Previous Lesson -- Next Lesson
2. ഏതു കഷ്ടങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ സത്യം ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മയ്ക്ക് ഉറപ്പുനല്കുന് (റോമര്‍ 8:31-39)
റോമര്‍ 8:38-39
38 മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ 39 ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറച്ചിരിക്കുന്നു.
യേശുക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹത്തില്‍നിന്ന് തന്നെ വേര്‍തിരിപ്പാന്‍ ഈ ലോകത്തിലെ യാതൊന്നിനും യാതൊരു ശക്തിക്കും കഴിയുന്നതല്ല എന്ന നിശ്ചയം പൌലോസിനുണ്ടായിരുന്നു. ഈ പര്യവസാനപ്രസ്താവനയോടെ റോമാലേഖനത്തിലെ ഉപദേശപരമായ വിഷയങ്ങള്‍ക്ക് അപ്പോസ്തലന്‍ വിരാമം കുറിക്കുകയാണ്. തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന വലിയതും ഭയങ്കരവു മായ കഷ്ടതകള്‍ക്കും പോരാട്ടങ്ങള്‍ക്കും പരിശുദ്ധാത്മാവ് ഹൃദയത്തില്‍ നല്കിയ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് പൌലോസ് ഇതെഴുതിയിട്ടുള്ളത്. കര്‍ത്താവിനിഷ്ടമുണ്ടെങ്കില്‍ അവന്‍ എന്നോടുകൂടെയിരിക്കുമെന്നല്ല പൌലോസ് പറയുന്നത്, പ്രത്യുത ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിന്റെ പരിജ്ഞാനം അവനെക്കൊണ്ട് ഏറ്റുപറയിക്കയാണ്, അത് ഒരിക്കലും മാറിപ്പോകയില്ല എന്ന്. ദൈവത്തിന്റെ വിശ്വസ്തതയെ ഒരിക്കലും സംശയിക്കേണ്ടതില്ല.
മാനുഷിക സ്നേഹത്തെപ്പറ്റിയല്ല, കരുണാസമ്പന്നനും സ്നേഹവാനുമായ ദൈവത്തെക്കുറിച്ച് പൊതുവെയുമല്ല പൌലോസ് സംസാരിക്കുന്നത്; പിതാവിനെ പുത്രനിലൂടെ അവന്‍ കണ്ടു. ക്രിസ്തുവിലൂടെയല്ലാതെ പിതാവിങ്കലേക്ക് മറ്റൊരു മാര്‍ഗ്ഗവും താന്‍ കണ്ടില്ല. യേശുക്രിസ്തുവിന്റെ ജഡാവതാരം മുതല്‍ പിതാവായ ദൈവത്തെ താന്‍ ആരാണെന്ന് നമുക്കറിയാം. മാനുഷികമായ അനുകമ്പയല്ല അവനിലുള്ള പിതൃസ്നേഹം അവന്റെ കരുണയെ നാം സംശയിക്കുവാന്‍ ആവശ്യമില്ലാതവണ്ണം പരിശുദ്ധ ദൈവം അശുദ്ധരായ നമുക്കുവേണ്ടി തന്റെ പുത്രനെ വിശുദ്ധീകരിച്ചു. തന്റെ പുത്രന്റെ രക്തച്ചൊരിച്ചില്‍ മുഖാന്തരമായി അവനുമായുള്ള ഉടമ്പടിയിലേക്കും പുത്രത്വത്തിലേക്കും അവന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. കര്‍ത്താവിന്റെ ക്രൂശുമരണം നിമിത്തം ദൈവസ്നേഹത്തിന് ഒരുനാളും മാറ്റം ഭവിക്കയില്ല എന്ന് പൌലോസ് മനസ്സിലാക്കി.
