അവതാരിക
റോമാലേഖനത്തിനൊരു മുഖവുര
മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു എന്ന കര്‍ത്താവ് തന്റെ സഭയ്ക്ക് എക്കാലത്തേക്കും നല്കിയിട്ടുള്ള മഹത്തായ ദാനങ്ങളില്‍ ഒന്നാണ് ഈ ലേഖനം. റോമന്‍ ആസ്ഥാനത്ത് ജീവിച്ചിരുന്ന റോമന്‍ വിശ്വാസികള്‍ക്ക് തന്റെ സ്ഥാനപതിയായ പൌലോസ് മുഖാന്തരം നല്കപ്പെട്ട റോമാലേഖനം.
ലേഖനം എഴുതുവാനുള്ള കാരണവും ലേഖനത്തിന്റെ ഉദ്ദേശ്യവും
ജാതികളുടെ അപ്പോസ്തലനായ പൌലോസ് തന്റെ മൂന്ന് പ്രേഷിത യാത്രകളിലൂടെ ഏഷ്യാമൈനറും യവനായഭൂവിഭാഗങ്ങളും സുവിശേഷവല്‍ക്കരിക്കപ്പെട്ട കാലമായിരുന്നു അത്. ഈ പ്രേഷിതയാത്രകളുടെ കാലത്ത് സുപ്രധാനങ്ങളായ പട്ടണങ്ങളിലെല്ലാം താന്‍ ജീവനുള്ള സഭകള്‍ സ്ഥാപിക്കുകയും, വിശ്വാസികളെ ദൈവസ്നേഹത്തിന്റെ ശുശ്രൂഷയില്‍ ഉറപ്പിക്കുകയും, സഭകളില്‍ മൂപ്പന്മാരെയും പാസ്റര്‍മാരെയും ബിഷപ്പുമാരെയും നിയമിക്കുകയും ചെയ്തു. ഇതോടെ മദ്ധ്യധരണ്യാഴിയുടെ കിഴക്കന്‍ പ്രവിശ്യകളിലുള്ള തന്റെ ശുശ്രൂഷ പൂര്‍ത്തിയായതായി താന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്ന് പടിഞ്ഞാറുള്ള ഫ്രാന്‍സ്, സ്പെയിന്‍ മുതലായ ദേശങ്ങളില്‍ ദൈവരാജ്യപ്രഘോഷണത്തിനായി താന്‍ കടന്നുപോയി (റോമര്‍ 15:22-24).
ഈ പദ്ധതികള്‍ക്കനുസൃതമായി റോമാസഭയിലെ വിശ്വാസികള്‍ക്കായിട്ട് പ്രസിദ്ധമായ ഈ ലേഖനം താന്‍ എഴുതി. തന്നെ ഭരമേല്പിച്ചിട്ടുള്ള സുവിശേഷത്തിന്റെ നിരന്തരവും ശ്രദ്ധേയവുമായ പഠനത്തിലൂടെ താന്‍ സകല ജാതികളുടെയും അപ്പോസ്തലനാണെന്ന് അവര്‍ക്ക് വ്യക്തമാകുവാനും, തന്നിലുള്ള അവരുടെ ആത്മവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുവാനുമായിട്ടത്രെ താന്‍ ഈ ലേഖനം എഴുതിയത്. അന്ത്യോക്യയിലെയും സിറിയയിലെയും സഭകള്‍ തന്റെ യാത്രകള്‍ക്കും, പ്രസംഗങ്ങള്‍ക്കും, കഷ്ടാനുഭവങ്ങള്‍ക്കും തങ്ങളുടെ വിശ്വസ്ത പ്രാര്‍ത്ഥനയാല്‍ സഹായമായിരുന്നതുപോലെ പാശ്ചാത്യദേശങ്ങളിലേക്കുള്ള പ്രേഷിതദൌത്യത്തില്‍ റോമാക്കാരെക്കൂടി പങ്കാളികളാക്കത്തക്കവിധം അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ അപ്പോസ്തലന്‍ ശ്രമിക്കയാണിവിടെ. അതുകൊണ്ട് സഭയെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലോകത്തോടു പ്രസംഗിക്കുന്നതിന് അവരെ ഒരുക്കുവാനും സഹായകമായ ഒരു പ്രാഥമികപഠനം റോമാലേഖനത്തില്‍ ഉറ്റക്കൊണ്ടിട്ടുണ്ട്.
