Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 054 (Legalists bring an adulteress to Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

c) യേശുവിന്റെ മുന്നില്‍ ഒരു വ്യഭിചാരിണിയെ വിസ്താര ത്തിനായി നിയമജ്ഞര്‍ കൊണ്ടുവരുന്നു (യോഹന്നാന്‍ 8:1-11)


യോഹന്നാന്‍ 8:1-6
1യേശുവോ ഒലീവ്മലയിലേക്കു പോയി. 2അതികാലത്ത് അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കല്‍ വന്നു; അവന്‍ ഇരുന്ന് അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍, 3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവില്‍ നിര്‍ത്തി അവനോട്: 4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍തന്നെ പിടിച്ചിരിക്കുന്നു. 5ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു. 6ഇത് അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.

സമിതിയംഗങ്ങള്‍ ക്രുദ്ധരായാണു വീടുകളിലേക്കു പോയത്. യേശു അവരുടെ പിടിയില്‍നിന്നു വഴുതിപ്പോയതാണു കാരണം. ജനക്കൂട്ടം വിചാരിച്ചത്, അവരുടെ നേതാക്കന്മാര്‍ യേശുവിനു ദൈവാലയത്തില്‍ പ്രസംഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍ അവനെ പിടികൂടുന്നതിനായിരുന്നു അവര്‍ രഹസ്യമായി അന്വേഷണം നടത്തിയത്. സന്ധ്യയായപ്പോള്‍ യേശു പട്ടണമതിലിനു വെളിയിലേക്കു കിദ്രോന്‍ താഴ്വര കടന്നുപോയി.

പിറ്റേന്നു യേശു നഗരഹൃദയത്തിലേക്കു മടങ്ങി, ജനം തിങ്ങിക്കൂടിയ ദൈവാലയത്തില്‍ പ്രവേശിച്ചു. കൂടാരപ്പെരുന്നാളിന്റെ ഒടുവില്‍ അവന്‍ തലസ്ഥാനം വിട്ടുപോയില്ല. അവന്റെ ശത്രുക്കളുടെ ഇടയില്‍ത്തന്നെ തുടര്‍ന്നു. ഒരു സമാധാനപരിപാലന നയമാണു പരീശന്മാര്‍ പുലര്‍ത്തിയത്, പ്രത്യേകിച്ച് ആ പെരുന്നാള്‍ സന്തോഷത്തിന്റെയും വീഞ്ഞുകുടിയുടെയും സന്ദര്‍ഭമായിരുന്നു. അവര്‍ക്കൊരു വ്യഭിചാരിണിയെ പിടികൂടാനായി, ഇത് അവര്‍ക്കു യേശുവിനെ പരീക്ഷിക്കാന്‍ പറ്റിയ സന്ദര്‍ഭമായിരുന്നു. അവന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു അനുകൂലഭാവമുണ്ടായാല്‍, അതു രാഷ്ട്രത്തിന്റെ പാരമ്പര്യത്തെ അതിലംഘിക്കുന്നതാണെന്നു ദൈവവും മനുഷ്യനും കാണും. നിയമപരമായ ശിക്ഷ കൊടുക്കണമെന്ന് അവന്‍ നിര്‍ബ്ബന്ധിച്ചാല്‍ അവന്‍ കഠിനഹൃദയനാണെന്നു തെളിയും, അവന്റെ ജനസമ്മതി നഷ്ടപ്പെടുകയും ചെയ്യും. ആ സ്ത്രീയുടെമേലുള്ള അവന്റെ ന്യായവിധി ധാര്‍മ്മിക ക്ഷയത്താല്‍ ലജ്ജിക്കുന്ന എല്ലാവരുടെയും മേലുള്ള ഒരു ന്യായവിധിയായിരിക്കും. അങ്ങനെ അവര്‍ അവന്റെ ന്യായവിധിക്കായി ആകാംക്ഷയോടെ കാത്തുനിന്നു.

