Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 020 (Jesus' first miracle)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

4. കാനായിലെ കല്യാണത്തില്‍, യേശു ആദ്യമായിച്ചെയ്ത അത്ഭുതം (യോഹന്നാന്‍ 2:1-12)


യോഹന്നാന്‍ 2:1-10
1മൂന്നാം നാളില്‍ ഗലീലയിലെ കാനായില്‍ ഒരു കല്യാണമുണ്ടായി; യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. 2യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിനു ക്ഷണിച്ചിരുന്നു. 3വീഞ്ഞു പോരാതെവരികയാല്‍ യേശുവിന്റെ അമ്മ അവനോട്: അവര്‍ക്കു വീഞ്ഞില്ല എന്നു പറഞ്ഞു. 4യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5അവന്റെയമ്മ ശുശ്രൂഷക്കാരോട്: അവന്‍ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്യുവിന്‍ എന്നു പറഞ്ഞു. 6അവിടെ യഹൂദന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രമുണ്ടായിരുന്നു. 7യേശു അവരോട്: ഈ കല്പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്നു പറഞ്ഞു; അവര്‍ വക്കോളവും നിറച്ചു. 8ഇപ്പോള്‍ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുക്കുവിന്‍ എന്ന് അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു. 9അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചി നോക്കിയപ്പോള്‍ മണവാളനെ വിളിച്ചു: 10എല്ലാവരും ആദ്യം നല്ല വീഞ്ഞും, ലഹരിപിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചല്ലോ എന്ന് അവനോടു പറഞ്ഞു.

യോര്‍ദ്ദാന്‍ തീരത്തെ സ്നാപകന്റെ മാനസാന്തരത്താഴ്വരയില്‍നിന്ന്, ഗലീലക്കുന്നുകളിലെ ഒരു വിവാഹത്തിന്റെ സന്തോഷത്തിലേക്കാണു യേശു ശിഷ്യന്മാരെ നയിച്ചത്. നൂറു കി. മീ. ദൈര്‍ഘ്യമുള്ള ഈ യാത്ര, രണ്ട് ഉടമ്പടികള്‍ തമ്മിലുള്ള മൌലികമായ വ്യത്യാസം ചൂണ്ടിക്കാട്ടുന്നു. ഇനിമേല്‍ വിശ്വാസികള്‍ ന്യായപ്രമാണത്തിന്റെ തണലിലല്ല, മറിച്ച് ഉദയസൂര്യനും സമാധാനദാതാവുമായ യേശുവിനോടൊപ്പമുള്ള സന്തോഷത്തിലാണ്.

യേശു യോഹന്നാന്‍ സ്നാപകനെപ്പോലെയുള്ള ഒരു ആളല്ലായിരുന്നു. അക്കാരണത്താല്‍ത്തന്നെ, ശിഷ്യന്മാരുമൊത്ത് ഒരു സാധാരണ ആഘോഷത്തിന്റെ സന്തോഷം പങ്കുകൊള്ളാന്‍പോയത് ഒരത്ഭുതമായിരുന്നു. അവന്‍ വീഞ്ഞു വിലക്കിയില്ല. മനുഷ്യന്റെ ഉള്ളില്‍ കടക്കുന്നതല്ല, മറിച്ചു മനുഷ്യന്റെ ഉള്ളില്‍നിന്നു പുറത്തുവരുന്ന അശുദ്ധചിന്തകളാണ് അവനെ അശുദ്ധനാക്കുന്നതെന്നു യേശു പഠിപ്പിച്ചിരുന്നല്ലോ. സന്യാസമോ തപസ്സോ ഒന്നും യേശു തള്ളിപ്പറഞ്ഞില്ല. എന്നാല്‍ ഇവയ്ക്കൊക്കെ അല്പപ്രയോജനമേ ഉള്ളൂ എന്ന് അവന്‍ പഠിപ്പിച്ചു. നമ്മുടെ പാപപങ്കിലമായ ഹൃദയങ്ങള്‍ക്ക് ഒരു പുതിയ പ്രകൃതവും പുതുജനനവും ആവശ്യമാണ്. മദ്യപാനാ സക്തിയും മദ്യപാനവും ദൈവവചനമായ ബൈബിള്‍ വിലക്കുന്ന കാര്യങ്ങളാണ്.

