Previous Lesson -- Next Lesson
യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി
3. ക്രിസ്തു മരിച്ചവരെ ഉയിര്‍പ്പിക്കുകയും ലോകത്തെ ന്യായം വിധിക്കുകയും ചെയ്യുന്നു (യോഹന്നാന്‍ 5:20-30)
യോഹന്നാന്‍ 5:20-23
20പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറ് ഇവയില്‍ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും. 21പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. 22എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധിയെല്ലാം പുത്രനു കൊടുത്തിരിക്കുന്നു. 23പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
മനുഷ്യന് അസാദ്ധ്യമായ ഈ വേലകള്‍ എത്ര ശക്തമാണ്! യേശുവിന് അവ ചെയ്യാന്‍ കഴിയും. പിതാവു പുത്രനെ ഏല്പിച്ച പ്രവൃത്തികളാണ് ഇവ. ക്രിസ്തുവിനെക്കുറിച്ചു പ്രവചിച്ചിട്ടുള്ള രണ്ടു ഗുണവിശേഷങ്ങള്‍ ഇവിടെ നാം ശ്രദ്ധിക്കുന്നു: മരിച്ചവരെ ഉയിര്‍പ്പിക്കുക, സത്യസന്ധമായി ന്യായം വിധിക്കുക. ഇങ്ങനെയുള്ള മനുഷ്യനെയാണു യഹൂദന്മാര്‍ പ്രതീക്ഷിച്ചത്. ഇവ രണ്ടും യേശുവിലുണ്ടായിരുന്നു. യേശുവിന്റെ ശത്രുക്കളുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ അവന്‍ മുന്നറിയിച്ചിരുന്ന കാര്യമാണ് അവന്‍ ജീവന്റെ നാഥനാണെന്നും ന്യായം വിധിക്കുന്നവനാണെന്നും - അവര്‍ അവനെ ഭ്രാന്തനെന്നും ദൈവദൂഷകനെന്നും കരുതിയെങ്കില്‍ക്കൂടി, അവന്‍ അങ്ങനെതന്നെ പറഞ്ഞു. അവനെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. ഈ ഉറപ്പിക്കലോടെ അവര്‍ക്കൊരു മാറ്റമുണ്ടാകാനും, അവര്‍ ശരി ചിന്തിക്കുന്നതിലേക്കും നിഷ്കളങ്കമായി മാനസാന്തരപ്പെടുന്നതിലേക്കും അവരെ നയിക്കാനും യേശു ആഗ്രഹിച്ചു.
നമ്മുടെ ദൈവം നശിപ്പിക്കുന്നവനല്ല, ജീവന്‍ നല്‍കുന്നവനാണ്. ഒരു പാപിയാകണമെന്നല്ല അവന്‍ ആഗ്രഹിക്കുന്നത്, മറിച്ച് അനുസരണക്കേടിന്റെ പാതയില്‍നിന്നു ജീവനിലേക്കു തിരിയണമെന്നാണ്. ദൈവത്തെ പാടേ ഉപേക്ഷിക്കുന്നവന്റെ ആത്മാവ്, ദേഹി, ദേഹം എന്നിവ ക്രമേണ നശിക്കുന്നു. എന്നാലും, ക്രിസ്തുവിനോടടുക്കുന്നവര്‍ ആരായാലും, അവര്‍ ചൈതന്യമാര്‍ജ്ജിക്കുകയും നിത്യജീവന്‍ അനുഭവവേദ്യമാക്കുകയും ചെയ്യും. നിങ്ങളുടെ ചൈതന്യവും ഉണര്‍വ്വുമാണു രക്ഷകന്‍ ആഗ്രഹിക്കുന്നത്. അവന്റെ ശബ്ദത്തിനു താങ്കള്‍ മനസ്സിരുത്തുമോ? അതോ പാപത്തിന്റെയും കുറ്റബോധത്തിന്റെയും ജീവിതം നിങ്ങള്‍ തുടരുമോ?