റോമാസഭ സ്ഥാപിച്ചതാര്?
അപ്പോസ്തലനായ പൌലോസോ, പത്രോസോ, മറ്റേതെങ്കിലുമൊരപ്പോസ്തലനോ, അറിയപ്പെടുന്ന ഏതെങ്കിലുമൊരു മൂപ്പനാലോ അല്ല റോമാസഭ സ്ഥാപിതമായത്. മറിച്ച് പെന്തക്കോസ്തുനാളിലെ ആത്മപകര്‍ച്ചമൂലം മാനസാന്തരത്തിനവസരം ലഭിച്ച റോമാക്കാരായവരില്‍ ചിലരും ഉണ്ടായിരുന്നു. അവരില്‍ ആരോ മുഖാന്തരമാണ് ഇവിടെ സഭ സ്ഥാപിതമാകുന്നത്. അവരുടെ നാവ് ദൈവത്തിന്റെ മഹത്തരമായ കാര്യങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. അവര്‍ മടങ്ങി തങ്ങളുടെ ദേശത്തേക്ക് പോയി അവിടെ കൂടിവന്നവരോട് ക്രൂശിക്കപ്പെട്ട കര്‍ത്താവിനെക്കുറിച്ചുള്ള സന്ദേശം അറിയിച്ചു. തുടര്‍ന്ന് അവരുടെ രക്ഷയെപ്പറ്റി അവര്‍ യഹൂദന്മാരോടും യവനരോടും പങ്കിടുകയും, തങ്ങളുടെ ഭവനങ്ങളിലുള്ള കൂടിവരവുകളില്‍ ക്രിസ്തുവിനെക്കുറിച്ചുള്ള പഴയനിയമ പ്രവചനഭാഗങ്ങള്‍ ശോധന ചെയ്യുകയും ചെയ്തു.
ആസ്യയിലും യവനദേശത്തുമായി അപ്പോസ്തലന്‍ സഞ്ചരിക്കവെ റോമയില്‍നിന്നുള്ള വിശ്വാസികളെ പൌലോസ് മിക്കപ്പോഴും കാണുവാനിടയായി. അഉ 54 നു മുമ്പ് ക്ളൌദിയസ് കൈസറിന്റെ കാലത്ത് യഹൂദന്മാരെ റോമില്‍നിന്നും നാടുകടത്തിയ കാലത്ത് പ്രത്യേകിച്ചും നിരവധി വിശ്വാസികളെ തനിക്ക് കാണുവാന്‍ സംഗതിയായി (പ്രവൃ. 18:2). റോമയിലെ സഭയെ വ്യക്തിപരമായി പരിചയപ്പെടുവാനും തന്നില്‍ വ്യാപരിച്ചിരുന്ന പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ അവര്‍ക്കുംകൂടി പ്രയോജനപ്പെടുത്തുവാനും പൌലോസ് ആഗ്രഹിച്ചു. ജീവനുള്ളതും സ്വതന്ത്രവുമായ ഒരു സഭ അവിടെ ഉണ്ടെന്നു താന്‍ കണ്ടെത്തി അധിക കാലം ആ ലോക ആസ്ഥാനത്ത് തങ്ങാതെ അവിടത്തേക്കു കടന്നുചെന്ന് ആ വിശ്വാസികളുമായി കൂട്ടായ്മ പുലര്‍ത്തുവാനും, അതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ സുവിശേഷത്തിന്റെ സന്ദേശം വ്യാപിപ്പിക്കുവാനും താന്‍ ആഗ്രഹിക്കയുണ്ടായി.
