Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 050 (The Spiritual Privileges of the Chosen)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)

2. തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആത്മിക പദവികള് (റോമര്‍ 9:4-5)


റോമര്‍ 9:4-5
4 അവര്‍ യിസ്രായേല്യര്‍; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുള്ളവ; 5 പിതാക്കന്മാരും അവര്‍ക്കുള്ളവര്‍ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചത്; അവന്‍ സര്‍വ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍. ആമേന്‍.

റോമിലെ സഭാവിശ്വാസികള്‍ക്ക് ലബ്ധമായിട്ടുള്ള ആത്മിക പദവികളെയും അവകാശങ്ങളെയുംപറ്റി പൌലോസ് അവരെ ഓര്‍പ്പിക്കുകയാണ്. ഈ പദവികളും അവകാശങ്ങളും യാതൊരു വിധത്തിലും യഥാര്‍ത്ഥ മശിഹയെ തിരിച്ചറിഞ്ഞ് അവനെ കൈക്കൊള്ളുവാന്‍ അവനെയാകട്ടെ, അവന്റെ ജനതയെ ആകട്ടെ സഹായിച്ചില്ല എന്നു താന്‍ ഏറ്റുപറയുന്നു. തന്നിമിത്തം അവര്‍ അവനെ പകച്ച്, തള്ളിപ്പറഞ്ഞ്, അവനെ ക്രൂശിപ്പാന്‍ ഏല്പിച്ചുകൊടുത്തു. പരിശുദ്ധാത്മാവിനു വിരോധമായും അവരുടെ ഹൃദയം കഠിനപ്പെട്ടു. ഇരുട്ട് പെട്ടെന്നല്ല, സാവധാനത്തില്‍ വ്യാപിക്കുന്നതുപോലെ കാഠിന്യവും മെല്ലെ ആ ജനതയുടെ ജീവിതത്തിലേക്ക് കടന്നുവന്നു.

ഇതര ജാതികളില്‍നിന്നും പൌലോസിന്റെ ജനതയെ വ്യത്യസ്തരാക്കത്തക്കവിധം അവര്‍ക്കുള്ള അനുഗ്രഹങ്ങള്‍ എന്തെല്ലാമായിരുന്നു?

അവരുടെ യഥാര്‍ത്ഥ നാമം യാക്കോബിന്റെ മക്കള്‍ (ഉപായിയുടെ) എന്നായിരുന്നു, അല്ലാതെ യിസ്രായേലിന്റെ മക്കള്‍ എന്നായിരുന്നില്ല. എന്നാല്‍ പാപം ആരോപിക്കപ്പെട്ട അവരുടെ പിതാവ് ദൈവം അവനെ അനുഗ്രഹിക്കുവോളം അവനെ വിട്ടില്ല. യാക്കോബിന്റെ ഉറച്ച വിശ്വാസം നിമിത്തം ദൈവം അവന്റെ പേര് യിസ്രായേല്‍ എന്നാക്കി; അതിന് ദൈവത്തിന്റെ പ്രഭു എന്നര്‍ത്ഥം. യാക്കോബ് അതികായനായ ഒരു മനുഷ്യനല്ലായിരുന്നു; അവന്റെ സ്വഭാവരീതികളും മെച്ചമായിരുന്നില്ല. എന്നാല്‍ അടിയുറച്ച ഒരു വിശ്വാസം അവനുണ്ടായിരുന്നു; ആ വിശ്വാസം ദൈവകോപത്തില്‍നിന്നും ന്യായവിധിയില്‍നിന്നും അവനെ രക്ഷിച്ചു (ഉല്പ. 32:22-32).

