Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 078 (Paul’s List of the Names of the Saints in the Church of Rome)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

4. റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന വിശുദ്ധന്മാരുടെ പട്ടിക (റോമര്‍ 16:1-9)


റോമര്‍ 16:1-9
1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരിയുമായ ഫേബയെ 2 നിങ്ങള്‍ വിശുദ്ധന്മാര്‍ക്കു യോഗ്യമാംവണ്ണം കര്‍ത്താവിന്റെ നാമത്തില്‍ കൈക്കൊണ്ട്, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന് ഞാന്‍ നിങ്ങളെ ഭരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരി ക്കുന്നു. 3 ക്രിസ്തുയേശുവില്‍ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്യുവിന്‍. 4 അവര്‍ എന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവര്‍ക്ക് ഞാന്‍ മാത്രമല്ല, ജാതികളുടെ സകലസഭകളുംകൂടി നന്ദിപറയുന്നു. 5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്യുവിന്‍; ആസ്യയില്‍ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തോസിനു വന്ദനം ചൊല്ലുവിന്‍. 6 നിങ്ങള്‍ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയയ്ക്കു വന്ദനം ചൊല്ലുവിന്‍. 7 എന്റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കോസിനും യൂനിയാവിനും വന്ദനം ചൊല്ലുവിന്‍; അവര്‍ അപ്പോസ്തലന്മാരുടെ ഇടയില്‍ പ്രസിദ്ധരും എനിക്കുമുമ്പെ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു. 8 കര്‍ത്താവില്‍ എനിക്കു പ്രിയനായ അംപ്ളിയാത്തോസിനു വന്ദനം ചൊല്ലുവിന്‍. ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ 9 ഉര്‍ബ്ബാനോസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിന്‍.

തന്റെ ലേഖനത്തില്‍ താഴെപ്പറയുന്ന വിഷയങ്ങള്‍ അപ്പോസ്തലന്‍ വിശദമാക്കി:

ഒന്നാമത്: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.
രണ്ടാമത്: ദൈവത്താലുള്ള തെരഞ്ഞെടുപ്പ്.
മൂന്നാമത്: വിശ്വാസികളുടെ പെരുമാറ്റം.

ലേഖനാന്ത്യത്തില്‍ പൌലോസ് പ്രമാണങ്ങള്‍ പറയുക മാത്രമല്ല, റോമിലെ സഭയില്‍ തനിക്ക് അറിയാവുന്ന ആളുകളെ അവതരിപ്പിക്കുകയും ചെയ്യുന്നു. തന്റെ ഉപദേശത്തിന്റെ പ്രായോഗിക ഫലങ്ങളായി അവന്‍ അവരെ പ്രദര്‍ശിപ്പിക്കുന്നു. അവന്റെ പ്രസംഗത്തിന്റെ പ്രത്യക്ഷഫലങ്ങളാണവര്‍. അവന്റെ ആഗമനത്തിനും പഠിപ്പിക്കലുകള്‍ക്കുമായി അവരെ ഒരുക്കുകയാണ്. ജാതികളുടെ അപ്പോസ്തലന്‍ റോമില്‍ ഒരന്യനോ അപരിചിതനോ അല്ല. ഇതര സഹോദരന്മാര്‍ക്ക് പരിചയമുള്ള ചില വിശുദ്ധന്മാരെ പ്രത്യേകം എടുത്തുപറയുകയാണിവിടെ. അവരെല്ലാവരും ക്രിസ്തുവില്‍ സ്ഥിരപ്പെട്ട് റോമാസാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനനഗരിയില്‍ പരിശുദ്ധാത്മാവിന്റെ ആലയത്തില്‍ ജീവനുള്ള കല്ലുകളായി നിലകൊള്ളുന്നവരാണ്.

