Previous Lesson -- Next Lesson
ല) അപ്പോസ്തലന്റെ ആരാധന (റോമര്‍ 11:33-36)
റോമര്‍ 11:33-36
33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു. 34 കര്‍ത്താവിന്റെ മനസ്സ് അറിഞ്ഞവന്‍ ആര്‍? 35 അവനു മന്ത്രിയായിരുന്നവന്‍ ആര്‍? അവനു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍? 36 സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്വം ആമേന്‍.
യഹൂദന്മാരുടെ ആത്മിക സ്ഥിതിയെപ്പറ്റി പൌലോസ് ഭയപ്പെട്ടുവെങ്കിലും യരൂശലേമിലെ ആദ്യകാല വിശ്വാസികളെ ഓര്‍ത്ത് താന്‍ നന്ദിയോടെ ദൈവത്തിനു സ്തോത്രം ചെയ്യുകയാണ്. ജാതികളില്‍നിന്നുംധാരാളം ആളുകള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ താന്‍ ദൈവത്തെ മഹത്വപ്പെടുത്തി. ദൈവസ്നേഹത്തിന്റെ അളവറ്റ വലുപ്പത്താല്‍ തന്റെ ആശങ്കയും ആകുലവും കുറഞ്ഞുവന്നു. അവന്റെ കരുണയെ താന്‍ ഏറ്റുപറയുമ്പോഴും അവന്റെ ശിക്ഷയെ താന്‍ നിരസിച്ചില്ല. സര്‍വ്വശക്തന്റെ സ്നേഹത്തെ തിരിച്ചറിഞ്ഞ പൌലോസ് തന്റെ അഗോചരമായ വഴികളെ വിശ്വസിച്ചുകൊണ്ട് ഒടുവിലായി വിളിച്ചുപറഞ്ഞു: ദൈവം നമ്മുടെ ഗ്രാഹ്യശക്തിക്കും അപ്പുറത്താണ്. നാം അവനെ വിശ്വസിക്കുകയും, നമ്മുടെ ചിന്തകളെ അവന്റെ ഇഷടത്തിനും വെളിപ്പാടിനും വിധേയപ്പെടുത്തുകയും ചെയ്യുന്നു (യെശ. 40:13; 45:15; 55:8-9; റോമര്‍ 11:33).
തന്റെ യജമാനനെ വിശ്വസ്തതയോടെ ആരാധിക്കുന്ന, സ്തുതിക്കുന്ന, നന്ദി കരേറ്റുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍ പരിശുദ്ധനെ അവന്റെ സ്നേഹത്തില്‍ അവന്‍ തിരിച്ചറിയുന്നു. സത്യത്തിന്റെ ആത്മാവ് ദൈവികതയുടെ ആഴത്തിലേക്ക് അവനെ നയിക്കുന്നു; അതുപോലെ ആത്മിക അനുഗ്രഹങ്ങളുടെ മഹത്വത്തെ തിരിച്ചറിയുവാന്‍ അവനെ സഹായിക്കുന്നു. ലേഖനത്തിന്റെ രണ്ടാം ഭാഗത്തു പൌലോസ് തന്റെ വിഷയത്തിന്റെ പരിസമാപ്തിയിലേക്കു വരികയാണ്. തന്റെ ജനത്തിന്റെ കാഠിന്യത്തെ താന്‍ ഏറ്റുപറയുന്നതോടൊപ്പം അതിന്റെ കാരണം അവരുടെ അവിശ്വാസവും ദൈവഹിതത്തോടുള്ള മത്സരവുമാണെന്നു താന്‍ തിരിച്ചറിയുകയും ചെയ്യുന്നു. ഈ സത്യം പൌലോസ് നിരാകരിക്കുന്നില്ല.