നിത്യത മുതല്‍ ഈ പ്രപഞ്ചം നിര്‍മ്മിച്ചതു സത്യത്തിന്മേലാണ്. ആളുകള്‍ ദൈവത്തെ ശ്രദ്ധിക്കാതെ കൊലപാതകം, വഞ്ചന എന്നിവ ചെയ്യുന്നുണ്ടെങ്കിലും സത്യത്തിനു മാറ്റമില്ല. ന്യായവിധിദിവസം കണക്കുകൊടുക്കേണ്ടുന്ന മഹാദിവസമാണ്. എല്ലാ അന്യായക്കാരുടെമേലും ദൈവികപ്രതികാരം വീഴും, പ്രത്യേകിച്ചു വിധവമാരെയും ബലഹീനരെയും ഉപദ്രവിച്ചവരുടെ മേല്‍. ദൈവം ക്രിസ്തുവിനെ ന്യായവിധിയെല്ലാം ഏല്പിച്ചിരിക്കുകയാണ്. അവന്‍ സകല ഭാഷക്കാരെയും സകല മതവിശ്വാസികളെയും ന്യായം വിധിക്കും. യേശു പാപരഹിതനായിരുന്ന മനുഷ്യനായിരുന്നു. തന്മൂലം അവനു നമ്മുടെ മാനുഷികാവസ്ഥയും ബലഹീനതയും അറിയാം. അവന്റെ ന്യായവിധി നീതിയുള്ളതാണ്. അവന്‍ തേജസ്സില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഭൂമിയിലെ സകല വംശങ്ങളും വിലപിക്കും. കാരണം, അവര്‍ ന്യായാധിപനെ അവഗണിച്ചു, തുച്ഛീകരിച്ചു, തിരസ്ക്കരിച്ചു. നിങ്ങള്‍ ഇതു ഗ്രഹിക്കുന്നുണ്ടോ?
അപ്പോള്‍ എല്ലാവരും പുത്രന്റെ മുമ്പില്‍ മുട്ടുമടക്കും. ഭൂമിയില്‍ ക്രിസ്തുവിനെ ആരാധിക്കാതിരുന്നവര്‍ ഭയന്നുവിറച്ചുകൊണ്ട് അവനെ മഹത്വപ്പെടുത്തും. സകലശക്തിക്കും സമ്പത്തിനും ജ്ഞാനത്തിനും മാനത്തിനും മഹത്വത്തിനും ക്രിസ്തു യോഗ്യനാണ് (വെളിപ്പാട് 5:12). അവന്‍ ദൈവത്തെ ലോകവുമായി അനുരഞ്ജിപ്പിച്ചു. കാരണം, അവന്‍ നമുക്കുവേണ്ടി അറുക്കപ്പെട്ട സൌമ്യനായ കുഞ്ഞാടായിരുന്നു. പ്രവൃത്തികളില്‍ മാത്രമല്ല, മറിച്ചു മാനത്തിനും ആരാധനയ്ക്കും ദൈവവും പുത്രനും യോഗ്യരാണ്. അവര്‍ രണ്ടും സ്നേഹത്തിന്റെയും ശക്തിയുടെയും സാരാംശത്തില്‍ ഒരുപോലെയാണ്. അതുകൊണ്ടാണു ഭൂമിയിലായിരുന്നപ്പോള്‍ തന്നെ ആരാധിക്കുന്നതില്‍നിന്ന് ആരെയും തടയാഞ്ഞത്. പിതാവിനെ ബഹുമാനിക്കുന്നതു പോലെ നാം പുത്രനെയും ബഹുമാനിക്കേണ്ടതുണ്ട്. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനോടു നാം പ്രാര്‍ത്ഥിക്കുന്നതുപോലെ പുത്രനെയും നേരിട്ടു സംബോധന ചെയ്യാം.
ക്രിസ്തുവിനെ തള്ളിക്കളയുകയോ ചെറുതാക്കുകയോ ചെയ്യുന്നവരൊക്കെ പിതാവിനെയും തള്ളിക്കളയുന്നു. നിത്യതയ്ക്ക് ഒരു പുത്രനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. ക്രിസ്തുവിന്റെ പുത്രത്വത്തെയും അവന്റെ ആരാധനയെയും ആളുകള്‍ നിഷേധിക്കുന്നതിന്റെ മുഖ്യകാരണം അവരുടെ ദുഷ്ടമനസ്സാണ്. അവനെ അറിയാന്‍ അവര്‍ക്കു താല്പര്യമില്ല. അങ്ങനെ ദൈവത്തെ അവന്റെ യാഥാര്‍ത്ഥ്യത്തില്‍ അവര്‍ക്കറിയാന്‍ കഴിയുന്നുമില്ല.