യേശുവിന്റെ പൂര്‍വ്വികരില്‍ ഒരാളാണ് യാക്കോബ്. യേശു ലോകത്തിന്റെ പാപത്തെ ചുമന്നൊഴിച്ച ദൈവകുഞ്ഞാടാണ്; നമ്മുടെ പാപത്തിന്റെ ശിക്ഷാവിധിയില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ ദൈവത്തോടു പോരാട്ടം കഴിച്ചവനത്രെ യേശു. നമ്മെ ഏവരെയും അനുഗ്രഹിക്കുന്ന നിമിഷംവരെ അവന്‍ ദൈവത്തെ മുറുകെപ്പിടിച്ചു. നമ്മെ ന്യായവിധിയില്‍നിന്ന് വിടുവിച്ചവനാണ് മറിയയുടെ പുത്രനായ യേശു. അതുകൊണ്ട് ദൈവക്രോധത്തില്‍നിന്ന് നമ്മെ വിടുവിപ്പാന്‍ ദൈവത്തോടു മല്പിടിത്തം ചെയ്തത് യാക്കോബല്ല, യേശു എന്ന സാക്ഷാല്‍ യിസ്രായേല്യനാണ്.

തങ്ങള്‍ക്കുവേണ്ടി മദ്ധ്യസ്ഥനായിനിന്ന് മല്പിടിത്തം ചെയ്ത ഈ മദ്ധ്യസ്ഥനെ അംഗീകരിക്കാത്ത യാതൊരു യഹൂദനും, മുസല്‍മാനും, ക്രിസ്ത്യാനിയും അവന്‍ തെരഞ്ഞെടുത്തവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയോ അവന്റെ അനുഗ്രഹങ്ങള്‍ക്ക് അവകാശിയാകയോ ചെയ്യത്തില്ല. ഈ പരിജ്ഞാനം ദുഃഖഭാവമായി പൌലോസിന്റെ ഹൃദയത്തില്‍നിറഞ്ഞു, കാരണം തന്റെ ജനത്തില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹത്തെ തിരിച്ചറിയാത്തവരും, അഹന്തയും അന്ധതയും നിമിത്തം അവയെ നിരാകരിച്ചവരുമാണ്.

യിസ്രായേല്‍ജനം ദൈവത്തിന്റെ ആദ്യജാതരാണെന്നുള്ള വസ്തുത ഫറവോനെ ബോധിപ്പിക്കുവാന്‍ ദൈവം മോശെക്ക് കല്പന കൊടുത്തു (പുറ. 4:22; ആവ. 14:1; 32:6; ഹോശേ. 11:1-3). ദൈവം ഇതിനോടകം അവര്‍ക്ക് പുത്രത്വം നല്കിയെങ്കിലും ഹൃദയകാഠിന്യം നിമിത്തം ദൈവത്തെ ബഹുമാനിക്കാതെയിരുന്ന ആ ജനം നിമിത്തം കര്‍ത്താവ് അത്യന്തം വേദനിച്ചു. അവര്‍ വീണ്ടും ജനിച്ചവരായിരുന്നില്ല, എങ്കിലും ദൈവത്തിന്റെ ആദ്യജാതന്മാര്‍ എന്ന ആനുകൂല്യം അവര്‍ക്കുണ്ടായിരുന്നു.

തെരഞ്ഞെടുത്ത ഈ ജനം മരുഭൂമിയില്‍ ചുറ്റിത്തിരിയുമ്പോള്‍ ദൈവമഹത്വം സമാഗമനകൂടാരത്തിന്റെ അതിപരിശുദ്ധസ്ഥലത്ത് നിവസിച്ചിരുന്നു. നിരവധി ആപത്തനര്‍ത്ഥങ്ങളില്‍നിന്നും ദൈവം തന്റെ ജനത്തെ കാത്തുപരിപാലിച്ചു. അവരുടെ മദ്ധ്യേ അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു (പുറ. 40:34; ആവ. 4:7; 1 രാജാ. 2:11; യെശ. 6:1-7; യെഹെ. 1:4-28; എബ്രാ. 9:5). എങ്കിലും ദൈവം താന്‍ തെരഞ്ഞെടുത്തവരെ ശിക്ഷിക്കുകയും, അവരുടെ അവിശ്വാസം നിമിത്തം അവരുടെ മേല്‍ മരണഭീതി വരുത്തുകയും ചെയ്തു. എങ്കിലും അഹരോന്റെയും മോശെയുടെയും മദ്ധ്യസ്ഥതയാല്‍ അവന്‍ അവരെ വിടുവിച്ചു (സംഖ്യാ. 14:1-25).

