Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 048 (Jesus and his brothers)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

a) യേശുവും അവന്റെ സഹോദരന്മാരും (യോഹന്നാന്‍ 7:1-13)


യോഹന്നാന്‍ 7:1-5
1അതിന്റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതുകൊണ്ടു യഹൂദ്യയില്‍ സഞ്ചരിക്കാന്‍ അവനുമനസ്സില്ലായിരുന്നു. 2എന്നാല്‍ യഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ അടുത്തിരുന്നു. 3അവന്റെ സഹോദരന്മാര്‍ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യഹൂദ്യയിലേക്കു പോവുക. 4പ്രസിദ്ധനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു. 5അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.

യേശുവിന്റെ മഹത്വത്തിന്റെ സാക്ഷ്യം ജനക്കൂട്ടത്തെ സംഭ്രമിപ്പിച്ചു. യെരൂശലേമില്‍വെച്ച് അവന്റെ ചില സ്നേഹിതര്‍ അവനെ വിട്ടുപോയി. അപ്പോള്‍ത്തന്നെ ഗലീലയില്‍വെച്ച് അനുയായികളില്‍ പലരും വേര്‍പിരിഞ്ഞു. തലസ്ഥാനത്തെ ഇടുങ്ങിയ ചിന്താഗതിക്കാര്‍, യേശു മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനും ലോകത്തെ ന്യായം വിധിക്കുന്നവനുമാണെന്നു വിശ്വസിച്ചില്ല. അതേസമയം, ഗലീലക്കാരായ ഭക്തന്മാര്‍ക്ക്, അവന്റെ മാംസരക്തങ്ങള്‍ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും മുഖ്യമാണെന്നുള്ള കാര്യം വെറുപ്പായിത്തീര്‍ന്നു. ഇവയെല്ലാം കര്‍ത്താവിന്റെ അത്താഴത്തിന്റെ പ്രതീകങ്ങളാണെന്ന കാര്യം ഗ്രഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

യെരൂശലേമില്‍വെച്ച്, മതവിചാരണസമിതിയിലെ ചില അംഗങ്ങള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചതാണ്. യേശുവിനെ പിടിക്കാനുള്ള ഒരുത്തരവ് അവര്‍ അയച്ചു. യേശുവിനെ അനുഗമിക്കുന്ന യഹൂദന്മാരെ പള്ളിയില്‍നിന്നു ബഹിഷ്ക്കരിക്കുകയും ദൈവാനുഗ്രഹങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് അവര്‍ ഭീഷണിയും മുഴക്കിയിരുന്നു. ഈ സമിതിയില്‍നിന്നുള്ള ചാരന്മാര്‍ ഗലീലയില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അവര്‍ യേശുവിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. നേതാക്കന്മാരുടെ ഉപദ്രവമോ, യേശുവില്‍ കണ്ടെത്തിയ അവ്യക്തമായ രക്ഷയോ ആകാം അവരെ പിറകോട്ടു വലിച്ചത്. പിന്നീടുള്ളതിനെക്കാള്‍ അവര്‍ അന്നേരമുള്ളതാണു തിരഞ്ഞെടുത്തത് - ദൈവദാനത്തിനു സ്വന്ത സുരക്ഷിതത്വം നോക്കി.

സമൂഹത്തില്‍നിന്നു ബഹിഷ്ക്കരിക്കുമെന്നതിനെ യേശുവിന്റെ സഹോദരന്മാര്‍ ഭയപ്പെട്ടു. പള്ളിയില്‍നിന്നു മുടക്കാതിരിക്കാന്‍ അവര്‍ അവനില്‍നിന്നു പരസ്യമായി വേര്‍പിരിഞ്ഞു (മര്‍ക്കോസ് 6:3). അവനോടുള്ള ഉത്തരവാദിത്വത്തില്‍നിന്നു കൈ കഴുകുന്നതിന്, അവര്‍ ഗലീല വിട്ടുപോകാന്‍ വീണ്ടും അവനോടാവശ്യപ്പെട്ടു - ഒരുപക്ഷേ യെരൂശലേമില്‍ അവന്റെ മഹത്വം വെളിപ്പെടുത്താന്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തിയതുമാകാം. അവനോടൊപ്പം വര്‍ഷങ്ങള്‍ ജീവിച്ചിട്ടും അവര്‍ അവന്റെ ദൈവത്വത്തില്‍ വിശ്വസിച്ചില്ല, അവന്റെ സ്നേഹവും ദയയുമെല്ലാം സാധാരണ കാര്യങ്ങളായേ കണക്കാക്കിയുള്ളൂ. ദുഃഖമെന്നു പറയട്ടെ, പലരും യേശുവിന്റെ സ്നേഹത്തില്‍ തൃപ്തിയടഞ്ഞുകൊണ്ട് അവന്റെ സത്യം ഗ്രഹിക്കാത്തവരായിട്ടാണിരിക്കുന്നത്.