ആരാണ് എഴുത്തുകാരന്‍, ലേഖനസന്ദര്‍ഭം, സ്ഥലം
കൊരിന്തില്‍ ഗായോസിന്റെ ഭവനത്തില്‍ പാര്‍ക്കുന്ന കാലത്ത് അഉ 58 ല്‍, തന്റെ ആത്മിക അനുഭവങ്ങളെയും അപ്പോസ്തലിക ഉപദേശങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് അപ്പോസ്തലനായ പൌലോസാണ് ഈ ലേഖനം എഴുതിയത്. പൌലോസ് ഈ ലേഖനത്തില്‍ എഴുതുന്നതുപോലെ എഴുതുവാന്‍ മറ്റാര്‍ക്കും തന്നെ കഴികയില്ല; കാരണം ന്യായപ്രമാണത്തിലുള്ള തന്റെ എരിവുനിമിത്തം ദമാസ്കസിലുള്ള ക്രൈസ്തവരെ ഉപദ്രവിക്കേണ്ടതിന് താന്‍ ദമാസ്കസിലേക്ക് പ്രയാണം ചെയ്യുകവഴി ജീവനുള്ളവനും തേജോമയനുമായ ക്രിസ്തു വ്യക്തിപരമായി അവന് പ്രത്യക്ഷനായി. മിന്നിത്തിളങ്ങുന്ന ആ ദൈവിക പ്രകാശം അവന്റെ അന്തരാത്മാവിലേക്ക് തുളച്ചുകയറിയപ്പോള്‍, താന്‍ ഉപദ്രവിച്ചുപോന്ന നസറായനായ യേശു ജീവിച്ചിരിക്കുന്നുവെന്നും, അവനാണ് മഹത്വത്തിന്റെ കര്‍ത്താവെന്നും, ക്രൂശീകരണത്തിനുശേഷം കല്ലറയില്‍ വെച്ച അവന്റെ ശരീരം ദ്രവത്വം കണ്ടില്ല എന്നുമുള്ള സത്യം അവന്‍ മനസ്സിലാക്കി. യേശു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ്, സര്‍വ്വശക്തന്‍ എന്ന് തന്നെത്താന്‍ തെളിയിച്ച്, അവന്‍ സകലത്തെയും നിയന്ത്രിക്കുന്നു. പൌലോസ് ആരെ ഉപദ്രവിച്ചുവോ ആ ദൈവപുത്രന്‍ ഉപദ്രവിക്കുന്നവനെ ശിക്ഷിക്കയോ, നശിപ്പിക്കയോ ചെയ്യാതെ തന്നോട് കരുണ കാണിച്ച്, അവന്റെ ശുശ്രൂഷയ്ക്കായി തന്നെ നിയമിച്ചത് തന്റെ സ്വന്ത യോഗ്യതകള്‍കൊണ്ടല്ല, മറിച്ച് കൃപയാല്‍ മാത്രമാണെന്നുള്ള സത്യവും പൌലോസ് ഗ്രഹിച്ചു. തന്നിമിത്തം എരിവുള്ളവനും ഭക്തനുമായ പൌലോസ് തകര്‍ന്ന് ധര്‍മ്മസങ്കടത്തിലായി. ദൈവത്തിന്റെ കൃപയിലും അവന്റെ പുതിയ നീതിയുടെ സാരാംശത്തിലും അവന്‍ വിശ്വസിച്ചു. ന്യായപ്രമാണപ്രകാരമുള്ള സ്വയനീതിയെ പിന്നെ അവന്‍ ഒട്ടുംതന്നെ ആശ്രയിച്ചില്ല. പകരം ക്രിസ്തുവിന്റെ ദൈവിക സ്നേഹത്തിന്റെ ശുശ്രൂഷകനായി അവന്‍ ലോകം മുഴുവന്‍ സഞ്ചരിച്ച് ഏതു ചതിയനോടും വഷളനോടും ദൈവത്തോടു നിരന്നുകൊള്ളുവാനുള്ള ആഹ്വാനം നല്കി.