യോഹന്നാന്‍ 8:7-9a
7അവര്‍ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവിര്‍ന്നു: നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ എന്ന് അവരോടു പറഞ്ഞു. 8പിന്നെയും കുനിഞ്ഞു വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. 9aഅവര്‍ അതു കേട്ടിട്ടു മനഃസാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി...

പരീശന്മാര്‍ യേശുവിന്റെ മുമ്പില്‍വെച്ചു വ്യഭിചാരിണിയെ കുറ്റം ചുമത്തിയപ്പോള്‍, യേശു കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തെഴുതി. എന്താണ് അവന്‍ എഴുതിയതെന്നു നമുക്കറിഞ്ഞുകൂടാ. ഒരുപക്ഷേ പുതിയൊരു കല്പനയാകാം - സ്നേഹം.

അവന്റെ "സന്ദേഹ"ത്തിന്റെ കാരണം കണ്ടുപിടിക്കുന്നതില്‍ മൂപ്പന്മാര്‍ പരാജയപ്പെട്ടു. ലോകത്തെ ന്യായം വിധിക്കുന്നവന്‍ ക്ഷമയുള്ളവനാണെന്നും അത് അവരുടെ മനഃസാക്ഷിയെ കുത്തുന്നതാണെന്നും അവര്‍ ഗ്രഹിക്കാതിരുന്നു. അവര്‍ അവനെ കുടുക്കിലാക്കിയെന്നാണു വിചാരിച്ചത്.

യേശു എഴുന്നേറ്റ് അവരെ ദുഃഖത്തോടെ നോക്കി. അതു ദൈവികമായ ഒരു നോട്ടമായിരുന്നു, അവന്റെ വചനം നിഷേധിക്കാനാവാത്ത സത്യമായിരുന്നു. "ന്യായവിധി"യില്‍ അവന്‍ പറഞ്ഞു, "നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ." ന്യായപ്രമാണത്തിലെ ഒരു വകുപ്പും യേശു മാറ്റിമറിച്ചില്ല, അവനതു പൂര്‍ത്തിയാക്കുകയായിരുന്നു. വ്യഭിചാരിണി മരണാര്‍ഹയായിരുന്നു; ഇതു യേശു അംഗീകരിച്ചു.

പ്രവൃത്തിയിലൂടെ "ഭക്തനെ''യും അതുപോലെതന്നെ വ്യഭിചാരിണിയെയും യേശു ന്യായം വിധിച്ചു. അങ്ങനെ അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള വെല്ലുവിളി യേശു നടത്തി. ഒന്നാമതു കല്ലെറിഞ്ഞാല്‍ മതി. ഇതോടെ, അവരുടെ ഭക്തിയുടെ മുഖംമൂടി അവന്‍ വലിച്ചുകീറി. ആരും പാപത്തില്‍നിന്നു വിമുക്തരല്ല. നാമെല്ലാം ബലഹീനരാണ്, പ്രലോഭനങ്ങള്‍ക്കു വശംവദരാണ്, വീഴ്ചകളുള്ളവരാണ്. ദൈവത്തിന്റെ മുമ്പില്‍ ഒരു പാപിയും ഒരു ഭക്തനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. എല്ലാവരും വഴിതെറ്റി വഷളായതാണ്. ഒരു കല്പന ലംഘിച്ചാല്‍ മതി, മുഴുവന്‍ കല്പനകളും ലംഘിച്ചുപോയി- ആ വ്യക്തി നിത്യനാശത്തിന് അര്‍ഹനാണ്.