യേശുവിന്റെ സഹോദരന്മാര്‍ അവന്റെ അത്ഭുതങ്ങള്‍ കണ്ടവരാണ്. എങ്കിലും, എല്ലാവരും മുട്ടുമടക്കുന്ന, വരാന്‍ പോകുന്ന മശീഹ ആണ് അവനെന്ന് അവര്‍ വിശ്വസിച്ചില്ല. അവന്റെ നീക്കത്തിന്റെ അധഃപതനത്തിലും, ജനക്കൂട്ടം അവനെ വിട്ടുമാറുന്നതിലും അവര്‍ ദുഃഖിച്ചു. മുമ്പു സാത്താന്‍ മരുഭൂമിയില്‍വെച്ചു യേശുവിനെ പരീക്ഷിച്ചതുപോലെയാണ് അവര്‍ അവനെ പരീക്ഷിച്ചത്. ദൈവാലയത്തിലെ ആരാധകര്‍ക്കു മുമ്പില്‍ നാടകീയമായ ഒരു പ്രകടനം നടത്തി അവരെ നേടാമല്ലോയെന്നായിരുന്നു ആ പ്രലോഭനം - യേശു അങ്ങനെ വേണം തന്റെ മഹത്വം കാണിക്കേണ്ടത്. യേശുവിനു പ്രസിദ്ധി വേണ്ടായിരുന്നു - താഴ്മയും മനുഷ്യപ്രകൃതത്തിന്റെ ബലഹീനതയും യേശു തിരഞ്ഞെടുത്തു. മതിപ്പുളവാക്കുന്ന ഉപായങ്ങളാല്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ അവനാഗ്രഹിച്ചില്ല.

യോഹന്നാന്‍ 7:6-9
6യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലായ്പോഴും സമയം തന്നെ. 7നിങ്ങളെ പകയ്ക്കാന്‍ ലോകത്തിനു കഴിയുന്നതല്ല; എന്നാല്‍ അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവയെന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ പകയ്ക്കുന്നു. 8നിങ്ങള്‍ പെരുന്നാളിനു പോകുവിന്‍; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുന്നാളിന് ഇപ്പോള്‍ പോകുന്നില്ല; 9ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നെ പാര്‍ത്തു.

പിശാചിന്റെ ആത്മാവു മനുഷ്യരെ ദുഷിപ്പിച്ചതുനിമിത്തം മനുഷ്യര്‍ നിഗളികളായി. ആത്മാവു രോഗിയാണെന്നതിന്റെ ലക്ഷണവും, മാനസികരോഗത്തിന്റെ അടയാളവുമാണു നിഗളം. ദൈവവുമായി സാമ്യപ്പെടുത്തിയാല്‍ എല്ലാവരും ചെറിയവരും ബലഹീനരും മരണവിധിക്ക് അടിപ്പെട്ടവരുമാണെന്നതാണു സത്യം. ധാടിമോടികള്‍കൊണ്ടു മനുഷ്യന്‍ അവന്റെ ബലഹീനത മറയ്ക്കാന്‍ ശ്രമിക്കുന്നു. അഹങ്കാരിയായ മനുഷ്യന്‍ തന്നെത്താന്‍ കുട്ടിദൈവമാണെന്നു സങ്കല്പിക്കുന്നു, ഇഷ്ടമുള്ളതെന്തും ചെയ്യാനും ചെയ്യാതിരിക്കാനും തനിക്കു കഴിയുമെന്നു ചിന്തിക്കുന്നു. ദൈവത്തെ അവഗണിച്ചുകൊണ്ടു സ്വന്തം കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. സ്രഷ്ടാവിനെതിരെ അവന്‍ മത്സരിക്കുന്നു. മനുഷ്യന്‍ ദൈവത്തെ സ്നേഹിക്കാതെ തന്നെത്തന്നെ സ്നേഹിക്കുന്നു; സ്വര്‍ഗ്ഗീയപിതാവിന്റെ നാമത്തെ മഹത്വപ്പെടുത്താതെ തന്നെത്താന്‍ മഹത്വപ്പെടുത്തുന്നു.