ലേഖനത്തിന്റെ പ്രത്യേകമായ സ്വഭാവം
തനിക്കുണ്ടായ ഈ ആത്മീയ പരിവര്‍ത്തനത്തെ റോമയിലുള്ള എല്ലാ വിശ്വാസികള്‍ക്കും വ്യക്തമാക്കിക്കൊടുക്കണമെന്ന് പൌലോസ് ആഗ്രഹിച്ചു. എന്നാല്‍ ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി സുന്ദരമായ ഭാഷാസാഹിത്യത്തോടെ ഒരു നീണ്ട പുസ്തകമോ താരതമ്യപഠനമോ ഒന്നും എഴുതുകയായിരുന്നില്ല; മറിച്ച് വാഗ്വൈഭവത്തോടും കൃത്യതയോടുംകൂടെ ഒരു ലേഖനം താന്‍ എഴുതി; അതും യൂഹൂദന്മാരും റോമാക്കാരും തന്നോട് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരത്തോടുകൂടിയ ഒരു ലേഖനം. താന്‍ ആര്‍ക്കെഴുതുന്നുവോ ആ വിശ്വാസികളെ തന്റെ ആത്മാവില്‍ ദര്‍ശിച്ചുകൊണ്ട് കര്‍ത്താവില്‍ സഹോദരനായ തെര്‍തൊസിന് ഈ ലേഖനം പറഞ്ഞുകൊടുക്കുകയും അവനത് എഴുതുകയുമാണുണ്ടായത്. ഒരു വശത്ത് ഈ പുതിയ വിശ്വാസികളെ ദൈവിക വിശുദ്ധിയോടുള്ള ബന്ധത്തില്‍ കണ്ടുകൊണ്ടാണ് സംബോധന ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ജീവനുള്ള വിശ്വാസത്തിന് പാത്രീഭവിച്ചവരും, ക്രിസ്തുവില്‍ സമ്പൂര്‍ണ്ണമായി നീതീകരിക്കപ്പെട്ടവരുമായി അവരെ കാണുന്നു; അതാണല്ലോ മനുഷ്യന്റെ ഏക പ്രത്യാശ. മറുവശത്ത് ധിക്കാരികളായ ന്യായശാസ്ത്രികളെ പിടിച്ചുകുലുക്കിയും അവരുടെ സ്വയനീതിയെ തകര്‍ത്ത് അവരുടെ അഴിമതിയെയും സമ്പൂര്‍ണ്ണ പരാജയത്തെയും കാണിക്കുന്നതോടൊപ്പം പരിശുദ്ധാത്മാവിനോടുള്ള അനുസരണത്തില്‍ ഏതുവിധം വിശ്വാസത്തില്‍ അവര്‍ ദൈവത്തിന്റെ സ്നേഹത്തിനു ശുശ്രൂഷകരായി സമര്‍പ്പിച്ചു എന്നുള്ളതിനെ തുറന്നുകാണിക്കുകയും ചെയ്യുന്നു. തദനുസരണമായി ഫലപ്രദമായ പ്രസംഗത്തെ ശാന്തമായ, സാധാരണ അദ്ധ്യയനവുമായി ബന്ധിപ്പിക്കുന്നതും ഈ ലേഖനത്തിന്റെ സവിശേഷതയാണ്. ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തെയല്ല, പ്രത്യുത ജാതികളെയും യഹൂദന്മാരെയും, യുവാക്കളെയും വൃദ്ധന്മാരെയും, വിദ്യാസമ്പന്നരെയും വിദ്യാവിഹീനരെയും, ദാസനെയും സ്വതന്ത്രനെയും, പുരുഷന്മാരെയും സ്ത്രീകളെയും എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെട്ട കേള്‍വിക്കാരെയും താന്‍ അഭിസംബോധന ചെയ്യുന്നു. ക്രൈസ്തവ സമൂഹത്തില്‍ ഇതഃപര്യന്തം സുപ്രധാനമായി പഠിപ്പിച്ചുവരുന്ന ലേഖനമാണ് റോമര്‍ക്ക് എഴുതിയ ലേഖനം. "പുതിയനിയമത്തിന്റെ സുപ്രധാന ഭാഗമാണ് ഈ പുസ്തകം. എല്ലാ വിശ്വാസികളും മനഃപാഠമാക്കേണ്ട സുവിശേഷമാണിത്. ആത്മാവിന്റെ ആത്മീയ നിക്ഷേപമായി ഓരോ ദിവസവും നാം ഇതിനെ ജീവിതത്തില്‍ പകര്‍ത്തണം. കാരണം ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടതെല്ലാം സമൃദ്ധമായി ഈ ലേഖനത്തിലുണ്ട്. ന്യായപ്രമാണവും സുവിശേഷവും, പാപവും ന്യായവിധിയും, കൃപയും വിശ്വാസവും, നീതിയും സത്യവും, ക്രിസ്തുവും ദൈവവും, സല്‍പ്രവൃത്തിയും സ്നേഹവും, ക്രൂശും പ്രത്യാശയും ഇവയെല്ലാം ഈ ലേഖനത്തിലുണ്ട്. ഒരുവന്‍ ഭക്തനോ അഭക്തനോ, ബലവാനോ ബലഹീനനോ, സൌഹൃദമുള്ളവനോ അല്ലാത്തവനോ ആരുതന്നെ ആയാലും ഓരോ വ്യക്തിയോടും എപ്രകാരം പെരുമാറണമെന്ന് ഈ പുസ്തകം പറയുന്നു. മാത്രമല്ല, നാം നമ്മെത്തന്നെ ഏതുവിധം കരുതണമെന്നും ഇതില്‍ പറയുന്നുണ്ട്. തന്മൂലം എല്ലാ വിശ്വാസികളും ഈ പുസ്തകം പരിശീലിക്കണമെന്നാണ് എന്റെ നിര്‍ദ്ദേശം.'' മാര്‍ട്ടിന്‍ ലൂഥറുടെ വാക്കുകളാണ് മേലുദ്ധരിച്ചത്.
