Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 031 (The Resurrected Christ Fulfills his Righteousness)
This page in: -- Afrikaans -- Albanian -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- Ewe -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Ukrainian -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഇ - നീതീകരണം എന്നാല്‍ ദൈവവും മനുഷ്യനുമായുള്ള പുതിയ ബന്ധം എന്നര്‍ത്ഥം (റോമര്‍ 5:1-21)

2. പുനരുത്ഥാനം ചെയ്ത ക്രിസ്തു തന്റെ നീതി നമ്മില്‍ നിവര്‍ത്തിക്കുന് (റോമര്‍ 5:6-11)


റോമര്‍ 5:6-8
6 നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തര്‍ക്കുവേണ്ടി മരിച്ചു. 7 നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുര്‍ല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും. 8 ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദക്തശിപ്പിക്കുന്നു.

ദൈവക്രോധത്തെയും ന്യായവിധിയെയുംപറ്റിയുള്ള വെളിപ്പെടുത്തലിനുശേഷം മാനസാന്തരത്തിലും ഹൃദയത്തകര്‍ച്ചയിലുംകൂടി വിശ്വാസത്താലുള്ള നീതീകരണത്തിലേക്കും, മഹത്വകരമായ പ്രത്യാശയിലേക്കും, ദൈവസ്നേഹത്തില്‍ തുടരുവാനുള്ള നമ്മുടെ താല്പര്യത്തിലേക്കും പൌലോസ് നമ്മെ നടത്തുകയാണ്. ഈ രക്ഷയിലേക്ക് നാം പ്രവേശിച്ചുവെങ്കിലും നാം നിഗളിച്ചുപോകാതിരിക്കേണ്ടതിന് പൂര്‍വ്വകാലത്തെക്കൂടെ നാം ഓര്‍ക്കേണ്ടതുണ്ട്.

സമാധാനം, കൃപ, സ്നേഹം, ശുദ്ധീകരണം, വിശ്വാസം, പ്രത്യാശ, സഹിഷ്ണുത ഇത്യാദി ആത്മിക വരങ്ങളൊന്നും മാനുഷികമായ പ്രയത്നത്താലോ സ്വപരിശ്രമത്താലോ ഉളവാകുന്നതല്ല. അവയെല്ലാം തന്റെ പ്രിയപ്പെട്ട സഹോദരന്മാര്‍ക്കു വേണ്ടിയല്ല, പിന്നെയോ അധര്‍മ്മികള്‍ക്കുവേണ്ടിയും, അവരുടെ ഇടയില്‍നിന്നു ദൈവം നമ്മെ കാണുന്നതുകൊണ്ടും ക്രൂശില്‍ മരിച്ച ക്രിസ്തുവിന്റെ മരണത്തിന്റെ ഫലങ്ങളാണ്. മനുഷ്യന്‍ തിന്മയുടെ മൂര്‍ത്തീഭാവമായ ഒരു ബോംബുപോലെയാണ്. അവന്‍ തന്നെത്തന്നെയും മറ്റുള്ളവരെയും മലിനപ്പെടുത്തുന്നു. അതിനാല്‍ ക്രിസ്തു നമ്മെ സ്നേഹിച്ച് നമുക്കുവേണ്ടി മരിച്ചു.

ക്രിസ്തുവിന്റെ താഴ്ചയില്‍ ദൈവസ്നേഹത്തിന്റെ പ്രദര്‍ശനം നമുക്ക് കാണാവുന്നതാണ്. രോഗിയായ ഒരു സഹോദരനുവേണ്ടി ആരും തങ്ങളുടെ സ്വന്തം സുഖം, സമയം, ധനം, സൌഖ്യം, ജീവന്‍ എന്നിവ ചെലവഴിക്കുവാന്‍ തയ്യാറാവുകയില്ല. ഒരുവന്‍ തന്റെ രാജ്യത്തിനുവേണ്ടിയോ, സ്വന്തമക്കള്‍ക്കുവേണ്ടിയോ, അല്ല ഒരു അമ്മ തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയോ തങ്ങളുടെ ജീവനെ ബലിയര്‍പ്പിച്ചു എന്നു വരാം. എന്നാല്‍ കുറ്റക്കാരനും തള്ളപ്പെട്ടവനുമായ ഒരുവനുവേണ്ടി മരിക്കുവാന്‍ ദൈവം മാത്രമേ തയ്യാറാകുകയുള്ളൂ.