പിശാച് ഒരു യാഥാര്‍ത്ഥ്യമാണ്. അവന്റെ അസ്തിത്വത്തെ സംശയിക്കുന്ന ആര്‍ക്കും ഈ പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ശരിയായ ബോധ്യതയില്ല. ഈ ലോകത്തെയും മറുലോകത്തെയും നശിപ്പിക്കുവാന്‍ ഒരുങ്ങിയിരിക്കുന്ന അനേകം ആത്മാക്കളെ പൌലോസ് കാണുകയുണ്ടായി. അനേക പ്രാവശ്യം അവന്‍ മരണത്തെ അഭിമുഖീകരിച്ചതുകൂടാതെ അന്ധകാരത്തിന്റെ ആത്മാക്കളോട് താന്‍ ഏറെ പോരാടിയിട്ടുണ്ട്. നരകത്തിന്റെ ശക്തിക്കെതിരെയും അവന്‍ പ്രാര്‍ത്ഥനയില്‍ പോരാടേണ്ടിവന്നു. അതുകൊണ്ടാണ് സ്വര്‍ഗ്ഗനരകങ്ങള്‍ ഒന്നിച്ച് തന്നോട് പോരാടിയാല്‍പ്പോലും ദൈവസ്നേഹത്തില്‍നിന്ന് തന്നെ വേര്‍പ്പിരിക്കാന്‍ കഴികയില്ല എന്നു താന്‍ അവകാശപ്പെട്ടത്. നിത്യനായ ക്രിസ്തുവിന്റെ രക്തം അവനെ വിശുദ്ധീകരിച്ചിരിക്കയാല്‍ എതിര്‍ശക്തികള്‍ക്ക് ഒരിക്കലും അവനെ തോല്പിക്കുവാന്‍ കഴികയില്ല.
പൌലോസിനു പ്രവചനവരമുണ്ടായിരുന്നു. ഭോഷ്ക്കു പറയുന്നവനും, കൊലപാതകിയും, നാശകനുമായ പിശാച് സഭയെ ആക്രമിക്കുന്നതും എന്നാല്‍ അതിനെ ജയിക്കാന്‍ കഴിയാതിരിക്കുന്നതും താന്‍ കണ്ടു. കാരണം സഭ ക്രിസ്തുവിലാണ്; അവന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ല.
ന്യായപ്രമാണത്തിന് ആരോപണങ്ങള്‍കൊണ്ട് അപ്പോസ്തലന്മാരുടെ വിശ്വാസത്തെ നീക്കുവാന്‍ സാധ്യമല്ല, എന്തെന്നാല്‍ അവര്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടവരാണ്. അവന്‍ അവരില്‍ വസിക്കുന്നു; അവരെ പരിപാലിക്കുന്നു. ഒടുവിലത്തെ ന്യായവിധിയിലും വിശ്വാസി സുരക്ഷിതനായിരിക്കും, കാരണം ക്രിസ്തു അന്നും വിശ്വസ്തനായ ജയാളിയായി നിലകൊള്ളുന്നു.
അതുകൊണ്ട് പ്രിയ സഹോദരാ, നിന്റെ ശരീരആത്മദേഹികളെ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ച് ത്രിയേകദൈവത്തില്‍ വിശ്വസിക്കുക, എന്നാല്‍ നിന്റെ പേര്‍ ജീവപുസ്തകത്തില്‍ എഴുതപ്പെടും; ദൈവപുത്രനായി എന്നേക്കും ജീവിപ്പാന്‍ ഇടവരും.
ദൈവസ്നേഹത്തെപ്പറ്റിയുള്ള ഈ സ്തുതിഗാനം എഴുതുമ്പോള്‍ 'ഞാന്‍' എന്ന പ്രഥമപുരുഷ സര്‍വ്വനാമമല്ല; റോമിലും മെഡിറ്ററേനിയന്‍ സമുദ്രതീരത്തെവിടെയുമുള്ള സകല വിശ്വാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് "നാം" എന്ന പ്രഥമപുരുഷ ബഹുവചന സര്‍വ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സ്തോത്രഗാനത്തിലെ ഒടുവിലത്തെ പദം "നമ്മുടെ കര്‍ത്താവ്" എന്നതാണ്. ഗോല്‍ഗോഥായില്‍ വിജയം വരിച്ചവന്‍ രാജാധിരാജാവാണെന്നും അവന്റെ ശക്തി നമ്മുടെ സംരക്ഷണത്തിനുള്ള ഉറപ്പാണെന്നും ഇത് പ്രതിദ്ധ്വനിപ്പിക്കുന്നു. അവന്‍ തന്റെ കരം നമ്മുടെ മേല്‍ വെയ്ക്കുന്നു; അവന്‍ നമ്മെ ഒരുനാളും കൈവിടുകയില്ല; എന്തെന്നാല്‍ അവന്‍ നമ്മെ സ്നേഹിക്കുന്നു.