വിരുന്നിനുപോയ യേശുവിനെ ശിഷ്യന്മാര്‍ അനുഗമിച്ചു, നഥനയേല്‍തന്നെ കാനായില്‍നിന്നുള്ളവന്‍ ആയിരുന്നു (21:2). വരന്റെ വീട്ടുകാരുമായി യേശുവിന് അടുപ്പമുള്ളതായി മനസ്സിലാക്കാവുന്നതാണ്. യോസേഫ് മരിച്ചുപോയിട്ടുണ്ടാകാം. മറിയ ഒരു വിധവയായിത്തീര്‍ന്നു. കുടുംബത്തിലെ ആദ്യജാതന്റെ ഉത്തരവാദിത്വമാണു യേശു നിറവേറ്റുന്നത്.

അങ്ങനെ അവരുടെ ബന്ധുക്കളുടെ ആവശ്യം നിറവേറ്റുന്നതിനു യേശുവിലേക്ക് അവന്റെ അമ്മ തിരിയുകയാണ്. യോര്‍ദ്ദാനില്‍നിന്ന് അവന്‍ മടങ്ങിയതു മുതല്‍ ഇനിയൊരു സാധാരണക്കാരനല്ല, മറിച്ചു പരിശുദ്ധാത്മപ്രചോദിതനായി ദൈവത്തെ സേവിക്കുന്നതിന്, ലൌകികമായ ഉത്തരവാദിത്വങ്ങളില്‍നിന്ന് അകലം പാലിച്ചിരുന്നു - ശിഷ്യന്മാര്‍ക്കു പിന്തുടരാനുള്ള ഒരു മാതൃകയെന്ന നിലയില്‍.

മറിയ അവളുടെ മകനില്‍ ആശ്രയിച്ചു, അവന്റെ കരുതലും സ്നേഹവും അവള്‍ക്കറിയാമായിരുന്നു. അവളുടെ സ്നേഹം യേശുവിന്റെ കൈയിലെ ആദ്യത്തെ അത്ഭുതമുളവാക്കി. ക്രിസ്തുവിന്റെ സ്നേഹത്തിലുള്ള വിശ്വാസം ദൈവകരത്തെ ചലിപ്പിക്കുന്നു. യേശു പറയുന്നത് എന്തായാലും ചെയ്യാന്‍ അമ്മ വേലക്കാരോടു പറയുകയാണ്. ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ അവന്‍ സഹായിക്കുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. സഭകള്‍ക്കെല്ലാമുള്ള ഒരു ആപ്തവാക്യമാണു വേലക്കാരോടു മറിയ പറഞ്ഞ വാക്കുകള്‍, "അവന്‍ നിങ്ങളോടു പറയുന്നതെന്തായാലും അതു ചെയ്യുക!" ക്രിസ്തുവിനു മാത്രം സമര്‍പ്പിക്കുന്നതിന്റെ ഫലമായി അനേകം അത്ഭുതങ്ങളുണ്ടാകും.

ശുദ്ധീകരണഭരണികള്‍ ഒഴിഞ്ഞതും വലുതുമായിരുന്നു. അറുന്നൂറു ലിറ്റര്‍ വെള്ളം അവയില്‍ കൊള്ളുമായിരുന്നു. ശുദ്ധീകരണത്തിനായി ധാരാളം വെള്ളം അതിഥികള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. യേശുവിന്റെ സാന്നിദ്ധ്യത്തില്‍ വ്യത്യസ്തമായ ഒരു ശുദ്ധീകരണം ആവശ്യമായിരുന്നു. സമ്പൂര്‍ണ്ണമായ ഒരു ശുദ്ധീകരണം കൂടാതെ ആര്‍ക്കും കുഞ്ഞാടിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

എന്നിരുന്നാലും, ശുദ്ധീകരണമല്ലായിരുന്നു യേശു ആദ്യമായി ശ്രദ്ധിച്ചത്. വിവാഹാഘോഷം നടന്നേ തീരൂ. ശുദ്ധീകരണഭരണികളിലെ വെള്ളത്തെ യേശു ശാന്തമായി മികച്ച വീഞ്ഞാക്കി മാറ്റി. ഇതെങ്ങനെ നടന്നുവെന്നു നമുക്കറിയില്ല. എന്നാല്‍ ഈ സംഭവത്തില്‍നിന്ന് ഒരു കാര്യം നമുക്കറിയാം - കുഞ്ഞാടിന്റെ കല്യാണത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അവന്‍ ചൊരിഞ്ഞ രക്തം മതിയായതാണ്. ഇതില്‍ മദ്യപാനമൊന്നുമില്ല. മദ്യപിച്ചുകൊണ്ടുള്ള യാതൊരു പെരുമാറ്റവും പരിശുദ്ധാത്മാവ് അനുവദിക്കുന്നില്ല. എന്നാല്‍ നല്ല വീഞ്ഞു ധാരാളമായിക്കൊടുത്തത്, മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തെ അള വില്ലാതെ ക്രിസ്തു ക്ഷമിക്കുന്നതിന്റെ പ്രതീകമാണ്. എല്ലാവരും സ്വര്‍ഗ്ഗത്തിന്റെ സന്തോഷത്തില്‍ പങ്കാളികളാകട്ടെ. ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ പ്രതീകമായ അപ്പവും വീഞ്ഞും നന്ദിയോടെ എല്ലാവരും സ്വീകരിക്കുന്നു - അവന്റെ സന്തോഷത്തില്‍ നാം വിശ്രമിക്കുമ്പോള്‍ നമ്മില്‍ പാപക്ഷമ പകരുന്നു.

