Previous Lesson -- Next Lesson
8. റോമാസഭയിലെ പ്രത്യേകമായ പ്രശ്നങ്ങള് (റോമര്‍ 14:1-12)
റോമര്‍ 14:1-12
1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍. 2 ഒരുവന്‍ എല്ലം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. 3 തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. 4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന്‍ നീ ആര്‍? അവന്‍ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രെ; അവന്‍ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാന്‍ കര്‍ത്താവിനു കഴിയുമല്ലോ. 5 ഒരുവന്‍ ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന്‍ സകല ദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തന്‍ താന്താന്റെ മനസ്സില്‍ ഉറച്ചിരിക്കട്ടെ. 6 ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിനായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിനായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. 7 തമ്മില്‍ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല. 8 ജീവിക്കുന്നുവെങ്കില്‍ നാം കര്‍ത്താവിനായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും നാം കര്‍ത്താവിനുള്ളവര്‍ തന്നെ. 9 മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവാകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തത്. 10 എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ലാ നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും. 11 എന്നാണ എന്റെ മുമ്പില്‍ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു'' എന്നെഴുതിയിരിക്കുന്നുവല്ലോ. 12 ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
ക്രിസ്തുവിശ്വാസികള്‍ക്കു വിലക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമായവയെ കുറിച്ചു വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്, കാരണം ഇതേക്കുറിച്ചു യേശു പ്രത്യേക പ്രമാണങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല; മറിച്ചു സമ്പൂര്‍ണ്ണമായ രക്ഷയും, നിശ്ചയമായ നീതീകരണവും, പരിശുദ്ധാത്മശക്തിയും ഒരുക്കുകയത്രെ ചെയ്തത്. എല്ലാവരേയും സ്നേഹിക്കുക എന്ന പ്രമാണം പ്രായോഗികമാക്കുക മാത്രമാണ് അവനു നല്കപ്പെട്ട കല്പലക.
ഒരു സഭ മറ്റൊരു സഭയുമായി വിഭിന്നമായിരിക്കുന്നതിന്റെ കാരണമിതാണ്. പന്നിയിറച്ചി ഭക്ഷിക്കുന്നതു പാപമാണെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ യേശു പറയുന്നു: വായിലേക്കു പോകുന്നതല്ല, വായില്‍നിന്നു വരുന്നത്രെ മനുഷ്യനെ അശുദ്ധനാക്കുന്നത്. മനുഷ്യന്റെ ഹൃദയത്തില്‍നിന്നു ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം ഇതെല്ലം ഉയര്‍ന്നുവരുന്നു. മനുഷ്യനെ അശുദ്ധനാക്കുന്നതു മേല്പറഞ്ഞതെല്ലാമാണ്. പന്നിയിറച്ചി ഭക്ഷിക്കുന്നതു മനുഷ്യന്റെ ആരോഗ്യത്തെ ഹനിച്ചേക്കാം, എന്നാല്‍ അതവനെ ആത്മികമായി അശുദ്ധനാക്കുകയില്ല.
ചില ക്രിസ്ത്യാനികള്‍ പുകവലിക്കാറുണ്ട്; മറ്റുചിലര്‍ അതിനെ ഗൌരവതരമായ പാപമായി കണക്കാക്കുന്നു. നിശ്ചയമായും പുക വലി ക്കുന്നത് അവനും, അവന്റെ ചുറ്റുപാടുമുള്ളവര്‍ക്കും ഹാനികരമാണ്. എന്നാല്‍ പുകവലിക്കാരന്‍ വലിക്കുന്ന പുക അതില്‍ത്തന്നെ അശുദ്ധമല്ല, എന്നാല്‍ മരണകരമായ ഒരു വിഷമാണ്; ആരോഗ്യപ്രശ്നങ്ങളാല്‍ അത് ഒഴിവാക്കേണ്ടതുമാണ്. അതുകൊണ്ടു പുകവലി അതില്‍ത്തന്നെ പാപമല്ല; എന്നാല്‍ പുകവലിക്കാരന്‍ മറ്റുള്ളവരെപ്പോലെ താനും പാപിയാണ്.