മൂപ്പന്മാരും നിയമജ്ഞരും അവരുടെ പാപപരിഹാരത്തിനായി ദൈവാലയത്തില്‍ മൃഗത്തെ ബലി കഴിച്ചിരുന്നു, അതിനാല്‍ത്തന്നെ അവര്‍ പാപികളാണ്. ക്രിസ്തുവിന്റെ വചനം അവരുടെ മനഃസാക്ഷിയെ സ്പര്‍ശിച്ചു. നസ്രായനെ അറസ്റു ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവന്‍ അവരുടെ ദുഷ്ടതയുടെ മറ നീക്കുകയും അവരെ ന്യായം വിധിക്കുകയും ചെയ്തു. അതേസമയംതന്നെ അവന്‍ ന്യായപ്രമാണം പാലിക്കുകയും ചെയ്തു. കുറ്റാരോപണം നടത്തിയവര്‍ തല കുനിച്ചു, ദൈവപുത്രന്റെ സന്നിധിയില്‍ അവന്റെ പരിശുദ്ധിമൂലം അവര്‍ സംഭ്രമിച്ചുപോയി.

മൂപ്പന്മാരും അവരുടെ അനുകൂലികളും സ്ഥലം വിട്ടു, അവിടെ ആരുമില്ലാതായി. യേശു മാത്രം അവിടെ നിന്നു.

യോഹന്നാന്‍ 8:9b-11
9b...യേശു മാത്രവും നടുവില്‍ നില്‍ക്കുന്ന സ്ത്രീയും ശേഷിച്ചു. 10യേശു നിവിര്‍ന്ന് അവളോട്: സ്ത്രീയേ, അവര്‍ എവിടെ? നിനക്ക് ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്: 11ഇല്ല കര്‍ത്താവേ, എന്ന് അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.

ആ സ്ത്രീ അവിടെ ഭയന്നുവിറച്ചുകൊണ്ടു നിന്നു. യേശു അവളെ കരുണയോടും പ്രസന്നതയോടുംകൂടെ നോക്കി, അവളോടു ചോദിച്ചു: "നിന്നെ കുറ്റപ്പെടുത്തിയവരെല്ലാം എവിടെ? നിന്നെ ശിക്ഷ വിധിക്കാന്‍ ആരുമില്ലായിരുന്നോ?" പരിശുദ്ധനായ യേശു അവളെ ശിക്ഷിക്കുകയില്ലെന്ന് അവള്‍ക്കു തോന്നി, അവളെ കുറ്റം വിധിക്കാനുള്ള ഏക വ്യക്തി അപ്പോഴും അവന്‍ തന്നെയായിരുന്നു.

യേശു പാപികളെ സ്നേഹിച്ചു; അവന്‍ അലഞ്ഞുതിരിയുന്നവരെ തേടിയാണു വന്നത്. പാപിനിയായ സ്ത്രീയെ ശിക്ഷിക്കാന്‍ അവനു കഴിഞ്ഞില്ല, അവന്റെ കരുണ അവനു നല്‍കാനേ കഴിഞ്ഞുള്ളൂ. അവന്‍ നമ്മുടെ പാപങ്ങള്‍ വഹിച്ചു, ലോകത്തിനുവേണ്ടി മരിക്കാന്‍ തുനിഞ്ഞു. ആ സ്ത്രീയുടെ ന്യായവിധി അവന്‍ വഹിച്ചു.

അവന്‍ നിങ്ങള്‍ക്കുവേണ്ടി മരിച്ചതിനാല്‍ സമ്പൂര്‍ണ്ണ പാപക്ഷമ അവന്‍ നിങ്ങള്‍ക്കു നല്‍കുന്നു. അവനില്‍ വിശ്വസിക്കൂ, അവന്‍ നിങ്ങളെ ന്യായവിധിയില്‍നിന്നു വിടുവിക്കും. അവന്റെ പാപക്ഷമയുടെ ആത്മാവിനെയും സ്വീകരിക്കൂ, അങ്ങനെ നിങ്ങള്‍ മറ്റുള്ളവരെ വിധിക്കാതിരിക്കും. നിങ്ങളും ഒരു പാപിയാണെന്ന് ഒരിക്കലും മറക്കരുത്, മറ്റുള്ളവരെക്കാള്‍ മികച്ചയാളൊന്നുമല്ല. മറ്റൊരാള്‍ വ്യഭിചാരം ചെയ്താല്‍, നിങ്ങള്‍ അശുദ്ധനല്ലെന്നാണോ? അയാള്‍ മോഷ്ടാവാണെങ്കില്‍, നിങ്ങള്‍ വിശ്വസ്തനാണെന്നാണോ? നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നുകിട്ടും. നിങ്ങളുടെ കണ്ണില്‍ തടിക്കഷണം ഇരിക്കുമ്പോള്‍, നിങ്ങളുടെ സഹോദരന്റെ കണ്ണിലെ കരട് എന്തിനാണു നിങ്ങള്‍ നിരീക്ഷിക്കുന്നത്?