അപ്പോള്‍ത്തന്നെ യഹൂദന്മാരില്‍നിന്നു വിശ്വാസത്തില്‍ വന്നവരെയും, മാന്യരായ മറ്റു ചിലരെയും താന്‍ ധൈര്യപ്പെടുത്തിക്കൊണ്ടു ദൈവത്തിന്റെ അളവറ്റ കൃപയാല്‍ ദൈവം വീണ്ടും അവരെ കൈക്കൊള്ളുമെന്നു പ്രസ്താവിക്കുന്നു. എങ്ങനെയായാലും കര്‍ത്താവ് ഈ പുതുവിശ്വാസികളിലൂടെ യഹൂദന്മാര്‍ക്കു സ്പര്‍ദ്ധ ജനിപ്പിച്ചു. അവരുടെസ്നേഹം, താഴ്മ, വിശുദ്ധി എന്നിവയിലൂടെ അവര്‍ ചെയ്ത ശുശ്രൂഷകളും പ്രായോഗിക വിശ്വസ്തതയും സഹവര്‍ത്തിത്വവും എല്ലാം അവര്‍ക്കു ദൃഷ്ടാന്തമായി കാണിച്ചുകൊടുത്തു.
പൌലോസ് എന്തു പ്രത്യാശിച്ചുവോ, അതിനു വിപരീതമായ ചരിത്രവസ്തുതകളാണു പിന്നീടു നാം ചരിത്രത്തില്‍ കാണുന്നത്. പൌലോസ് താന്‍തന്നെ യഹൂദന്മാരുടെ വിദ്വേഷത്തിന് ആദ്യം ഇരയായിത്തീര്‍ന്നു. അവരുടെ വ്യാജ അവകാശവാദങ്ങളുടെ പരിണിതഫലമെന്നവണ്ണം റോമില്‍വെച്ച് അവന്‍ ഗളഛേദം ചെയ്യപ്പെട്ടു.
തന്നോടും തന്റെ സുവിശേഷത്തോടും അവര്‍ക്കുള്ള കാഠിന്യത്തെശ്രദ്ധിച്ച പൌലോസ് ആ ആത്മിക സത്യം, യെശയ്യാവ് പ്രവചിച്ചത് അവരോടാവര്‍ത്തിച്ചു പ്രസ്താവിക്കയുണ്ടായി. "നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനംതിരിയാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്റെ ഹൃദയം കഠിനമായിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടഞ്ഞിരിക്കുന്നു എന്ന് ഈ ജനത്തിന്റെ അടുക്കല്‍ പോയി പറക എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതുശരിതന്നെ'' (അ. പ്ര. 28:26-27).
യഹൂദന്മാരുടെ ആലോചനാസഭയുടെ വിധിക്കു വിധേയമായി പൌലോസിന് അനേക സംവത്സരങ്ങള്‍ റോമിലെ കാരാഗൃഹത്തില്‍ കഴിയേണ്ടിവന്നു (അ. പ്ര. 23:1-28:16). അവരുടെ ദുര്‍വ്വാശിയുടെയും നിന്ദയുടെയും ഫലം എന്നവണ്ണം താന്‍ റോമിലേക്കു പോകേണ്ടിവരികയും കൈസറുടെ മുമ്പാകെ വിസ്തരിക്കപ്പെടുകയും ചെയ്തു (അ.പ്ര. 27:1-28:16). അവന്റെ കാരാഗൃഹവാസം അത്ര കഠിനമായിരുന്നില്ല; അതുകൊണ്ടു തന്നെ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ആരോടും സുവിശേഷം പ്രസംഗിക്കുവാന്‍ റോമാക്കാര്‍ അവനെ അനുവദിച്ചു.