ചിലര്‍ മദ്യത്തെയും മയക്കുമരുന്നിനെയും വിലക്കുന്നു; അതു നല്ലതാണ്, കാരണം മദ്യപാനവും മയക്കുമരുന്നും ശീലിക്കുന്നവന്‍ അതിനടിമയായിത്തീരുന്നു. ഇക്കാരണംകൊണ്ടുതന്നെ മദ്യം, മയക്കുമരുന്ന് ഇവയില്‍നിന്ന് ഒഴിഞ്ഞിരിപ്പാന്‍ നാം നിര്‍ദ്ദേശിക്കുന്നു. മരുന്നിനുവേണ്ടി അല്പം മദ്യം സേവിക്കുന്നതില്‍ തെറ്റില്ല; എങ്കിലും ദൈവം നല്കിയിട്ടുള്ള പരിശുദ്ധമായ ജലം തന്നെ ഏറ്റവും നല്ലത്.
വിഗ്രഹാര്‍പ്പിതമായ മാംസം ഭക്ഷിക്കുന്നതു ശരിയോ? അപ്പോസ്തലിക കാലത്തു സഭകളില്‍ ഉന്നയിച്ചുപോന്ന ഒരു സുപ്രധാന ചോദ്യമായിരുന്നു ഇത്. ചിലരാകട്ടെ ആവേശത്തോടെ വിഗ്രഹാര്‍പ്പിതം ഭക്ഷിക്കുമ്പോള്‍ മറ്റു ചിലര്‍ അറപ്പോടെയാണ് അതിനെ കണ്ടത്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച മാംസം കേവലം ജഡമായിരുന്നു, ആത്മാവല്ല എന്ന കാര്യത്തില്‍ ഇരുവിഭാഗവും ശരിയായിരുന്നു. അങ്ങനെ താന്‍ പറയുന്നതിന് ഒരു കാരണമുണ്ട്. അതായതു വിഗ്രഹാര്‍പ്പിതമായ മാംസത്തിന്മേല്‍ അശുദ്ധാത്മാക്കളുടെ സ്വാധീനതയുണ്ടെന്നു ചിലര്‍ ചിന്തിച്ചുപോന്നു. യേശുവിന്റെ രക്ഷയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ മേലാല്‍ ന്യായപ്രമാണത്തിന്‍കീഴിലല്ല; ഇത്തരം സമ്പ്രദായങ്ങളില്‍നിന്നും അവര്‍ വിമുക്തരത്രെ.
വിശ്വാസികളില്‍ ചിലര്‍ ശബ്ബത്തും മറ്റുചിലര്‍ വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളും ആചരിച്ചപ്പോള്‍ പൌലോസ് അവരോടായിപ്പറഞ്ഞു: നിങ്ങള്‍ പറയുന്നതു കൊള്ളാം; എന്നാല്‍ യേശു വിശുദ്ധീകരിച്ചതു ദിവസങ്ങളെയല്ല ജനത്തെയാണ്. അതുകൊണ്ട് ഏതു ദിവസവും നിങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാം, ആരാധിക്കാം, കാരണം പ്രാര്‍ത്ഥന ഏതെങ്കിലും ഒരു ദിവസത്തേക്കോ, മണിക്കൂറിലേക്കോ നിശ്ചയിച്ചിട്ടുള്ളതല്ല; ഏതു ദിവസവും, ഏതു നേരവും പ്രായോഗികമാക്കാവുന്ന ഒന്നത്രെ.