യോഹന്നാന്‍ 2:11-12
11യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനായില്‍ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു. 12അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി; അവിടെ ഏറെനാള്‍ പാര്‍ത്തില്ല.

സൃഷ്ടിക്കാനുള്ള യേശുവിന്റെ കഴിവില്‍ ശിഷ്യന്മാര്‍ക്കു വിസ്മയമുണ്ടായി, പ്രകൃതിയിലെ പ്രതിഭാസങ്ങളുടെമേല്‍ അവനുള്ള അധികാരം അവരറിഞ്ഞു. അവര്‍ അവന്റെ തേജസ്സു കാണുകയും ദൈവം അവനെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തു. ഇത് അവനില്‍ ആശ്രയിക്കുന്നതി ലേക്ക് അവരെ നയിച്ചു. വിശ്വാസത്തിനു വളരാന്‍ സമയവും, ഗ്രഹിക്കുന്നതിന് അനുസരണവും ആവശ്യമാണ്. യേശുവിന്റെ പ്രവൃത്തികള്‍ നിങ്ങള്‍ പഠിച്ചാല്‍, അവന്‍ പറഞ്ഞവ ആഴമായി ഗ്രഹിച്ചാല്‍, അവന്റെ വ്യക്തിത്വ ത്തിന്റെ മഹത്വം നിങ്ങള്‍ മനസ്സിലാക്കും.

കുടുംബത്തില്‍നിന്നകന്ന്, ദിനംപ്രതിയുള്ള ജോലികളില്‍നിന്നു വിമുക്തനായി യേശു ദൈവത്തെ സേവിച്ചു. എന്നാല്‍ മാതാവിനോടും സഹോദരങ്ങളോടുമുള്ള ബന്ധം തുടര്‍ന്നുപോന്നു. കുറെക്കാലത്തേക്ക് അവര്‍ യേശുവിന്റെ കൂടെ ശിഷ്യന്മാര്‍ക്കൊപ്പം സഞ്ചരിച്ചു. കഫര്‍ന്നഹൂമിലേക്ക് അവനുമൊത്ത് അവന്റെ സഹോദരങ്ങള്‍ പോയി - തിബെര്യാസ് കടലിന്റെ തീരത്തുള്ള പ്രധാന പട്ടണമായിരുന്നു അത്. ശിഷ്യന്മാര്‍ അവനെ വ്യക്തിപരമായി വിശ്വസിച്ചിരുന്നു, അതു കാനായില്‍ നടന്ന അത്ഭുതംകൊണ്ടു മാത്രമല്ല. അവര്‍ നന്മയ്ക്കായി അവനോടു പറ്റിച്ചേര്‍ന്നു.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നിനക്കു നന്ദി. നിന്റെ കൂട്ടായ്മയിലെ സന്തോഷത്തില്‍ തുടരാന്‍ നീ ഞങ്ങളെ ഒരു കല്യാണത്തിനു വിളിച്ചുവല്ലോ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിച്ച്, നിന്റെ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങള്‍ നിന്നെ അനുഗമിക്കും, നീ നിന്നെത്തന്നെ അനേകര്‍ക്കുവേണ്ടി കൊടുത്തതുപോലെ നിന്റെ നീതിയിലും വിശുദ്ധിയിലും ഞങ്ങള്‍ വസിക്കും.

ചോദ്യം:

  1. എന്തിനാണു യേശു ശിഷ്യന്മാരെ കല്യാണത്തിനു കൂട്ടിക്കൊണ്ടുപോയത്?

ക്വിസ് - 1

പ്രിയ വായനക്കാരാ/വായനക്കാരീ,
ഈ 24 ചോദ്യങ്ങളില്‍ 20ന്റെ ശരിയുത്തരങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക. അതിനെത്തുടര്‍ന്ന് ഇതിനുശേഷമുള്ള പാഠപരമ്പര ഞങ്ങള്‍ നിങ്ങള്‍ക്ക് അയച്ചുതരാം.

