Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 050 (Disparate views on Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

b) ജനങ്ങളുടെയും മതവിചാരണക്കോടതിയുടെയും യേശുവിനെ പ്പറ്റിയുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ (യോഹന്നാന്‍ 7:14-53)


യോഹന്നാന്‍ 7:21-24
21യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു. 22മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍ - അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത് - നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു. 23മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിക്കാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏല്ക്കുന്നുവെങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോട് ഈര്‍ഷ്യപ്പെടുന്നുവോ? 24കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിന്‍.

യേശുവിന് ഒരു ഭൂതമുണ്ടെന്നുള്ള യഹൂദന്മാരുടെ ആരോപണത്തിനു യേശു നേരിട്ടു മറുപടി പറഞ്ഞില്ല. പക്ഷേ അവന്റെമേല്‍ ചുമത്തപ്പെട്ട വിധി ബാലിശവും അനീതിയുള്ളതുമാണെന്ന് അവിടെക്കൂടിയ ജനത്തെ അവന്‍ ചൂണ്ടിക്കാട്ടി. ബേഥെസ്ദാ കുളക്കരയിലെ രോഗിയെ ശബ്ബത്തില്‍ സൌഖ്യമാക്കിയതിനാണു യഹൂദന്മാര്‍ അവനെതിരെ വിധി കല്പിച്ചതെന്ന് അവനവരെ ഓര്‍മ്മപ്പെടുത്തി. സുഖമായവനായി കിടക്കയെടുത്തു വീട്ടിലേക്കു നടക്കാനുള്ള നിര്‍ദ്ദേശമാണു യേശു അന്ന് അവനു നല്‍കിയത്. ഇതൊരു വലിയ അത്ഭുതമായിരുന്നു, ഇത് അവനെതിരായുള്ള ആരോപണത്തെ ഇല്ലാതാക്കുന്നതായിരുന്നു.

നിയമജ്ഞര്‍പോലും അതു പൂര്‍ണ്ണമായി പാലിക്കുന്നില്ലെന്നാണു പിന്നെ യേശു ചൂണ്ടിക്കാട്ടിയത്. ന്യായപ്രമാണത്തിന് അതിന്റെ വൈരുദ്ധ്യങ്ങളുണ്ട്: ദൈവവുമായുള്ള ഉടമ്പടിയുടെ അടയാളമാണു പരിച്ഛേദന. അപ്പോള്‍ ത്തന്നെ ശബ്ബത്ത് പരിശുദ്ധനായവന്റെ വിശ്രമത്തിലെ കൂട്ടായ്മയാണ്. ജനിച്ചുകഴിഞ്ഞ് എട്ടാംനാളില്‍ ആണ്‍കുഞ്ഞുങ്ങളെ പരിച്ഛേദന ചെയ്യണമായിരുന്നു. ഇതു ശബ്ബത്തിലാണെങ്കില്‍ ആ പരിച്ഛേദന ഒരു ജോലിയല്ലേ?

രോഗം പാപത്തിന്റെ ഫലമാണെന്നു കരുതിയിരിക്കെ, അതിന്റെ സൌഖ്യം അര്‍ത്ഥമാക്കുന്നതു ദേഹം, ദേഹി, ആത്മാവ് എന്നിവയുടെ രക്ഷയാണ്. ഇങ്ങനെ ശബ്ബത്തില്‍ പരിച്ഛേദന ചെയ്യുന്നതും ഒരു കരുണാപ്രവൃത്തിയും തമ്മില്‍ വേര്‍തിരിച്ച്, ഏതിനാണ് അധികം പ്രാധാന്യമെന്നു ചിന്തിച്ചറിയാന്‍ യേശു ആളുകളെ നിര്‍ബ്ബന്ധിച്ചു. അവന്റെ സ്നേഹത്തിന്റെ അളവും ശക്തിയും രക്ഷയും ഗ്രഹിക്കുന്നതിന് അവരെ ഉണര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗമായി അവന്‍ യുക്തി ഉപയോഗിച്ചു. ആ പ്രയത്നം വ്യര്‍ത്ഥമായി; അവരുടെ കാതുകള്‍ അടഞ്ഞുപോയി, അവരുടെ ആത്മാവു കഠിനമായി - നീതിയുള്ള ഒരു തീരുമാനവും നല്ലൊരു ന്യായത്തീര്‍പ്പും അവര്‍ക്ക് അസാദ്ധ്യമായിരുന്നു.

യോഹന്നാന്‍ 7:25-27
25യെരൂശലേമ്യരില്‍ ചിലര്‍: അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന്‍ ഇവന്‍ അല്ലയോ? 26അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോട് ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നുവെന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ? 27എങ്കിലും ഇവന്‍ എവിടെനിന്നെന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന്‍ എവിടെനിന്നെന്ന് ആരും അറിയുകയില്ല എന്നു പറഞ്ഞു.