സഭാവിശ്വാസികള്‍ അന്യോന്യം ദുഷിക്കുകയോ വിധിക്കുകയോ അരുത്; അതും പ്രധാനമല്ലാത്ത കാര്യങ്ങളില്‍. "വിധിക്കപ്പെടാതിരിക്കേണ്ടതിനു നിങ്ങളും വിധിക്കരുത്,'' യേശു പറഞ്ഞു. വിശ്വാസത്തില്‍ ശക്തനായവന്‍ അറിവില്‍ ബലഹീനനായവനെ ധിക്കരിക്കരുത്, അവനെ കളിയാക്കരുത്; സ്നേഹത്താല്‍ അത്തരം ചെയ്തികളില്‍നിന്ന് ഒഴിഞ്ഞിരിക്കണം. അവന്‍ ബലഹീനനോടുകൂടെയിരുന്ന് അവനെ ശക്തീകരിച്ചു സഹായിക്കണം. അതുപോലെ തന്റെ വിശ്വാസത്തില്‍ ബലഹീനനായവന്‍ വിശ്വാസത്തില്‍ ശക്തനായവനെ ധിക്കരിക്കരുത്; അവനെപ്പറ്റി മോശമായി സംസാരിക്കാതെ, യേശു എല്ലാവരെയും സ്നേഹിച്ചതുപോലെ സ്നേഹിക്കയത്രെ വേണ്ടത്.
പൌലോസ് സ്ഥിരീകരിക്കുന്നു: ഇനി നമ്മില്‍ ആരും നമുക്കായിത്തന്നെ ജീവിക്കുന്നില്ല. നാമെല്ലാവരും എന്നേക്കുമായി നമ്മെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ജീവിക്കുന്നുവെങ്കില്‍ നാം ക്രിസ്തുവിനായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനായി മരിക്കുന്നു. അതുകൊണ്ടു നാം ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിന്റെ ജീവന്‍ നമ്മില്‍ വസിക്കേണ്ടതിനു ജീവിക്കുകയോ മരിക്കുകയോ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നു.
ശിക്ഷാവിധിയുടെ ആത്മാവ് വളരെ വേഗത്തില്‍ സഭയിലേക്കു നൂണുകടക്കുമെന്നുള്ളതുകൊണ്ടു ബലഹീനനെയും ശക്തനെയും അപ്പോസ്തലന്‍ മുന്നറിയിക്കയാണ്: നാം എല്ലാവരും നിത്യന്യായാധിപതിയുടെ മുമ്പില്‍ നില്ക്കേണ്ടിവരും. മറ്റുള്ളവരെ വിധിക്കാതെ നിങ്ങളെത്തന്നെ വിധിക്കുക. നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു ക്രിസ്തുവിന്റെ നാമത്തില്‍ അതിനെ അതിജീവിക്കുക. മറ്റുള്ളവരെ അവരുടെ പാപങ്ങളില്‍നിന്നും വിമുക്തമാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സഹിഷ്ണുതയോടും സ്നേഹത്തില്‍ ഉറച്ച പ്രാര്‍ത്ഥനയോടുംകൂടി അവരോടേര്‍പ്പെടുക. നിങ്ങള്‍ അവരെക്കാള്‍ നീതിമാന്മാരല്ല എന്നു മനസ്സിലാക്കുക. വിശ്വാസികളുടെ വിശ്വാസത്തില്‍ ഇടര്‍ച്ച വരാതിരിപ്പാന്‍ ഏറെ പ്രയത്നിക്കുക.
പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങള്‍ അവിടുത്തെ വിശുദ്ധികൊണ്ടും അവിടുത്തെ അളവറ്റ സ്നേഹംകൊണ്ടും ഞങ്ങളെ അളക്കുമ്പോള്‍ ഞങ്ങളില്‍ ആദരവോ, നീതിയോ, ബഹുമാനമോ അശേഷമില്ല. ഞങ്ങളുടെ കുറവുകളെ ഞങ്ങളോടു ക്ഷമിക്കണമേ. മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. സകലരെയും സ്നേഹിപ്പാനും ഞങ്ങളെത്തന്നെ ഏറ്റവും ചെറിയവരായി ാണുവാനും തക്കവണ്ണം ഞങ്ങളുടെ സ്നേഹത്തെ ശക്തീകരിക്കണമേ.
ചോദ്യം:
- ഏതൊരു വിശ്വാസിക്കും അപ്രധാനമായ വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടാകുന്ന പക്ഷം നാം എന്തു ചിന്തിക്കും? എന്തു പറയും?