  1. നാലാമത്തെ സുവിശേഷം എഴുതിയതാര്?
  2. നാലാമത്തെ സുവിശേഷവും ആദ്യത്തെ മൂന്നു സുവിശേഷങ്ങളും തമ്മിലുള്ള ബന്ധമെന്താണ്?
  3. യോഹന്നാന്റെ സുവിശേഷത്തിന്റെ ലക്ഷ്യമെന്താണ്?
  4. ഈ നിസ്തുല്യസുവിശേഷം ആര്‍ക്കുവേണ്ടിയാണ് എഴുതിയത്?
  5. ഇതിനെ വിഷയാസ്പദമായി വിഭജിക്കുന്നതു സാദ്ധ്യമാകുന്നത് എങ്ങനെ?
  6. യോഹന്നാന്‍ അദ്ധ്യായം 1ലെ ആദ്യവാക്യത്തില്‍ ആവര്‍ത്തിക്കുന്ന പദം ഏതാണ്?
  7. യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭത്തില്‍ യോഹന്നാന്‍ തുറന്നുകാട്ടുന്ന, ക്രിസ്തുവിന്റെ 6 സവിശേഷതകള്‍ ഏതെല്ലാം?
  8. ആത്മീയാര്‍ത്ഥത്തില്‍ വെളിച്ചവും ഇരുട്ടും തമ്മിലുള്ള വ്യത്യാസമെന്ത്?
  9. യോഹന്നാന്‍ സ്നാപകന്റെ പ്രവൃത്തിയുടെ പ്രധാനോദ്ദേശ്യങ്ങള്‍ എന്തെല്ലാം?
  10. വെളിച്ചമാകുന്ന ക്രിസ്തുവും ഇരുട്ടാകുന്ന ലോകവും തമ്മിലുള്ള ബന്ധമെന്ത്?
  11. ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ക്ക് എന്താണു സംഭവിക്കുന്നത്?
  12. ക്രിസ്തുവിന്റെ മനുഷ്യാവതാരമെന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത്?
  13. ക്രിസ്തുവിന്റെ നിറവ് എന്നതിന്റെ അര്‍ത്ഥമെന്താണ്?
  14. ക്രിസ്തു ലോകത്തിനു കൊണ്ടുവന്ന പുതിയ ചിന്ത എന്താണ്?
  15. യഹൂദന്മാരുടെ പരമോന്നത നീതിപീഠത്തില്‍നിന്നുള്ള സംഘാംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളുടെ ലക്ഷ്യമെന്തായിരുന്നു?
  16. കര്‍ത്താവിന്റെ വഴിയൊരുക്കാന്‍ സ്നാപകന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതെങ്ങനെ?
  17. സന്‍ഹെദ്രിന്‍ സംഘാംഗങ്ങള്‍ക്കു മുന്നില്‍ യേശുവിനെക്കുറിച്ചു സ്നാപകന്‍ പറഞ്ഞ ശ്രേഷ്ഠമായ സാക്ഷ്യമെന്തായിരുന്നു?
  18. "ദൈവത്തിന്റെ കുഞ്ഞാട്" എന്നതിന്റെ അര്‍ത്ഥമെന്താണ്?
  19. എന്തുകൊണ്ടാണു യേശു പരിശുദ്ധാത്മാവിനെ നല്‍കുന്നവനായത്?
  20. രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചത് എന്തിന്?
  21. ആദ്യത്തെ ശിഷ്യന്മാര്‍ യേശുവിന്റെ നാമം പ്രചരിപ്പിച്ചത് എങ്ങനെ?
  22. ആദ്യത്തെ ശിഷ്യന്മാര്‍ മറ്റുള്ളവരോടു യേശുവിന്റെ നാമം ഘോഷിച്ചതെങ്ങനെ?
  23. "ദൈവപുത്രന്", "മനുഷ്യപുത്രന്" എന്നിവ തമ്മിലുള്ള ബന്ധമെന്ത്?
  24. യേശു ശിഷ്യന്മാരെ കല്യാണത്തിനു കൂട്ടിക്കൊണ്ടുപോയത് എന്തിന്?

ഉത്തരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും മേല്‍വിലാസവും വ്യക്തമായെഴുതി താഴെപ്പറയുന്ന മേല്‍വിലാസത്തിലേക്ക് അയച്ചുതരിക:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on May 09, 2012, at 12:03 PM | powered by PmWiki (pmwiki-2.3.3)