ദൈവത്തിന്റെ മഹത്തരവും ശക്തവുമായ വിവിധ ഉടമ്പടികളുടെ വചനത്താല്‍ യിസ്രായേല്യര്‍ക്ക് ലബ്ധമായിട്ടുള്ള ഇതര പദവികളെ പൌലോസ് അവരെ ഓര്‍പ്പിക്കുകയുണ്ടായി. സ്രഷ്ടാവും, കര്‍ത്താവും, ന്യായാധിപതിയുമായ ദൈവം ഉടമ്പടിയാല്‍ ഈ ചെറിയ ജനതയോട് എന്നേക്കും ബന്ധമുള്ളവനായിത്തീര്‍ന്നിരിക്കയാണ്. വിശുദ്ധ ബൈബിള്‍ താഴെപ്പറയുന്ന ഉടമ്പടികള്‍ രേഖപ്പെടുത്തുന്നു: നോഹയോടുള്ള ദൈവത്തിന്റെ ഉടമ്പടി (ഉല്പ. 6:18; 9:9-14). അബ്രഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി (ഉല്പ. 15:18; 17:4-14). യിസ്ഹാക്കിനോടും യാക്കോബിനോടുമുള്ള ദൈവത്തിന്റെ ഉടമ്പടി (ഉല്പ. 26:3; 28:13-19; പുറ. 2:24). മോശെയോടുള്ള ദൈവത്തിന്റെ ഉടമ്പടി (പുറ. 2:24; 6:4; 24:7-8; 34:10,28). എന്നാല്‍ ദുഃഖത്തോടെ പറയട്ടെ, പഴയ ഉടമ്പടിയുടെ ജനത കാലാകാലങ്ങളിലായി പലപ്രാവശ്യം ഈ ഉടമ്പടിയെ ലംഘിച്ചതായി തിരുവെഴുത്ത് സാക്ഷിക്കുന്നു. അതുകൊണ്ട് യിസ്രായേലുമായി ഒരു പുതിയ ഉടമ്പടിബന്ധത്തിലേര്‍പ്പെടുന്നതിനെ, അതായത് അനുസരണംകെട്ടവരായ അവരുടെ ആത്മിക ജനനത്തെക്കുറിച്ചുതന്നെ ദൈവം യിരെമ്യാപ്രവാചകന്‍ മുഖാന്തരം അവരോടറിയിച്ചു (യിരെ. 31:31-34).

മോശെ മുഖാന്തരം നല്കപ്പെട്ട ന്യായപ്രമാണമാണ് യിസ്രായേല്യരുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ അടിസ്ഥാനം. മൊത്തം 613 കല്പനകളാണ് തിരുവെഴുത്തിലുള്ളത്. പത്തു കല്പനകള്‍ അതിന്റെ ആരംഭം മാത്രമായിരുന്നു. ങമശാീിശറല ന്റെ കണക്കുകള്‍ പ്രകാരം 365 നിഷേധാത്മക കല്പനകളും 248 ക്രിയാത്മക കല്പനകളും പഴയ നിയമത്തിലുണ്ട്.

ഈ കല്പനകളുടെ പ്രാരംഭത്തില്‍ ഇപ്രകാരം നാം വായിക്കുന്നു: "ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകരുത്" (പുറ. 20:1-3).

ഈ കല്പനകളുടെ ഉദ്ദേശ്യത്തെ ആരായുന്ന ആര്‍ക്കും കാണുവാന്‍ സാധിക്കുന്ന ഒരു കല്പനയുണ്ട്: "നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിന്" (ലോവ്യ. 19:2). ഈ കല്പനകളുടെയെല്ലാം കാതലേതെന്നു ചോദിച്ചാല്‍: "നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും, പൂര്‍ണ്ണബലത്തോടുംകൂടെ സേവിക്കണം'' (ആവ. 6:5), "നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം" (ലേവ്യ. 19:18).

എന്നാല്‍ യേശു ഒഴികെ മറ്റാരും ഈ കല്പനകളെല്ലാം പ്രായോഗികമാക്കി നാം കാണുന്നില്ല (സങ്കീ. 14:3; റോമര്‍ 3:10-12).