ഒരു വന്‍ ജനക്കൂട്ടത്തെ നോക്കിയാണു യെരൂശലേമ്യര്‍ ദൈവാലയത്തിലെത്തിയത്. യേശു ജനക്കൂട്ടത്തിനിടയില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നതു കണ്ട അവര്‍ കോപാകുലരായി. യേശുവിനെ പിടികൂടാനുള്ള ഉത്തരവുണ്ടായിട്ടും അവന്‍ സ്വതന്ത്രമായി സഞ്ചരിക്കുകയാണല്ലോ. ആ വാര്‍ത്ത എല്ലാവരും അറിഞ്ഞു.

ഈ കാര്യം കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്തതിന്റെ പേരില്‍ പട്ടണത്തിലെ പൌരന്മാര്‍ മതവിചാരണസമിതിയെ പരിഹസിച്ചു. മരണശിക്ഷ നല്‍കാനുള്ള അധികാരം ഈ സമിതിയില്‍നിന്നും റോമാക്കാര്‍ എടുത്തുമാറ്റിയിരുന്നു. ആളുകള്‍ അവജ്ഞയോടെ പറഞ്ഞു, "പിടികൂടാനുള്ള മനുഷ്യന്‍ ഇതാ ഈ പട്ടണത്തില്‍ സ്വതന്ത്രമായി നടക്കുന്നു, ദൈവാലയമണ്ഡപത്തില്‍ ഭയരഹിതനായി പ്രസംഗിക്കുന്നു. നേതാക്കന്മാര്‍ക്ക് അവനെ വിലക്കാനുള്ള കഴിവില്ല. ചര്‍ച്ചയിലോ വാദത്തിലോ അവനെ തോല്പിക്കാന്‍ പുരോഹിതന്മാര്‍ക്കു കഴിയുന്നുമില്ല."

മറ്റുള്ളവരുടെ പ്രതികരണം: "നിങ്ങള്‍ക്കൊന്നുമറിയില്ല, ചില പ്രമാണിമാര്‍ക്ക് അവന്‍ മശീഹ ആണെന്ന വിശ്വാസം കാണും." ഇതാണു യേശുവിനെ പിടിക്കാനുള്ള വൈമനസ്യത്തിനു വിശദീകരണമായി നല്‍കിയത്. ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂപംകൊണ്ടു.

മൂന്നാമത്തെ അഭിപ്രായം: മശീഹയുടെ വരവ് ഒരു വലിയ മഹത്വത്തോടെ ഭക്തിമാര്‍ഗ്ഗേന പ്രകാശപൂരിതമായിരിക്കും, ഒരു സാധാരണക്കാരനായിട്ടല്ല. മലയോരഗ്രാമത്തില്‍നിന്നുള്ള ഒരാശാരിയാണ് ഈ ചെറുപ്പക്കാരന്‍. യഥാര്‍ത്ഥ മശീഹ സ്വര്‍ഗ്ഗത്തില്‍നിന്നു നേരിട്ട് ഇറങ്ങിവരുന്നവനായിരിക്കും, സാധാരണക്കാരുടെയിടയില്‍ അലഞ്ഞുതിരിയുന്നവനല്ല.

യോഹന്നാന്‍ 7:28-30
28ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍: നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല. 29ഞാന്‍ അവന്റെ അടുക്കല്‍നിന്നു വന്നതുകൊണ്ടും അവന്‍ എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നുവെന്നു വിളിച്ചുപറഞ്ഞു. 30ആകയാല്‍ അവര്‍ അവനെ പിടിക്കാന്‍ അന്വേഷിച്ചു വെങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല്‍ ആരും അവന്റെമേല്‍ കൈവെച്ചില്ല.

യേശുവിന്റേതു ഭൌമിക ഉത്ഭവമാണെന്നതിനുള്ള ഈ വാദങ്ങള്‍ അവന്‍ കേട്ടു. അവന്‍ വിളിച്ചുപറഞ്ഞു, "നിങ്ങളെന്നെ യഥാര്‍ത്ഥത്തില്‍ അറിയുന്നോ? ഞാന്‍ എവിടെനിന്നു വരുന്നുവെന്ന് അറിയാമോ? നിങ്ങളുടെ നിഗമനങ്ങളൊക്കെ ഉപരിപ്ളവമാണ്, നിങ്ങള്‍ എന്നെ പ്രധാനമായും അറിയുന്നില്ല. എന്നെ ശ്രദ്ധിക്കൂ, എന്റെ ആത്മാവില്‍ ആഴത്തില്‍ തിരയുക. അപ്പോള്‍ ഞാന്‍ ആരാണെന്നും എവിടെനിന്നാണു ഞാന്‍ വരുന്നതെന്നും നിങ്ങള്‍ അറിയും."