ഈ പ്രമാണം നമ്മുടെ വിശ്വാസത്തിന്റെ പരമകാഷ്ഠയെ പ്രദാനം ചെയ്യുന്നു. നാം അനുസരണം കെട്ടവരായി ദൈവത്തിന്റെ ശത്രുക്കളായിരുന്നു. എന്നാല്‍ പരിശുദ്ധനായ ദൈവം നമ്മെ സ്നേഹിച്ചു. അവന്‍ തന്റെ പുത്രന്‍ മുഖാന്തരം അതിക്രമക്കാരോട് ചേര്‍ന്ന്, തന്നെ കൊന്നവരുടെ പാപത്തിനു പ്രായശ്ചിത്തമാകുവാന്‍ ക്രൂശുമരണം വരിച്ചു. സ്നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല. കര്‍ത്താവ് തന്റെ ശത്രുക്കളെ "സ്നേഹിതന്മാര്‍'' എന്നാണ് സംബോധന ചെയ്തത് എന്ന് ഈ വാക്കുകളില്‍നിന്നും മനസ്സിലാക്കാം; അവന്‍ മരണത്തോളം നമ്മെ സ്നേഹിച്ചു.

നാം ജനിക്കുന്നതിനും പാപം ചെയ്യുന്നതിനും മുമ്പെ ക്രൂശില്‍വെച്ച് അവന്‍ നമ്മുടെ പാപങ്ങളെ നമ്മോടു ക്ഷമിച്ചത് ദൈവസ്നേഹത്തിന്റെ വലിപ്പത്തെ കാണിക്കുന്നു. അതുകൊണ്ട് നമ്മുടെ നീതീകരണത്തിനായി യാതൊരു സ്വപ്രയത്നവും നാം ചെയ്യേണ്ടതില്ല, മറിച്ച് നാം നീതീകരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ദൈവകൃപയെ വിശ്വാസത്താല്‍ അംഗീകരിക്കുക മാത്രം മതിയാവും. ആ നിമിഷത്തില്‍ രക്ഷയുടെ ശക്തി നമ്മില്‍ അനുഭവമായിത്തീരും.

റോമര്‍ 5:9-11
9 അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാല്‍ എത്രയധികമായി കോപത്തില്‍നിന്ന് രക്ഷിക്കപ്പെടും. 10 ശത്രുക്കളായിരിക്കുമ്പോള്‍ത്തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോടു നിരപ്പുവന്നുവെങ്കില്‍ നിരന്നശേഷം നാം അവന്റെ ജീവനാല്‍ എത്രയധികമായി രക്ഷിക്കപ്പെടും. 11 അത്രയുമല്ല, നമുക്ക് ഇപ്പോള്‍ നിരപ്പുലഭിച്ചതിന് കാരണമായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു.

ഇപ്പോഴാകട്ടെ, സന്തോഷിച്ചാനന്ദിക്കുക! ക്രിസ്തുവിലുള്ള വിശ്വാസം ഹേതുവായി നാം ഇപ്പോള്‍ ദൈവമുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നു. നമുക്കു വിരോധമായി പരാതിപ്പെടുവാന്‍ പിശാചിന് അവകാശമില്ല. ക്രിസ്തുവിന്റെ രക്തം നമ്മുടെ ശരീരാത്മത്തെ ശുദ്ധീകരിച്ചിരിക്കുന്നു. ഈ അവസ്ഥ അവസാനത്തോളം തുടരും, കാരണം ക്രിസ്തുവിന്റെ മദ്ധ്യസ്ഥത ന്യായവിധിയുടെ ദിവസത്തില്‍ ദൈവക്രോധത്തില്‍നിന്നും നമ്മെ വിടുവിക്കും.

താഴെപ്പറയുന്ന ആഴമേറിയ സത്യങ്ങളാല്‍ പൌലോസ് നമ്മെ ഉറപ്പിക്കുന്നു:

ഒന്നാമത്, ദൈവത്തോടു ശത്രുതയിലും മത്സരത്തിലും കഴിഞ്ഞിരുന്ന ഒരു സമയത്താണ് നമുക്ക് ദൈവത്തോട് നിരപ്പു ലഭിച്ചത്. നമ്മുടെ സമ്മതമോ, ചെലവോ ഈ നിരപ്പിന് ആവശ്യമായി വന്നില്ല. വാസ്തവത്തില്‍ അതിന് പരിശ്രമിക്കുവാന്‍ നമുക്ക് യോഗ്യതയോ കഴിവോ ഉണ്ടായിരുന്നില്ല. അത് കൃപയാല്‍ മാത്രം ലഭിച്ച ഒന്നാണ്. മനുഷ്യനായിത്തീര്‍ന്ന് മരക്കുരിശില്‍ മരിച്ച ദൈവപുത്രന്‍ മുഖാന്തരമത്രെ നമ്മെ ദൈവത്തോടടുപ്പിച്ചത്.