പ്രമാണികളിലും റബ്ബിമാരിലും അധികംപേര്‍ അവന്റെ ഉപദേശത്തെ കൈക്കൊണ്ടില്ല; എന്നാല്‍ യഹൂദന്മാരില്‍ ചുരുക്കം പേര്‍ വിശ്വസിച്ചു രക്ഷ പ്രാപിച്ചു. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ യഹൂദന്മാരുടെ ഇടയിലെ ഒരു വിഭാഗമായി അവര്‍ പരിഗണിക്കയുണ്ടായി (അ. പ്ര. 28:22). അവന്‍ ഗളഛേദം ചെയ്യപ്പെട്ടശേഷവും അവര്‍ക്ക് ആ ന്യായാധിപന്മാരുടെ മേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു.
ജാതികളുടെ അപ്പോസ്തലന്റെമേല്‍ യഹൂദന്മാര്‍ക്കുണ്ടായിരുന്ന വിദ്വേഷം അതിന്റെ പരിസമാപ്തിയെ കുറിച്ചു; എങ്കിലും പൌലോസിന്റെ ലേഖനം യാതൊരു വിഘ്നവുമില്ലാതെ വ്യാപിച്ചുകൊണ്ടിരുന്നു. ഇന്നും അസംഖ്യം യഹൂദന്മാരെയും ജാതികളെയും അതു ക്രിസ്തുവിങ്കലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവില്‍ ജീവിക്കുന്ന പൌലോസ് ക്രിസ്തുവില്‍ ജയാളിയായി ലോകാന്ത്യത്തോളം ജീവിക്കുന്നു എന്നതു തികച്ചും സ്പഷ്ടം.
പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, അപ്പോസ്തലനായ പൌലോസിനോടുകൂടെ ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നിന്റെ സ്നേഹത്തിനും കോപത്തിനുമായി ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു; നിന്റെ കരുണയെയും ന്യായവിധികളെയും ഓര്‍ത്ത് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. അങ്ങയുടെ വിശ്വസ്ത കൃപയിലും, ജ്ഞാനത്തിന്റെ വഴികളിലും ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ നിന്റെ പ്രിയ മക്കള്‍ ആകേണ്ടതിനു ക്രിസ്തുവില്‍ നീ ഞങ്ങളെ കണ്ടെത്തിയതിനായി ഞങ്ങള്‍ നിനക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ചോദ്യങ്ങള്‍:
- കൃപയുടെ പൂര്‍ണ്ണത, ദൈവജ്ഞാനം ഇത്യാദി പദങ്ങള്‍കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
- ദൈവം താന്‍ തെരഞ്ഞെടുത്തവരെ കഠിനപ്പെടുത്തുന്നു; അന്ത്യത്തില്‍ ഒരു ശേഷിപ്പിനെ അവന്‍ അംഗീകരിക്കുന്നു; അവരെ യെല്ലാം യാക്കോബിന്റെ മക്കളായി പരിഗണിക്കുന്നു. ഇങ്ങനെയുള്ള ദൈവത്തിന് എപ്രകാരം നീതിമാനായിരിക്കുവാന്‍ കഴിയും?
ക്വിസ് 3
പ്രിയ വായനക്കാരാ,
ഈ ചെറുപുസ്തകത്തിലൂടെ അപ്പോസ്തലനായ പൌലോസ് റോമര്‍ക്കെഴുതിയ ലേഖനത്തിനു ഞങ്ങള്‍ നല്കിയ വിവരണം നിങ്ങള്‍ വായിച്ചുവല്ലോ. ഇനി താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. 90% ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന പക്ഷം നിങ്ങളുടെ ആത്മികവര്‍ദ്ധനയ്ക്കായി ഈ പഠനത്തിന്റെ അടുത്ത ഭാഗവും ഞങ്ങള്‍ അയച്ചുതരുന്നതാണ്. ഉത്തരക്കടലാസ്സില്‍ നിങ്ങളുടെ പേരും പൂര്‍ണ്ണ മേല്‍വിലാസവും രേഖപ്പെടുത്തുവാന്‍ മറക്കരുത്.
- പൌലോസിന്റെ അതിയായ ദുഃഖത്തിനുള്ള കാരണം എന്തായിരുന്നു?