ഇനിമുതല്‍ തെറ്റിലേക്കു മടങ്ങിപ്പോകരുതെന്ന മുന്നറിയിപ്പ് യേശു അവള്‍ക്കു കൊടുത്തു. ദൈവകല്പന പവിത്രവും സ്ഥിരവുമാണ്, അതു മൃദുവാക്കിക്കൂടാ. സ്നേഹത്തിനായി ദാഹിക്കുന്ന ഈ സ്ത്രീയെ, ദൈവത്തിലേക്കു മടങ്ങാനും അവളുടെ പാപം ഏറ്റുപറയാനുമായി യേശു നയിച്ചു. അവള്‍ക്കു കുഞ്ഞാടിന്റെ രക്തത്തില്‍നിന്നു പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ ഇങ്ങനെ കഴിയും. അസാദ്ധ്യമായ ഒന്നാണ് അവളില്‍നിന്ന് അവന്‍ ആവശ്യപ്പെട്ടത്, എന്നാല്‍ തകര്‍ന്ന ഹൃദയമുള്ളവര്‍ക്കു ലഭ്യമായ ശക്തി അവന്‍ അവള്‍ക്കു നല്‍കി; വിശുദ്ധിയില്‍ ജീവിക്കേണ്ടതിനുള്ള ശക്തിയാണത്. ഇതുപോലെ അവന്‍ നിങ്ങളോടും പറയുകയാണ്: "മേലാല്‍ പാപം ചെയ്യരുത്." നിങ്ങളുടെ ഹൃദയത്തിന്റെ ഏറ്റുപറച്ചില്‍ കേള്‍ക്കാന്‍ അവന്‍ ഒരുങ്ങിനില്‍ക്കുന്നു.

പ്രാര്‍ത്ഥന: ഓ, യേശുവേ, നിന്റെ സന്നിധിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ഞാന്‍ ആ വ്യഭിചാരിണിയെക്കാള്‍ നല്ല വ്യക്തിയല്ലല്ലോ. മറ്റുള്ളവരെ വിധിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന എന്നോടു ക്ഷമിക്കണമേ. എന്റെ അകൃത്യം നീക്കി ശുദ്ധീകരിക്കണമേ. നിന്റെ ക്ഷമയ്ക്കും കരുണയ്ക്കുമായി നിനക്കു സ്തുതി. ഇനി പാപം ചെയ്യാതിരിക്കാന്‍ എന്നെ സഹായിക്കണമേ. എന്റെ തീരുമാനത്തെ ബലപ്പെടുത്തി, വിശുദ്ധിയില്‍ എന്നെ ഉറപ്പിക്കണമേ. ഒരു വിശുദ്ധ ജീവിതത്തിലേക്ക് എന്നെ നയിക്കണമേ.

ചോദ്യം:

  1. വ്യഭിചാരിണിയെ കുറ്റപ്പെടുത്തിയവര്‍ യേശുവിന്റെ സന്നിധിയില്‍നിന്നു വിട്ടുപോയത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 11, 2012, at 09:07 AM | powered by PmWiki (pmwiki-2.3.3)