സമാഗമനകൂടാരത്തിലും പിന്നീട് യരൂശലേമിലെ ദൈവാലയത്തിലും ആരാധന അര്‍പ്പിക്കുന്നതിനുമുമ്പെ, ദൈവത്തെ സമീപിച്ച് അവനെ ഭക്തിയോടെ ആരാധിപ്പാന്‍ സാധിക്കേണ്ടതിന് അര്‍പ്പകന്‍ നിരവധി രക്തച്ചൊരിച്ചിലിനാലുള്ള യാഗങ്ങളാല്‍ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. സങ്കീര്‍ത്തന പാരായണം, പാട്ടുകള്‍, അപേക്ഷകള്‍, പാപം ഏറ്റുപറച്ചില്‍, ആചാരാനുഷ്ഠാനങ്ങള്‍, ആരാധന എന്നിവയാലാണ് അത് സാധിച്ചുപോന്നത്. സങ്കീര്‍ത്തനങ്ങളും പഴയനിയമ വേദഭാഗങ്ങളും സൂക്ഷ്മപരിശോധന നടത്തുന്ന ആര്‍ക്കും ഈ പ്രസ്താവനയുടെ ആത്മാവിനെയും അത് നടപ്പിലാക്കുന്ന രീതിയെയും കാണുവാന്‍ സാധിക്കും. മേല്പറഞ്ഞ ആരാധനയുടെ എല്ലാ പ്രവൃത്തികളിലും പരമപ്രധാനമായ കാര്യം യാഗങ്ങള്‍ അര്‍പ്പിക്കാതെത്തന്നെ അനുഗ്രഹങ്ങള്‍ ലഭിച്ചിരുന്നു എന്നുള്ളതാണ്.

ആരാധനയുടെ ഈ പ്രവൃത്തി അതിന്റെ അത്യുച്ചകോടിയിലെത്തുന്നത് പെരുന്നാളുകളിലാണ്, പ്രത്യേകിച്ചും പെസഹാപെരുന്നാള്‍, പെന്തക്കോസ്തുപെരുന്നാള്‍, കൂടാരപ്പെരുന്നാള്‍, മഹാപാപപരിഹാരപ്പെരുന്നാള്‍ എന്നീ പെരുന്നാളുകളില്‍.

യരൂശലേമിലെ ദൈവാലയത്തില്‍ വസിച്ചിരുന്ന ദൈവത്തെക്കുറിച്ചുള്ള ശ്രദ്ധ ജനത്തിന്റെ ഐക്യതയെ പ്രബലപ്പെടുത്തി. യരൂശലേമിലെ ഈ ആത്മിക കേന്ദ്രം ഉണ്ടായിട്ടും അനേക ഗ്രാമങ്ങളില്‍ ബാലിന്റെ ബലിപീഠങ്ങള്‍ ഉണ്ടാക്കി അന്യദേവന്മാര്‍ക്ക് യാഗം കഴിക്കുകയും, വിഗ്രഹങ്ങളം പ്രതിമകളും ഉയര്‍ത്തുകയും ചെയ്തത് അവര്‍ക്കെതിരെ ദൈവക്രോധം ഉണ്ടാകുവാന്‍ കാരണമായിത്തീര്‍ന്നു.

പഴയനിയമത്തില്‍ മുഴുവനും സുപ്രധാനമായ അനേക വാഗ്ദത്തങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. അതില്‍ മൂന്ന് ഉദ്ദേശ്യങ്ങളാണുള്ളത്:

(മ) അവരുടെ ദൈവമായ കര്‍ത്താവിന്റെ സാന്നിദ്ധ്യം, ക്ഷമ, സംരക്ഷണം, ആശ്വാസം എന്നിവ (പുറ. 34:9-11).
(യ) സമാധാനത്തിന്റെ പ്രഭുവും സൌമ്യതയുള്ള കുഞ്ഞാടുമായ ക്രിസ്തുവിന്റെ ആഗമനത്തെക്കുറിച്ചുള്ള വാഗ്ദത്തം (ആവ. 18:15; 2 ശമൂ. 7:12-14; യെശ. 9:5-6; 49:6; 53:4-12).
(ര) തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്മേലും സകല ജഡത്തിന്മേലുമുള്ള ആത്മപകര്‍ച്ച (യിരെ. 31:31-34; യെഹെ. 36:26-27; യോവേല്‍ 3:1-5).