പ്രിയ സഹോദരാ, നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് വ്യക്തമായ ഒരു പഠനവും പരിശീലനവും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, റോമാലേഖനത്തിലേക്ക് തിരിഞ്ഞ് അത് ശ്രദ്ധാപൂര്‍വ്വം പഠിക്കുക. അറിവിന്റെയും, ശക്തിയുടെയും, ആത്മാവിന്റെയും ഭണ്ഡാരമായ ദൈവിക സര്‍വ്വകലാശാലയാണത്. അങ്ങനെയെങ്കില്‍ നിങ്ങളുടെ അഹന്ത, സ്വയാശ്രയത്വം എന്നിവയില്‍നിന്ന് ദൈവം നിങ്ങളെ വിടുവിച്ച് തന്റെ പൂര്‍ണ്ണ നീതിയില്‍ നിങ്ങളെ സ്ഥിരപ്പെടുത്തും. അങ്ങനെ ദൈവസ്നേഹത്തില്‍ കരുത്തുള്ളവരായി വിശ്വാസത്തില്‍ അനുദിനം നിങ്ങള്‍ വളര്‍ച്ച പ്രാപിക്കും.
റോമാലേഖന വിശകലനം
ഭാഗം 1 - ദൈവത്തിന്റെ നീതി നമ്മെ നീതീകരിക്കുന്നു
ഭാഗം 2 - ദൈവത്തിന്റെ നീതി ചരിത്രത്തില്‍
ഭാഗം 3 - ദൈവത്തിന്റെ നീതി പ്രായോഗികമാക്കപ്പെടുന്നു
ഇത് പഠിക്കുവാന്‍ ഏറെ ലളിതമായ ഒരു ലേഖനമല്ല. അതിലെ അനുഗ്രഹങ്ങളില്‍ സന്തോഷിക്കുവാന്‍, ആത്മാര്‍ത്ഥമായി അനുതപിക്കുവാന്‍, മനസ്സു പുതുക്കുവാന്‍, ക്രിസ്തുവില്‍ ജീവിതത്തിന് പുതിയ ഒരു മാനം കണ്ടെത്തുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ലേഖനം ശ്രദ്ധയോടെ പരിശോധിക്കുകയും, പ്രാര്‍ത്ഥിക്കുകയും, ചിന്തകളെ പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഈ ലേഖനം റോമയിലെ വിശുദ്ധന്മാരെ അലസരാക്കാതെ തങ്ങളുടെ ചുറ്റുപാടുകളിലും, ഇതര രാജ്യങ്ങളിലും സുവിശേഷത്തിന്റെ പ്രസംഗത്തിനായി അവരെ ഒരുക്കിയതുപോലെ, നാമും തന്റെ കൃപയാല്‍ നിറയപ്പെട്ട് നീതിമാന്മാരായ സഹോദരന്മാരോട് ചേര്‍ന്ന് ദൈവസ്നേഹത്തിനും പ്രത്യാശയ്ക്കും അന്യംനില്ക്കുന്ന ജനത്തിന്റെ ഇടയിലേക്ക് അയയ്ക്കപ്പെടേണ്ടതിന് ക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുകയാണ്. ശ്രദ്ധിച്ച്, പ്രാര്‍ത്ഥിച്ചു പുറപ്പെടുവാന്‍ തയ്യാറാവുക.
ചോദ്യങ്ങള്‍:
- റോമര്‍ക്ക് ലേഖനം എഴുതുവാനുണ്ടായ കാരണവും ഉദ്ദേശ്യവും എന്താണ്?
- റോമിലെ സഭ സ്ഥാപിച്ചത് ആരാണ്?
- ആരാണ് ഈ ലേഖനത്തിന്റെ എഴുത്തുകാരന്‍; എഴുതിയ സന്ദര്‍ഭം; സ്ഥലം?
- ഈ ലേഖനത്തില്‍ എന്തു രീതിയാണ് പൌലോസ് ഉപയോഗിച്ചിരി ക്കുന്നത്?
- ഈ ലേഖനത്തിന്റെ രൂപരേഖ എന്താണ്?