പ്രാര്‍ത്ഥന: യേശുവേ, അങ്ങേക്ക് നന്ദിപറയുവാന്‍ എന്റെ വാക്കുകളാല്‍ സാധ്യമല്ല. നീ എന്നെ രക്ഷിച്ചു; ഞാന്‍ നിന്റെ വകയാണ്. അവിടുത്തെ സ്നേഹത്താല്‍ എന്നെ നിറയ്ക്കണമേ. എന്റെ ജീവിതം അവിടുത്തെ ശക്തിയെ സാക്ഷിക്കുന്ന ഒരു ജീവിതമാക്കിത്തീര്‍ക്കണമേ. വിശ്വാസത്തിന്റെ പൂര്‍ണ്ണ നിശ്ചയത്തില്‍ നിന്നെ സ്തുതിപ്പാന്‍ എന്നെ സഹായിക്കണമേ. അവിടുന്നു വിശ്വസ്തനാണല്ലോ. നിന്നില്‍നിന്നും എന്നെ അകറ്റുവാന്‍ യാതൊന്നിനും കഴികയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. നീ അവനിലും, അവന്‍ നിന്നിലുമായി നീ പിതാവിന്റെ വലതുഭാഗത്തിരിക്കുന്നതുപോലെ അവന്റെ നീതിയില്‍ എന്നെ സ്ഥിരപ്പെടുത്തണമേ. ത്രിയേകദൈവത്തില്‍നിന്നും യാതൊന്നും എന്നെ വേര്‍പെടുത്തരുതേ. ആമേന്‍.
ചോദ്യം:
- ഒടുവിലത്തെ വാക്യം 'ഞാന്‍' എന്നു തുടങ്ങി 'നാം' എന്നുപറഞ്ഞുകൊണ്ട് പൌലോസ് അവസാനിപ്പിക്കുന്നതിന്റെ കാരണമന്താണ്?
ക്വിസ് 2
പ്രിയ വായനക്കാരാ,
പൌലോസ് റോമര്‍ക്കെഴുതിയ ലേഖനത്തിന്റെ വ്യാഖ്യാനമാണല്ലോ ഈ ലഘുകൃതിയിലൂടെ നിങ്ങള്‍ വായിച്ചുകൊണ്ടിരുന്നത്. ഇനി താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക. 90% ചോദ്യങ്ങള്‍ക്കും ശരിയുത്തരം അയച്ചാല്‍, നിങ്ങളുടെ ആത്മിക വര്‍ദ്ധനയ്ക്കു സഹായകമായ ഇതിന്റെ ബാക്കി ഭാഗങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കയച്ചുതരുന്നതാണ്. ഉത്തരക്കടലാസില്‍ നിങ്ങളുടെ പേരും പൂര്‍ണ്ണമേല്‍വിലാസവും എഴുതുവാന്‍ മറക്കരുത്.
- വിശ്വാസത്താലുള്ള നീതീകരണത്തില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന ആശയം എന്താണ്?
- 'ദൈവത്തിന്റെ നീതിയെ പ്രദര്‍ശിപ്പാന്‍' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത്?
- എന്തുകൊണ്ട് പ്രവര്‍ത്തികളാലല്ല, വിശ്വാസത്താല്‍ മാത്രം നാം നീതീകരിക്കപ്പെട്ടിരിക്കുന്നു?
- അബ്രഹാമും ദാവീദും നീതീകരിക്കപ്പെട്ടത് എങ്ങനെ?
- പരിച്ഛേദനയാലല്ല, വിശ്വാസത്താല്‍ മാത്രം മനുഷ്യന്‍ നീതീകരിക്കപ്പെടുവാനുള്ള കാരണമെന്ത്?
- ന്യായപ്രമാണത്തിന്റെ കര്‍മ്മമാര്‍ഗ്ഗത്താലല്ല, ദൈവിക വാഗ്ദത്തത്തിലുള്ള വിശ്വാസത്താലത്രെ നാം അനുഗ്രഹം പ്രാപിക്കുന്നതിന്റെ കാരണമെന്താണ്?
- അബ്രഹാമിന്റെ വിശ്വാസപ്പോരാട്ടത്തില്‍നിന്നും നമുക്ക് പഠിക്കുവാനുള്ളതെന്താണ്?
- ദൈവസമാധാനം നമ്മില്‍ നിറവേറുന്നത് എങ്ങനെ?
- ദൈവസ്നേഹം പ്രത്യക്ഷമായത് എങ്ങനെ?