എന്നാല്‍ കഷ്ടം എന്നു പറയട്ടെ, അധിക പങ്ക് യഹൂദന്മാരും തങ്ങളുടെ രാജാവായ ദൈവകുഞ്ഞാടിന്റെ ആഗമനത്തെ തിരിച്ചറിഞ്ഞില്ല. ശക്തമായ ഒരു രാഷ്ട്രീയ സാഹചര്യത്തെ പ്രതീക്ഷിച്ചുകൊണ്ട് പരിശുദ്ധാത്മപകര്‍ച്ചയെ അവര്‍ അവഗണിച്ചുകളഞ്ഞു. അതുകൊണ്ട് അവരുടെ പാപങ്ങളെ അവര്‍ തിരിച്ചറിയുകയാകട്ടെ, പുതുജനനത്തെ കാംക്ഷിക്കുകയാകട്ടെ അവര്‍ ചെയ്തില്ല. യേശുക്രിസ്തുവിന്റെ ജീവിതത്തിലും, അവന്റെ ശിഷ്യന്മാരുടെ മേല്‍ പകര്‍ന്ന ആത്മപകര്‍ച്ചയിലുമായി അനേകം വാഗ്ദത്തങ്ങള്‍ നിറവേറപ്പെട്ടു; എങ്കിലും അധികം യഹൂദന്മാരും ഈ വാഗ്ദത്തനിവൃത്തി തങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി അതിനെ അംഗീകരിച്ചില്ല.

തെരഞ്ഞെടുത്ത ജനതയുടെ പിതാക്കന്മാര്‍ തത്വശാസ്ത്രികളായിരുന്നില്ല; അവര്‍ ആട്ടിടയന്മാരും പുരോഹിതന്മാരും ആയിരുന്നു. അബ്രഹാം, യിസ്ഹാക്, യാക്കോബ് എന്നിവര്‍ അവരുടെ പ്രതിനിധികളായിരുന്നു; അവരുടെ വിശ്വാസത്താല്‍ അവര്‍ തങ്ങളുടെ ബലഹീനതകളെ അതിജീവിച്ചു. ഉടമ്പടിയുടെ കര്‍ത്താവിനെ അബ്രഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം എന്നത്രെ വിളിച്ചുവന്നത് (ഉല്പ. 35:9-12; പുറ. 3:6; മത്താ. 22:32).

മോശെയോ, ദാവീദോ, ഏലിയാവോ, പഴയനിയമത്തിലെ ഇതര കഥാപാത്രങ്ങളാരുംതന്നെ യാതൊരു സര്‍വ്വകലാശാലയും അക്കാദമിയും സ്ഥാപിച്ചിട്ടില്ല. തങ്ങളുടെ ജീവിതങ്ങളില്‍ പാപം ഉള്ളവരായിരുന്നെങ്കിലും, നിരന്തരമായി അവര്‍ കര്‍ത്താവിന്റെ സത്യവും ശക്തിയും അനുഭവമാക്കിയവരായിരുന്നു. തങ്ങളുടെ വിശ്വാസത്തിനനുസരണമായി അവര്‍ ജീവിച്ചു; തങ്ങളുടെ ജനതയ്ക്ക് മാതൃകയായിത്തീര്‍ന്ന അവര്‍ അവരുടെ കൊച്ചുമക്കള്‍ക്ക് അനുഗ്രഹത്തിന്റെ നീരുറവയായി മാറി.