വിചിത്രമായ ഒരു വസ്തുത, വിശുദ്ധന്മാരുടെ പട്ടിക അപ്പോസ്തലന്‍ ആരംഭിക്കുന്നത് ഫേബ എന്നൊരു സഹോദരിയുടെ പേരു പറഞ്ഞുകൊണ്ടാണ്. "ക്രിസ്തുവില്‍ നമ്മുടെ സഹോദരി' എന്നവളെ വിശേഷിപ്പിക്കുന്നു. സഭയുടെ, പ്രത്യേകാല്‍ ദരിദ്രരുടെയും രോഗികളുടെയും യാത്രികരുടെയും ശുശ്രൂഷകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട സല്‍ഗുണസമ്പന്നയായ ഒരു സഹോദരിയായിരുന്നു ഫേബ. ഗ്രീസിന്റെ കിഴക്കന്‍ തുറമുഖ പട്ടണമായ കെംക്രെയ സഭയിലെ ശുശ്രൂഷക്കാരത്തിയായിരുന്നു അവര്‍. നിയമപരമായ വിഷയങ്ങളില്‍ സമര്‍ത്ഥയും, നികുതിവകുപ്പില്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നവളുമായിരുന്നു ഈ വനിത എന്ന് തോന്നുന്നു. പൌലോസിനെയും കൂട്ടരെയും അവരുടെ യാത്രയില്‍ അവള്‍ ഏറെ സഹായിച്ചു. തന്റെ റോമിലേക്കുള്ള ആഗമനത്തില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ ഒരുപക്ഷേ അവനെ സഹായിപ്പാനും അവള്‍ ഒരുക്കമുള്ളവളായിരുന്നിരിക്കണം. അവളുടെ ഏത് ആവശ്യങ്ങളിലും അവളെ സഹായിക്കണമെന്നും, വിശുദ്ധന്മാര്‍ക്ക് ഉചിതമായ നിലയില്‍ അവളെ കൈക്കൊള്ളണമെന്നും പൌലോസ് റോമയിലെ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. റോമര്‍ക്കെഴുതിയ ലേഖനം ഒരുപക്ഷേ റോമയില്‍ എത്തിച്ചതും ഫേബയാണെന്ന് അനുമാനിക്കുന്നു. വ്യക്തിത്വമുള്ളവളും അക്കാലത്ത് മദ്ധ്യപൌരസ്ത്യദേശത്ത് അറിയപ്പെടുന്നവളുമായ ഒരു ക്രിസ്തീയ വിശ്വാസിയായിരുന്നു ഫേബ.

റോമിലെ വിശുദ്ധന്മാരുടെ ലിസ്റില്‍ ഫേബയെ പ്രതിഷ്ഠിച്ചശേഷം പ്രിസ്കില്ലയെയും അവളുടെ ഭര്‍ത്താവായ അക്വിലാസിനെയും കുറിച്ച് താന്‍ പ്രസ്താവിക്കുന്നു. അവര്‍ പൌലോസിനെ എഫെസോസില്‍ തങ്ങളുടെ ഭവനത്തില്‍ കൈക്കൊള്ളുകയും അവന്റെ ഉപജീവനത്തിനുള്ള തൊഴില്‍ ഏര്‍പ്പാടുചെയ്യുകയും ചെയ്തതു കൂടാതെ പ്രസംഗത്തില്‍ വാഗ്വൈഭവമുള്ളവനായ അപ്പല്ലോസിന് യേശുവിന്റെ സുവിശേഷം സുവിദിതമായി ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ഭര്‍ത്താക്ക ന്മാരുടെ പേരിനു മുമ്പെ ഭാര്യമാരുടെ പേര് പൌലോസ് പറയുന്നത് പ്രത്യേകം എടുത്തു പ്രസ്താവിക്കേണ്ടതുണ്ട്. അവര്‍ ഇരുവരും പൌലോസിന്റെ സംരക്ഷണത്തിനുവേണ്ടി അദ്ധ്വാനിച്ചവരും, തന്റെ പ്രാണനുവേണ്ടി ജീവനെ വെച്ചുകൊടുത്തവരും ആകുന്നു. സ്വയംപരിത്യാഗത്തോടെയുള്ള ഈ ദമ്പതികളുടെ ശുശ്രൂഷയെ ഏഷ്യാമൈനറിലുള്ള സകലവിശ്വാസികളും ഏറെ പ്രശംസിക്കുന്നുണ്ട്. അവര്‍ തുടര്‍ന്ന് റോമിലേക്ക് യാത്രയായതായും അവരുടെ ഭവനത്തില്‍വെച്ച് വിശുദ്ധന്മാര്‍ ആരാധനയ്ക്ക് കൂടിവന്നതായും മനസ്സിലാക്കാം. അതുപോലെതന്നെ അവരുടെ വീട്ടിലെ സഭയ്ക്ക് പൌലോസ് വന്ദനം ചൊല്ലുകയും ദൈവത്തിന്റെ കൃപയ്ക്ക് താന്‍ ചെയ്ത ശുശ്രൂഷകള്‍ക്ക് അവര്‍ സാക്ഷികള്‍ എന്ന നിലയില്‍ അവരെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു.