- ആദാമും യേശുവുമായുള്ള താരതമ്യത്തിലൂടെ പൌലോസ് വ്യക്തമാക്കുവാന്‍ ശ്രമിക്കുന്നത് എന്താണ്?
- സ്നാനത്തിന്റെ അര്‍ത്ഥം എന്താണ്?
- ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ട് അവന്റെ ജീവനില്‍ നാം ഉയിര്‍ത്തെഴുന്നേറ്റത് എങ്ങനെ?
- നമ്മെത്തന്നെയും നമ്മുടെ അവയവങ്ങളെയും നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമര്‍പ്പിക്കുന്നത് എങ്ങനെ?
- പാപത്തിന്റെയും മരണത്തിന്റെയും ദാസ്യത്വവും ക്രിസ്തുവിന്റെ സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്താണ്?
- എന്തുകൊണ്ടാണ് വിശ്വാസികള്‍ ന്യായപ്രമാണത്തിന്റെ ആവശ്യകതകളില്‍നിന്ന് ഒഴിവുള്ളവരായിരിക്കുന്നത്?
- നമ്മുടെ നന്മയ്ക്കായി നല്കപ്പെട്ട ന്യായപ്രമാണം പാപത്തിനും മരണത്തിനും കാരണമായിത്തീരുന്നതെങ്ങനെ?
- പൌലോസ് തന്നെക്കുറിച്ചുതന്നെ ഏറ്റുപറയുന്നത് എന്താണ്?
- 8-ാം അദ്ധ്യായത്തിലെ ആദ്യവാക്യത്തിന്റെ അര്‍ത്ഥമെന്താണ്? ഈ ഏറ്റുപറച്ചില്‍ നമ്മോടുള്ള ബന്ധത്തില്‍ ഏതു നിലയിലാണ് അര്‍ത്ഥമാക്കുന്നത്?
- പൌലോസ് പരസ്പരം താരതമ്യം ചെയ്തിട്ടുള്ള രണ്ട് നിയമങ്ങള്‍ ഏതെല്ലാമാണ്? അതിന്റെ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്?
- ആത്മിക മനുഷ്യന്റെ താല്‍പര്യങ്ങള്‍ എന്തൊക്കെയാണ്? ജഡികന്മാര്‍ എന്തൊക്കെ അവകാശമാക്കിയിരിക്കുന്നു?
- ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് എന്തെല്ലാം നല്കുന്നു?
- പരിശുദ്ധാത്മാവ് നമ്മെ അഭ്യസിപ്പിക്കുന്ന ദൈവത്തിന്റെ പുതിയ നാമം എന്ത്? അതിന്റെ അര്‍ത്ഥമെന്താണ്?
- കര്‍ത്താവിന്റെ വരവിനായി കഷ്ടം സഹിക്കുന്നവര്‍ ആരാണ്? എന്തുകൊണ്ട്?
- എന്തുകൊണ്ടാണ് ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സകലതും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നത്?
- ക്രിസ്ത്യാനി ഉപദ്രവങ്ങളെ അതിജീവിക്കുന്നത് എങ്ങനെ?
- ഒടുവിലത്തെ വാചകം 'ഞാന്‍' എന്നു തുടങ്ങി 'നാം' എന്ന് പൌലോസ് അവസാനിപ്പിച്ചതിന്റെ കാരണമെന്താണ്?
ഈ പരമ്പരയില്‍പ്പെട്ട റോമാ ലേഖനത്തിന്റെ എല്ലാ പഠനവും നിങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉത്തരങ്ങള്‍ യഥാസമയം ഞങ്ങള്‍ക്ക് അയച്ചുതരികയും ചെയ്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് അയച്ചുതരുന്നതാണ്. അതു നിങ്ങളുടെ ഭാവിയിലെ ശുശ്രൂഷയ്ക്ക് ഒരു പ്രോത്സാഹനമായിരിക്കും. റോമാലേഖനത്തിന്റെ ഈ പഠന പരമ്പരയും അതിനുള്ള പരീക്ഷയും പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ ശുപാര്‍ശ ചെയ്യുന്നു; അതു നിശ്ചയമായും നിങ്ങള്‍ക്കെത്ര നിത്യനിക്ഷേപമായിരിക്കും. നിങ്ങളുടെ ഉത്തരക്കടലാസിനായി ഞങ്ങള്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു:
Waters of Life
P.O.Box 600 513
70305 Stuttgart
Germany
Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net