രാജാധിരാജാവും മഹാപുരോഹിതനുമായ പ്രതീക്ഷിതമശിഹയുടെ ആഗമനം യിസ്രായേല്‍ജനതയുടെ ഏറ്റവും മഹത്തായ പദവിയായി കണക്കാക്കാം. മനുഷ്യാവതാരം സ്വീകരിച്ച ആ ദൈവവചനത്തില്‍, മനുഷ്യരുടെ മദ്ധ്യേയുള്ള ദൈവത്തിന്റെ അധികാരം, ശക്തി, സ്നേഹം എന്നിവയാണ് നാം ദര്‍ശിക്കുന്നത്. ദൈവത്തിന്റെ വെളിച്ചം അവനില്‍ വസിച്ചു; പരിശുദ്ധാത്മാവ് അവനെ മഹത്വീകരിച്ചു; തന്നിമിത്തം "ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു'' എന്ന് അവന്‍ അവകാശപ്പെട്ടു. അവനും ദൈവവും ഒന്നുതന്നെ. 'ഞാനും എന്റെ പിതാവും ഒന്നാകുന്നു' എന്ന് അവന്‍ അവകാശപ്പെട്ടു (യോഹ. 10:30). ഈ സത്യത്തിന്റെ അടിസ്ഥാനത്തില്‍ പൌലോസ് 'ദൈവം' എന്നവനെ വിളിച്ചു. 'ഒരു ദൈവം' എന്നല്ല, 'സത്യദൈവം' എന്ന്. അങ്ങനെ സകല സഭകളും 'ദൈവത്തില്‍നിന്നുള്ള ദൈവം' എന്ന് അവനെ ഏറ്റുപറഞ്ഞു. സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം, ജനിച്ചവനും, സൃഷ്ടിയല്ലാത്തവനും, പിതാവിനോടു സാരാംശത്തില്‍ തുല്യനുമാണ് ക്രിസ്തു.

റോമര്‍ക്കെഴുതിയ ലേഖനത്തിലെ പൌലോസിന്റെ ഏറ്റുപറച്ചില്‍ നിമിത്തം യഹൂദന്മാര്‍ ക്രിസ്ത്യാനികളോട് എതിര്‍ക്കുകയും, അവരെ ഉപദ്രവിക്കുകയും, ശപിക്കുകയും ഒക്കെ ചെയ്തു. യഹൂദന്മാരില്‍ അധിക പങ്കും യേശുവിനെ വഴിതെറ്റിക്കുന്നവനും, ദൈവദൂഷകനും, ദൈവത്തോടു മത്സരിക്കുന്നവനുമായിട്ടാണ് കണ്ടത്. അതുകൊണ്ട് അവര്‍ അവനെ ക്രൂശിച്ചു കൊല്ലേണ്ടതിന് റോമാക്കാര്‍ക്ക് ഏല്പിച്ചുകൊടുത്തു. യെശയ്യാവിന്റെ കാലംമുതല്‍ക്കെ അവര്‍ ഹൃദയകാഠിന്യമുള്ളവരായിത്തുടര്‍ന്നുപോന്നു. അതായത് ബി.സി. 700 മുതല്‍ തന്നെ (യെശ. 6:9-13; മത്താ. 13:11-15; യോഹ. 11:40; പ്രവൃ. 28:26-27).

മേല്‍പ്പറഞ്ഞ വാക്യങ്ങളില്‍നിന്നും അവരുടെ ഹൃദയകാഠിന്യത്തെ സ്ഫടികസ്ഫുടം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. തങ്ങളുടെ പാപത്തെക്കുറിച്ച് അവര്‍ മാനസാന്തരപ്പെടാതെ, മോശൈകന്യായ പ്രമാണം ആചരിക്കകൊണ്ട് തങ്ങളെത്തന്നെ നീതിമാന്മാര്‍ എന്നവര്‍ നിരൂപിക്കുകയും, മറ്റുള്ളവരെ കൊള്ളരുതാത്തവരായിക്കാണുകയുമാണ് ചെയ്തത്.