എപ്പൈനത്തോസിനെ 'എനിക്ക് പ്രിയന്‍' എന്നത്രെ പറഞ്ഞിരിക്കുന്നത്. ആസ്യയില്‍ ക്രിസ്തുവില്‍ വിശ്വസിച്ചവരില്‍ ആദ്യഫലമാണവന്‍. തങ്ങളെയും ക്രിസ്തുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് വിശ്വാസികള്‍ അവനെ കാണുന്നത്. യേശുക്രിസ്തുവിന്റെ പാദങ്ങള്‍ പിന്തുടരുവാന്‍ അവനും റോമിലേക്ക് യാത്രയായി.

എപ്പൈനത്തോസിനുശേഷം മറിയയെപ്പറ്റി പൌലോസ് പ്രസ്താവിക്കുന്നു. വിശ്വസ്തതയോടും സ്ഥിരോത്സാഹത്തോടും കൂടെ റോമിലെ സഭയില്‍ അത്യദ്ധ്വാനം ചെയ്തവളാണ് മറിയ. ഒരുപക്ഷേ പൌലോസിനെയും സഹപ്രവര്‍ത്തകരെയും ഗ്രീസിലും ഇല്ലൂര്യയിലും സഹായിച്ചതും അവളായിരിക്കാം. ക്രിസ്തുവിശ്വാസികള്‍ക്ക് അവള്‍ ചെയ്ത ശുദ്ധവും നിരന്തരവുമായ ശുശ്രൂഷകളെപ്പറ്റി പൌലോസ് പ്രത്യേകം പ്രസ്താവിക്കുന്നു.

ഇതേത്തുടര്‍ന്ന് അന്ത്രൊനിക്കോസിനെയും യൂനിയാവിനെയും പൌലോസ് പരിചയപ്പെടുത്തുന്നു. ഇവര്‍ യഹൂദപശ്ചാത്തലത്തില്‍നിന്നുള്ള വിശ്വാസികളാണ്. ബന്യാമീന്‍ ഗോത്രക്കാരുമാണ്. പൌലോസിനെപ്പോലെ റോമില്‍ പാര്‍ത്ത ഇവര്‍ പൌലോസ് യാക്കോബിന്റെ മക്കളില്‍പ്പെട്ട ഒരുവനായിരുന്നു എന്ന സത്യത്തിനു സാക്ഷ്യംകൊണ്ടവരാണ്. പൌലോസിനോടുകൂടെ തടവറ പങ്കിട്ടവരും, ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങള്‍ക്ക് കൂട്ടാളികളുമായിരുന്നു. അവര്‍ പൌലോസിനു മുമ്പേ ക്രിസ്തുവില്‍ വിശ്വസിച്ചവരും, യരൂശലേമിലെ സഭയില്‍ പ്രസിദ്ധരും, അപ്പോസ്തലന്മാരാല്‍ ആദരിക്കപ്പെട്ടവരുമായിരുന്നു.