- തന്റെ ജനത്തിന്റെ ആത്മരക്ഷയ്ക്കുവേണ്ടി പൌലോസ് യാഗമാകുവാന്‍ ഒരുക്കിയത് എന്ത്?
- പഴയനിയമ ജനതയ്ക്കു പൌലോസ് പേരെടുത്തുപറയുന്ന ആനുകൂല്യങ്ങള്‍ ഏതെല്ലാമാണ്? അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു നിങ്ങള്‍ കരുതുന്നത് എന്ത്?
- ദൈവത്തിന്റെ ജനത ഒരു ന്യായവിധിയില്‍നിന്നു മറ്റൊന്നിലേക്കു വഴുതിവീഴുമ്പോഴും എന്തുകൊണ്ടു ദൈവകൃപയ്ക്ക് അവരില്‍ അധികംപേരെയും രക്ഷിക്കുവാന്‍ കഴിയുന്നില്ല?
- യിസ്ഹാക്കിന്റെ സന്തതിയെ, യാക്കോബിന്റെ മക്കളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറയുന്നതിന്റെ സാരമെന്താണ്?
- ദൈവിക തെരഞ്ഞെടുപ്പിന്റെ രഹസ്യമെന്താണ്?
- യാതൊരു മനുഷ്യനും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുവാന്‍ അര്‍ഹതയില്ലാതിരിക്കാനുള്ള കാരണമെന്ത്? നമ്മെ പ്രത്യേകാല്‍ തെരഞ്ഞെടുത്തതിന്റെ കാരണമെന്ത്?
- ദൈവം ഫറവോനെ കഠിനപ്പെടുത്തിയത് എന്തുകൊണ്ട്? വ്യക്തികളുടെയും, ഗോത്രങ്ങളുടെയും, വംശങ്ങളുടെയും കാഠിന്യം ഏതുവിധം വെളിപ്പെടുന്നു?
- ദൈവക്രോധത്തിന്റെ പാത്രങ്ങള്‍ ആരാണ്? അവരുടെ അനുസരണക്കേടിന്റെ കാരണമെന്ത്?
- ദൈവത്തിന്റെ കരുണയുടെ പാത്രങ്ങളെക്കൊണ്ടുള്ള ഉദ്ദേശ്യമെന്ത്? അവരുടെ ആരംഭം എവിടെനിന്ന്?
- ലക്ഷോപലക്ഷം ഇതര ജനതകള്‍ നീതീകരണം പ്രാപിച്ച് അതില്‍ അടിസ്ഥാനപ്പെടുന്നതിന്റെ കാരണമെന്താണ്?
- ഇതര മതങ്ങളിലെ ഭക്തന്മാര്‍ തങ്ങളുടെ മതപ്രമാണങ്ങളെ ആചരിച്ചുകൊണ്ടു നീതീകരണം പ്രാപിപ്പാന്‍ ശ്രമിക്കുന്നതെന്തുകൊണ്ട്?
- "ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു'' എന്നു പൌലോസ് പ്രസ്താവിക്കുന്നതിന്റെ താല്പര്യം എന്താണ്?
- ക്രിസ്തുവിന്റെ ആഗമനത്തെ യഹൂദന്മാര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണമെന്താണ്?
- വിശ്വാസവും സാക്ഷ്യവും തമ്മിലുള്ള ബന്ധം എന്ത്?
- അപ്പോസ്തലനായ പൌലോസിന്റെ വീക്ഷണത്തില്‍ വിശ്വാസവും സാക്ഷ്യവും ക്രമേണ അഭിവൃദ്ധിപ്പെട്ടുവരുന്നത് എങ്ങനെ?
- ഇഷ്ടമുള്ള പക്ഷം എപ്രകാരമാണ് സകല മനുഷ്യര്‍ക്കും സുവിശേഷം കേട്ട്, ഗ്രഹിച്ച് അത് അംഗീകരിക്കുവാന്‍ സാധിക്കുക?
- ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തില്‍നിന്നു പുതുക്കത്തിന്റെ അനുഭവം പ്രാപിച്ച വ്യക്തികളെ ദൈവം വേര്‍തിരിക്കുന്നത് എന്തുകൊണ്ട്?
- ബാലിനു മുട്ടുമടക്കാത്ത 7000 പേരെ ഞാന്‍ യിസ്രായേലില്‍ ശേഷിച്ചിരിക്കുന്നു എന്നു ദൈവം ഏലിയാവിനോടു പറയുന്നതിന്റെ സാരമെന്താണ്?
- താനും, യഹൂദ ജനതയില്‍നിന്നു തന്നോടൊപ്പം ക്രിസ്തുവിനെ അനുഗമിക്കുന്ന ഏവരും തെരഞ്ഞെടുക്കപ്പെട്ട ജനത്തിലെ വിശുദ്ധ ശേഷിപ്പില്‍ ഉള്‍പ്പെടുന്നു എന്നു പൌലോസ് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?
- യഹൂദന്മാരുടെ കാഠിന്യം ജാതികള്‍ക്ക് ഏതുവിധം പ്രയോജനപ്പെട്ടു?
- വിശ്വാസികള്‍ അവിശ്വാസികളെ സത്യവിശ്വാസത്തിലേക്ക് ആനയിക്കുന്നത് എങ്ങനെ?
- ക്രിസ്തുവിന്റെ ആത്മിക ശരീരത്തില്‍ ഒട്ടിച്ചുചേര്‍ക്കുക എന്നു പറഞ്ഞാല്‍ എന്താണ്?
- ഒട്ടിച്ചേര്‍ന്നതു നശിച്ചുപോയാല്‍ അതിന്റെ നഷ്ടം ആര്‍ക്കാണ്?
- ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ മാറ്റമില്ലാതെ എന്നേക്കും നില്ക്കുന്നതിന്റെ കാരണമെന്താണ്?
- ആത്മിക യിസ്രായേല്യര്‍ ആരാണ്?
- കൃപയുടെ പൂര്‍ണ്ണത, ദൈവത്തിന്റെ ജ്ഞാനം എന്നീ പ്രയോഗങ്ങളുടെ അര്‍ത്ഥമെന്ത്?
- ദൈവം താന്‍ തെരഞ്ഞെടുത്തവരെ കഠിനപ്പെടുത്തുന്നു; അന്ത്യത്തില്‍ ഒരു ശേഷിപ്പിനെ അവന്‍ അംഗീകരിക്കുന്നു; അവരെയെല്ലാം യാക്കോബിന്റെ മക്കളായി പരിഗണിക്കുന്നു. ഇങ്ങനെയുള്ള ദൈവത്തിനു എപ്രകാരം നീതിമാനായിരിക്കുവാന്‍ കഴിയും?
ഈ പരമ്പരയില്‍പ്പെട്ട റോമാ ലേഖനത്തിന്റെ എല്ലാ പഠനവും നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉത്തരങ്ങള്‍ യഥാസമയം ഞങ്ങള്‍ക്ക് അയച്ചുതരികയും ചെയ്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് അയച്ചുതരുന്നതാണ്. അതു നിങ്ങളുടെ ഭാവിയിലെ ശുശ്രൂഷയ്ക്ക് ഒരു പ്രോത്സാഹനമായിരിക്കും. റോമാലേഖനത്തിന്റെ ഈ പഠന പരമ്പരയും അതിനുള്ള പരീക്ഷയും പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ ശുപാര്‍ശ ചെയ്യുന്നു; അതു നിശ്ചയമായും നിങ്ങള്‍ക്കെത്ര നിത്യനിക്ഷേപമായിരിക്കും. നിങ്ങളുടെ ഉത്തരക്കടലാസിനായി ഞങ്ങള്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു:
Waters of Life
P.O.Box 600 513
70305 Stuttgart
Germany
Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net