യോഹന്നാന്‍ 5:24
24ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
ക്രിസ്തുവിന്റെ സുവിശേഷം സന്തോഷത്തോടെ കേള്‍ക്കുകയും അവന്റെ പുത്രത്വത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ നിത്യജീവന്‍ പ്രാപിക്കുന്നു. മരണത്തില്‍ ആരംഭിക്കുന്ന ഒരു ജീവനല്ല, മറിച്ച് ഇവിടെ ഭൂമിയില്‍ പരിശുദ്ധാത്മാവു മൂലം ലഭിക്കുന്നതാണ്. നിങ്ങള്‍ പിതാവിലും പുത്രനിലും വിശ്വസിക്കുന്നതു നിമിത്തമാണ് ഈ ആത്മാവു നിങ്ങളിലേക്കിറങ്ങുന്നത്. ക്രിസ്തുവിന്റെ വചനങ്ങള്‍ ആയിരക്കണക്കിനു തവണ കേട്ടാലും വായിച്ചാലും അതിന്റെ ഉള്ളടക്കം വിശകലനം ചെയ്താലും എല്ലാവരും അതിന്റെ പൊരുള്‍ ഗ്രഹിക്കുന്നില്ല. പുത്രന്റെ കൃപയെക്കുറിച്ച് അവര്‍ സംസാരിക്കുകയോ അവന്റെ ആത്മാവില്‍ അവര്‍ നടക്കുകയോ ചെയ്യുന്നില്ല. സത്യവിശ്വാസമെന്നതു ക്രിസ്തുവിലുള്ള വിശ്വാസവും അവനോടുള്ള കൂറുമാണ്. ക്രിസ്തുവുമായുള്ള ഈ ബന്ധത്തിലേക്കു പ്രവേശിക്കുന്ന നിങ്ങള്‍ നീതീകരിക്കപ്പെട്ടവരും ന്യായവിധിയില്‍നിന്നു വിടുതല്‍ കിട്ടിയവരുമാണ്. കാരണം, നിങ്ങളെ രക്ഷിക്കുന്നതു പ്രവൃത്തികളല്ല, വിശ്വാസമാണ്. ക്രൂശില്‍ അഭയം കണ്ടെത്തുന്നവരെ ക്രിസ്തുവിന്റെ സ്നേഹം പൊതിയുന്നു, അവരുടെ പാപങ്ങള്‍ തുടച്ചുനീക്കപ്പെടുകയും അവരുടെ മനഃസാക്ഷി ശുദ്ധീകരണം പ്രാപിക്കുകയും ചെയ്യുന്നു. നിത്യതയ്ക്കായി ദൈവത്തെ സമീപിക്കാന്‍ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ പുതുജനനത്താല്‍ അവന്‍ നമ്മുടെ പിതാവായിത്തീര്‍ന്നു. നമ്മുടെ നീതീകരണത്തിന്റെ ഫലമാണു നമ്മുടെ വീണ്ടും ജനനം.
ക്രിസ്തുവിന്റെ ശ്രേഷ്ഠമായ വാഗ്ദത്തം നിങ്ങള്‍ ഗ്രഹിച്ചോ? മരണം, അതിന്റെ ഭീകരത എന്നിവയില്‍നിന്നു നിങ്ങള്‍ സ്വതന്ത്രരായിത്തീര്‍ന്നു, ദൈവക്രോധം നിങ്ങളുടെമേല്‍ വീഴുകയില്ല.
ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം നിങ്ങളെ രൂപാന്തരപ്പെടുത്തുകയും, ഒരു വിശുദ്ധമായ നിത്യജീവന്‍ നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ക്രിസ്തുവില്‍ നമ്മള്‍ അധിവസിക്കുന്നതിനെക്കാള്‍ വലിയൊരു രക്ഷയില്ല. വാക്യം 24 മനഃപാഠമാക്കുക, നിങ്ങളുടെ ജീവിതം അവനില്‍ ഉറപ്പിക്കുക, നിത്യതയില്‍ നമുക്കു മുഖാമുഖം കണ്ടുമുട്ടാം.
പ്രാര്‍ത്ഥന: പിതാവേ, പുത്രാ, പരിശുദ്ധാത്മാവേ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നീ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു ഞങ്ങളെ നീതീകരിച്ചുവല്ലോ. നിന്റെ ക്രോധം ഞങ്ങളെ കടന്നുപോയതിനാല്‍ ഞങ്ങളിനി ന്യായവിധിയിലല്ലല്ലോ. ഞങ്ങളുടെ മരണം നീങ്ങിപ്പോയി. നിനക്കായി ഞങ്ങള്‍ നിത്യമായി ജീവിക്കും. നിന്റെ നാമത്തെ മഹത്വപ്പെടുത്താന്‍ നിന്നില്‍ ഞങ്ങളെ ഉറപ്പിച്ചുനിര്‍ത്തണമേ.
ചോദ്യം:
- പിതാവു ക്രിസ്തുവിനു നല്‍കിയ രണ്ടു സുപ്രധാന പ്രവൃത്തികള്‍ ഏതെല്ലാം?