രണ്ടാമത്, ക്രിസ്തുവിന്റെ മരണം ഇത്ര വലിയ രൂപാന്തരത്തിനു കാരണമായെങ്കില്‍, ക്രിസ്തുവിന്റെ ജീവനാല്‍ നാം എത്രയധികമായി രക്ഷ പ്രാപിക്കും. ഇപ്പോഴാകട്ടെ സ്വമനസ്സാലും മനഃപൂര്‍വ്വമായും നമ്മെ ദൈവത്തോടു നിരപ്പിച്ചിരിക്കയാല്‍ അവന്റെ ഇഷ്ടം പ്രവര്‍ത്തിപ്പാനും അവന്റെ ശക്തി നമ്മില്‍ വ്യാപരിക്കുവാനും പൂര്‍ണ്ണഹൃദയത്തോടെ നാം ആഗ്രഹിക്കുന്നു. അങ്ങനെ ദൈവകുഞ്ഞാടില്‍ നമുക്കുള്ള വിശ്വാസം ഹേതുവായി ദൈവസ്നേഹത്തിന്റെ സാരാംശമായ പരിശുദ്ധാത്മാവിനാല്‍ നിത്യജീവന്‍, അഥവാ ക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു. ഈ ദൈവിക വചനങ്ങള്‍ സമാധാനം, സ്വസ്ഥത, സ്തോത്രം എന്നിവയെ നമ്മുടെ ഹൃദയങ്ങളില്‍ സ്ഥിരപ്പെടുത്തുന്നു. നമ്മുടെ മഹത്വകരമായ ഭാവിയുടെ ഉറപ്പിന് പരിശുദ്ധാത്മാവിനെ നമുക്ക് തന്നിരിക്കുന്നു. സ്നേഹത്തില്‍ വസിക്കുന്നവനില്‍ ദൈവവും അവന്‍ ദൈവത്തിലും വസിക്കുന്നു.

മൂന്നാമത്, മഹത്വത്തിന്റെ ഏറ്റവും ഉന്നതിയില്‍ കയറിനിന്നിട്ട് പൌലോസ് പറയുകയാണ്, "നാം ദൈവത്തില്‍ പ്രശംസിക്കുന്നു.'' എന്നുവെച്ചാല്‍ പരിശുദ്ധനായവന്‍ നമ്മിലും നാം അവനിലും വസിക്കുകയാല്‍, നാം അവനോടു നിരപ്പു പ്രാപിച്ചതുകൂടാതെ, ദൈവമായ പരിശുദ്ധാത്മാവ് നമ്മുടെ ശരീരങ്ങളെ ദൈവത്തിന്റെ ആലയമായിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളിലുള്ള ദൈവസാന്നിദ്ധ്യത്തില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോ? നിങ്ങളുടെ ഹൃദയം തകരട്ടെ; നിങ്ങളില്‍ത്തന്നെ ഒന്നുമില്ലാതായിത്തീരുക. ദൈവത്തെ ആരാധിക്കുക; കര്‍ത്താവിന്റെ മരണം നിന്നെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന ഉന്നതമായ പദവിയെ നോക്കിക്കാണുക.

പ്രാര്‍ത്ഥന: ക്രൂശിക്കപ്പെട്ട കര്‍ത്താവില്‍ പ്രത്യക്ഷമായ ശക്തിയുടെ മുമ്പാകെ ഞങ്ങള്‍ നമിക്കുന്നു; ദൈവസ്നേഹത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഞങ്ങള്‍ ഞങ്ങളുടെ ശരീരങ്ങളെയും മനസ്സിനെയും താഴ്ത്തി ഏല്പിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ ഞങ്ങളെപ്പറ്റി ചിന്തിക്കാതെ, ദൈവിക സ്നേഹത്തിന്റെ ആഴമുള്ള സമുദ്രത്തില്‍ ഞങ്ങളെത്തന്നെ താഴ്ത്തട്ടെ.

ചോദ്യം:

  1. ദൈവസ്നേഹം പ്രത്യക്ഷമായത് എങ്ങനെ?

www.Waters-of-Life.net

Page last modified on January 21, 2013, at 09:47 AM | powered by PmWiki (pmwiki-2.3.3)