അവരുടെ കാഠിന്യത്തിന്റെ കാലത്തത്രെ ക്രിസ്തുവിനുവേണ്ടി വഴിയൊരുക്കുവാന്‍ യോഹന്നാന്‍ സ്നാപകന്‍ അവരുടെ മദ്ധ്യേ ആഗതനായത്. നല്ലൊരു കൂട്ടം ആളുകള്‍ അവന്റെ കയ്യാല്‍ സ്നാനം ഏറ്റു. യേശു ദൈവത്തിന്റെ കുഞ്ഞാടാണെന്നും, ഒരാത്മികരാജ്യസ്ഥാപനത്തിനായി യേശു അവരെ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുമെന്നും അവന്‍ അവരോടു പറഞ്ഞു. മരുഭൂമിയില്‍ വിളിച്ചുപറയുന്നവനാല്‍ സ്നാനമേറ്റ എല്ലാവരും യേശുക്രിസ്തുവിനെ കൈക്കൊള്ളുവാന്‍ ഒരുക്കപ്പെട്ടവരായിരുന്നു. നിയമവിദഗ്ദ്ധരെയോ, ഭക്തരെയോ, പണ്ഡിതരെയോ ഒന്നും യേശു തന്നെ പിന്‍പറ്റുവാന്‍ വിളിച്ചില്ല. യോഹന്നാന്റെ മുമ്പാകെ തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞവരെ അവന്‍ വിളിച്ചു; അവര്‍ അവന്റെ ശിഷ്യന്മാരായിത്തീരുകയും പരിശുദ്ധാത്മനിറവ് പ്രാപിക്കുകയും ചെയ്തു. അറിവോ, ധനമോ, രാഷ്ട്രീയാനുഭവങ്ങളോ, ശ്രേഷ്ഠതയോ ഒന്നുമല്ല, അന്തരംഗത്തിലെ തകര്‍ച്ചയും പാപം ഏറ്റുപറച്ചിലുമാണ് തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ മര്‍മ്മം. മാനസാന്തരാനുഭവത്തോടെ തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞവര്‍ ക്രിസ്തുവില്‍നിന്ന് രക്ഷയും നിത്യജീവനും പ്രാപിച്ചു.

യിസ്രായേല്‍ജനതയ്ക്കുണ്ടായിരുന്ന ദൈവസാന്നിദ്ധ്യത്തെ കൂടാതെ അവര്‍ അനുഭവിച്ച നിയമപരമായ ആനുകൂല്യതകള്‍ അധികം യഹൂദന്മാരിലും നിഷേധാത്മകമായ നിലയിലാണ് പ്രയോജനം ചെയ്തത്. അവര്‍ ഇതര ജാതികളുടെ മേല്‍ അഹന്തയോടെ ആധിപത്യം സ്ഥാപിക്കുകയും, തങ്ങളെത്തന്നെ നീതിമാന്മാരായി ധരിക്കുകയും ചെയ്തു. തന്നിമിത്തം അവര്‍ക്ക് മാനസാന്തരം ആവശ്യമായിരുന്നില്ല. അവര്‍ തങ്ങളുടെ പാപങ്ങളെ തിരിച്ചറിയാതെ, അവകാശങ്ങളില്‍ സമ്പന്നരും ആത്മാവില്‍ ദരിദ്രരുമായിത്തീരുവോളം ദൈവത്തിനും, ക്രിസ്തുവിനും, പരിശുദ്ധാത്മാവിനും വിരോധമായി അവര്‍ തങ്ങളുടെ ഹൃദയങ്ങളെ കിനമാക്കിപ്പോന്നു.

ഗതകാലത്ത് പൌലോസും അവരില്‍ ഒരുവനായി അഹന്തയിലും അവിശ്വാസത്തിലും കഴിഞ്ഞിരുന്നു. അവന്‍ വിശ്വാസികളെ ഉപദ്രവിക്കുകയും, പലരെയും വീഴിക്കുകയും, വിശ്വാസത്തില്‍ ഉറച്ചവരെ കൊല്ലുകയും ചെയ്തു. എന്നാല്‍ ദമാസ്കസിന്റെ പടിവാതില്ക്കല്‍ യേശുക്രിസ്തുവുമായുള്ള അവന്റെ അഭിമുഖം അവന്റെ സ്വപ്നങ്ങളെയും, നിഗമനങ്ങളെയും, അഹന്തയെയും എ2ല്ലാം ഇല്ലാതാക്കി, തന്റെ പാപങ്ങളെയും കുറ്റങ്ങളെയും ഏറ്റുപറയുവാന്‍ അവനെ പ്രാപ്തനാക്കി. യേശുക്രിസ്തുവിന്റെ കൃപയാല്‍ തകര്‍ക്കപ്പെട്ട അവന്‍ വീണ്ടും ജനനത്താല്‍ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായിത്തീര്‍ന്നു.