യേശു തന്നെത്താന്‍ അയച്ചതല്ല, ദൈവം അവന്റെ പിന്നില്‍ ഉണ്ടായിരുന്നു; അവനെ അയച്ചവന്‍ അവന്റെ പിതാവാണ്. യേശു അവന്റെ പിതാവിന്റെ പ്രകൃതത്തില്‍നിന്നുള്ളവനും എപ്പോഴും അവനുമായുള്ള ഐക്യതയിലിരിക്കുന്നവനുമാണ്. അവന്‍ കൂട്ടിച്ചേര്‍ത്തു: "ദൈവം ഈ ദൈവാലയത്തില്‍ ഉണ്ടെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കിലും, നിങ്ങളില്‍ ആരുംതന്നെ ദൈവത്തെ അറിയുന്നില്ല. നിങ്ങളുടെ പുരോഹിതന്മാര്‍ അന്ധന്മാരാണ്; അവര്‍ ദൈവത്തെ കാണുന്നില്ല, വാസ്തവമായി അവന്റെ ശബ്ദം കേള്‍ക്കുന്നുമില്ല. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്."

പിന്നെ അവന്‍ പറഞ്ഞു, "അവനെ ഞാന്‍ അറിയുന്നു." സുവിശേഷത്തിന്റെ സാരാംശം ഇതാണ്: യേശു ദൈവത്തെ അറിയുന്നു, പിതാവിന്റെ സ്നേഹവും നാമവും അവന്‍ നമ്മോടു പ്രസ്താവിക്കുന്നു. നസ്രായന്‍ പാപരഹിതനായിരുന്നു, പിതാവുമായുള്ള നിരന്തരസമ്പര്‍ക്കത്തിലായിരുന്നു. അതേസമയം, മറ്റുള്ളവരെല്ലാം അവരുടെ പാപം നിമിത്തം പരിശുദ്ധനായവനില്‍നിന്നു വേര്‍പിരിഞ്ഞുപോയിരുന്നു.

ചില കേള്‍വിക്കാര്‍ അവന്റെ വാക്കുകളുടെ പ്രാധാന്യം ഗ്രഹിച്ചപ്പോള്‍, അതായതു യേശു അവരെ നിശ്ചയമായും വിധിച്ചെന്നറിഞ്ഞപ്പോള്‍ അവര്‍ വിളിച്ചുകൂവി, "ദൈവാലയത്തിനെതിരായി ഇവന്‍ ദൂഷണം പറയുകയും ഞങ്ങളെ അവിശ്വാസികളാക്കുകയും ചെയ്തു." കോപാകുലരായ അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ക്കാര്‍ക്കും ദൈവപുത്രനോട് അടുക്കാനായില്ല, ദൂതന്മാര്‍ അവന്റെ ചുറ്റിലുമുള്ളതുപോലെ കാണപ്പെട്ടു. ഭൂമിയിലെ അവന്റെ അന്തിമസാക്ഷ്യത്തിനുള്ള നിശ്ചിതസമയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതിന്റെ കൃത്യസമയം പിതാവു നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനെ മുന്നോട്ടോ പിറകോട്ടോ നീക്കാന്‍ ഭൂമിയിലാര്‍ക്കും കഴിഞ്ഞില്ല.

പ്രാര്‍ത്ഥന: ഓ, യേശുവേ, നീ ദൈവത്തെ അറിയുന്നതിനാലും, പിതാവിനെ ഞങ്ങള്‍ക്കു വെളിപ്പെടുത്തിയതിനാലും ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. സന്തോഷത്തോടെ നിന്നെ ഞങ്ങള്‍ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. നിന്റെ വെളിപ്പാട് ഞങ്ങളെ ദൈവമക്കളാക്കിത്തീര്‍ത്തു. ഞങ്ങള്‍ നിന്നില്‍ സന്തോഷിച്ചാനന്ദിക്കുകയും, വീണ്ടും ജനിച്ച എല്ലാവരോടുംകൂടെ ചേര്‍ന്നു നിന്നെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങള്‍ക്കു ചുറ്റുമുള്ള സംശയാലുക്കള്‍ക്കു പിതാവിനെ വെളിപ്പെടുത്താന്‍ ഞങ്ങള്‍ നിന്നോട പേക്ഷിക്കുന്നു. അങ്ങനെ അവര്‍ മതഭ്രാന്തില്‍നിന്നും അവഗണനയില്‍നിന്നും മടങ്ങിവരട്ടെ.

ചോദ്യം:

  1. ദൈവത്തെ വാസ്തവമായി അറിയുന്ന ഏക വ്യക്തി യേശു ആയിരിക്കുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 10, 2012, at 12:50 PM | powered by PmWiki (pmwiki-2.3.3)