന്നു നിന്റെ സ്നേഹത്തിലേക്കും കൊണ്ടുപോയി. നിന്റെ പുത്രന്റെ വാക്കുകള്‍ ഞങ്ങളില്‍ സൂക്ഷിക്കുകയും ഞങ്ങളുടെ ഹൃദയങ്ങളില്‍ അവ ഉറപ്പിക്കുകയും ചെയ്താലും. അങ്ങനെ അവ ഫലം നല്‍കുമല്ലോ. നിന്റെ സുവിശേഷംമൂലം അനേകരെ ജീവിപ്പിക്കണമേ. എല്ലാവരോടും നിന്റെ സന്ദേശം അറിയിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ അവര്‍ മരിക്കാതെ ജീവിക്കുമല്ലോ.

ചോദ്യം:

  1. ക്രിസ്തുവില്‍ എല്ലാവര്‍ക്കുമുള്ള ദൈവകല്പന എന്ത്?

www.Waters-of-Life.net

Page last modified on May 11, 2012, at 12:54 PM | powered by PmWiki (pmwiki-2.3.3)