അബ്രഹാമിന്റെ സന്തതിയായി ജനിച്ചതോ, പരിച്ഛേദന എന്ന കര്‍മ്മമോ മനുഷ്യനെ രക്ഷിക്കുന്നില്ല; യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തബലിയാലുള്ള നീതീകരണവും, പരിശുദ്ധാത്മാവിനാലുള്ള നിറവുമാണ് രക്ഷ സാധിപ്പിക്കുന്നത് എന്ന സത്യം അവന്‍ തിരിച്ചറിഞ്ഞു. അങ്ങനെ മനുഷ്യന്‍ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ അംഗമായി ഒട്ടിക്കപ്പെട്ടു. അബ്രഹാമിന്റെ പിന്‍തലമുറക്കാരോട് സുവിശേഷം പ്രസംഗിക്കയില്‍ ദൈവത്തിന്റെ ആത്മികരാജ്യവും യിസ്രായേല്‍ രാജ്യവും തമ്മില്‍ യാതൊരു പൊരുത്തവും ഇല്ലെന്നുള്ള സത്യം പൌലോസ് മനസ്സിലാക്കി. ദുഃഖകരമെന്നു പറയട്ടെ, ക്രിസ്തുവിന്റെ ആത്മികശരീരം ഇന്ന് യിസ്രായേല്‍ ദേശത്ത് വലിയ ഉപദ്രവങ്ങളെ നേരിട്ടുകൊണ്ടിരിക്കയാണ്. രാഷ്ട്രീയതയുള്ള രാജ്യത്തെക്കുറിച്ചല്ല, സത്യത്തിലും, നന്മയിലും, വിശുദ്ധിയിലും കഴിയുന്ന എവിടെയുമുള്ള ക്രിസ്തുവിന്റെ ആത്മികരാജ്യമാണ് പൌലോസിന്റെ വിവക്ഷ.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, അവിടുന്ന് തെരഞ്ഞെടുത്ത നിന്റെ ജനത്തോടു കാണിക്കുന്ന സഹിഷ്ണുതയ്ക്കായി സ്തോത്രം. നിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും ശിക്ഷകള്‍ക്കും അപ്പുറമായി പഴയനിയമത്തില്‍ നീ ഈ ജനത്തിനു നല്കിയിട്ടുള്ള വാഗ്ദത്തങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു. നിന്റെ വലിയ സ്നേഹത്തിനു ഞങ്ങളുടെ വിശ്വാസവും വിശ്വസ്തതയും പ്രതിപകരമായിത്തീരാത്തത് ഞങ്ങളോട് ക്ഷമിക്കണമേ. ഹൃദയങ്ങളെ ശുദ്ധീകരിച്ചും, മനസ്സിനെ പുതുക്കിയും അബ്രഹാമ്യസന്തതികള്‍ക്ക് രക്ഷ നല്കണമേ.

ചോദ്യങ്ങള്‍:

  1. പഴയനിയമ ജനതയ്ക്ക് നല്കപ്പെട്ട ദൈവിക ആനുകൂല്യങ്ങള്‍ ഏതെല്ലാമാണ് പൌലോസ് ചൂണ്ടിക്കാണിക്കുന്നത്? അവയില്‍ ഏറ്റവും സുപ്രധാനമായതായി നിങ്ങള്‍ കാണുന്നത് ഏതാണ്?
  2. ഒരു ന്യായവിധിയില്‍നിന്ന് മറ്റൊന്നിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന യഹൂദജനതയില്‍ അധികമാളുകളെയും രക്ഷിപ്പാന്‍ എന്തുകൊണ്ട് ദൈവകൃപയ്ക്ക് സാധിക്കുന്നില്ല?

www.Waters-of-Life.net

Page last modified on January 21, 2013, at 10:24 AM | powered by PmWiki (pmwiki-2.3.3)