തുടര്‍ന്ന് വിശുദ്ധന്മാരുടെ പട്ടികയില്‍ വിചിത്രമായ മൂന്ന് പേരുകള്‍ പൌലോസ് പറയുന്നു: അംപ്ളിയാത്തോസ്, ഉര്‍ബ്ബാനോസ്, സ്താക്കു എന്നിവരാണ് അവര്‍. അംപ്ളിയാത്തോസ്, സ്താക്കു എന്നിവര്‍ ഇപ്പോഴും അടിമകളാണ്. കര്‍ത്താവില്‍ പ്രിയപ്പെട്ടവന്‍ എന്നാണ് അംപ്ളിയാത്തോസിനെക്കുറിച്ച് പറയുന്നത്; വെറുക്കപ്പെട്ടവനും, പീഡിപ്പിക്കപ്പെട്ടവനും ക്രിസ്തുവിന്റെ ആത്മീക ശരീരത്തിന്റെ അംഗമായിത്തീരുമ്പോള്‍ അധികം മാനത്തിനു യോഗ്യനായിത്തീരുന്നു എന്ന സൂചന ഇവിടെയുണ്ട്. തനിക്ക് പ്രിയനായിപ്പറയുന്ന രണ്ടാമത്തെ വ്യക്തി സഭയിലെ ശ്ളാഘനീയനായ ഒരു ശുശ്രൂഷകനായിരുന്നു. ഉര്‍ബ്ബാനോസാകട്ടെ, റോമാക്കാരനായ ഒരു ബഹുമാന്യപുരുഷന്‍. താന്‍ ദീര്‍ഘകാലം പൌലോസിനോടൊത്തു പ്രവര്‍ത്തിച്ചു. ക്രിസ്തുവില്‍ കൂട്ടുവേലക്കാരനും സഹായിയും എന്നവനെക്കുറിച്ച് പറയുന്നു. ഉര്‍ബ്ബാനോസ് റോമിലെ സര്‍വ്വസഭകളിലും പ്രസിദ്ധനായിരുന്നു.

റോമിലെ സഭയുടെ ആരംഭം മുതല്ക്കെ ദാസരും സ്വതന്ത്രരും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവര്‍ ഒരുമിച്ചുള്ള ക്രിസ്തീയ ഐക്യതയാണ് അവിടെ രൂപപ്പെട്ടത്. ജാതീയവും സാമൂഹ്യവുമായ വൈവിധ്യങ്ങള്‍ക്ക് പരിശുദ്ധാത്മാവ് യാതൊരു പ്രാധാന്യതയും നല്കുന്നില്ല എന്ന് ഇക്കാര്യം നമ്മെ വെളിപ്പെടുത്തുന്നു. പുരുഷനെന്നോ സ്ത്രീയെന്നോ, ദാസനെന്നോ സ്വതന്ത്രനെന്നോ, ധനവാനെന്നോ ദരിദ്രനെന്നോ, യഹൂദനെന്നോ യവനനെന്നോ വ്യത്യാസമില്ലാതെ ക്രിസ്തുവിനോടുള്ള ഏകീഭാവത്തില്‍ അവരെല്ലാവരും തുല്യരായിരിക്കുന്നു.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, യേശുക്രിസ്തുവിലും പരിശുദ്ധാത്മാവിന്റെ നിയോഗത്തിലും റോമിലെ അനേകം വീടുകളില്‍ സഭകളെ അവിടുന്നു സ്ഥാപിച്ചതുകൊണ്ട് ഞാന്‍ നിന്നെ മഹത്വപ്പെടുത്തുന്നു. അവിടുത്തെ പുത്രന്റെ ഈ സഭയില്‍ ദാസരും സ്വതന്ത്രരും, പുരുഷന്മാരും സ്ത്രീകളും, ധനവാന്മാരും ദരിദ്രരും, യഹൂദന്മാരും യവനന്മാരും എല്ലാം ചേര്‍ന്ന് ഒരാത്മിക ഗൃഹമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

ചോദ്യം:

  1. റോമിലെ സഭാംഗങ്ങളുടെ പേരുകളില്‍നിന്ന് നമുക്ക് എന്താണ് പഠിക്കുവാനുള്ളത്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:36 AM | powered by PmWiki (pmwiki-2.3.3)