ആളുകളുടെ ചിന്തകളും മനോഭാവങ്ങളും മാത്രമല്ല, അവരുടെ പ്രവൃത്തികളും മുഴുവനായി ദുഷിച്ചതാണ്. കര്‍ത്താവിനെക്കൂടാതെ ജീവിക്കുന്നവരെല്ലാം അവനെതിരായാണു ജീവിക്കുന്നത്. മിക്ക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും കണ്ടെത്തലുകളും, അതുപോലെതന്നെ രാഷ്ട്രീയ തത്വങ്ങളും തത്വജ്ഞാനങ്ങളും പാപലോകവുമായി ബന്ധപ്പെട്ടതാണ്. അവയില്‍ മരണത്തിന്റെ വിത്തുകളുണ്ട്.

ക്രിസ്തുവിനു ബോധിച്ചതു ചെയ്യാനല്ല അവന്‍ വന്നത്. അതുകൊണ്ടാണു ലോകം ക്രിസ്തുവിനെ വെറുത്തതെന്ന് അവനറിയാം. പിതാവിനോടുകൂടെയിരുന്ന് അവനോടൊപ്പം പ്രവര്‍ത്തിച്ച്, അവനുമായി കൂട്ടായ്മ ആചരിച്ചവനാണവന്‍. ഭക്തന്മാര്‍ക്കുപോലും അവനൊരു ഇടര്‍ച്ചക്കല്ലായിത്തോന്നി. കാരണം, അവന്‍ മുന്നോട്ടുവെച്ച സ്നേഹം നിയമത്തിന്റേതല്ല, മറിച്ചു ദൈവികമാണ്. സ്വയനീതിയെന്ന അവകാശവാദത്തെ അവന്റെ സാന്നിദ്ധ്യം അസാധുവാക്കിയതിനാല്‍ അവര്‍ അവനെ വെറുത്തു.

ക്രിസ്തുവിന്റെ സഹോദരന്മാര്‍ പരിശുദ്ധാത്മാവിനെ തിരസ്ക്കരിച്ചു. പകരം അവരില്‍ നിറഞ്ഞത് ഒരു ലൌകികാത്മാവായിരുന്നു. തന്മൂലം അവര്‍ പരീശന്മാരുടെ പ്രമാണങ്ങളുമായി യോജിച്ചുപോയി. ദൈവസ്നേഹത്തിന്റെ ആത്മാവ് അവരില്‍ ഇല്ലായിരുന്നു എന്നതിന്റെ തെളിവായിരുന്നു അവരുടെ അവിശ്വാസം. അവരെ നയിച്ചതു മറ്റൊരാത്മാവായിരുന്നു. സ്വയം അഹങ്കരിക്കുകയും ദൈവത്തിനെതിരായി മത്സരിക്കുകയും ചെയ്യുന്ന ആത്മാവ്. അവര്‍ അവരുടെ സല്‍പ്രവൃത്തികളില്‍ വിശ്വസിച്ചുകൊണ്ടു തങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നു.

യോഹന്നാന്‍ 7:10-13
10അവന്റെ സഹോദരന്മാര്‍ പെരുന്നാളിനു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിലെന്നപോലെ പോയി. 11എന്നാല്‍ യഹൂദന്മാര്‍ പെരുന്നാ ളില്‍: അവന്‍ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു. 12പുരുഷാര ത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവന്‍ നല്ലവനെന്നു ചിലരും അല്ല, അവന്‍ പുരുഷാരത്തെ വഞ്ചിക്കുന്നുവെന്നു മറ്റു ചിലരും പറഞ്ഞു. 13എങ്കിലും യഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.

വര്‍ഷംതോറും യഹൂദന്മാര്‍ കൂടാരപ്പെരുന്നാള്‍ സസന്തോഷം ആഘോഷിക്കാറുണ്ട്. മരച്ചില്ലകള്‍കൊണ്ട് അവര്‍ വഴിവക്കിലും വീടുകളുടെ മേല്‍ക്കൂരകളിന്മേലുമാണു കുടിലുകള്‍ ഉണ്ടാക്കാറ്. ആളുകള്‍ പരസ്പരം സന്ദര്‍ശിച്ചു രുചികരമായ ഭക്ഷണസാധനങ്ങള്‍ കഴിച്ചിരുന്നു. സമൃദ്ധിയായ വിളവു നല്‍കിയതിനു ദൈവത്തിനു നന്ദി കരേറ്റുന്ന ഉത്സവമായിരുന്നു ഇത്. ഈ കൂടാരങ്ങളും അതിലെ താമസവും അവരുടെ മരുഭൂപ്രയാണത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ഭൂമിയില്‍ അവര്‍ക്കു വസിക്കാന്‍ നഗരമില്ലായിരുന്നു.

ശിഷ്യന്മാരോടൊപ്പം യേശുവിനെയും ഉപദ്രവിച്ചതിനാല്‍ പെരുന്നാളിന്റെ സന്തോഷങ്ങളിലൊന്നും യേശു താമസിച്ചില്ല. സഹോദരന്മാരെ അവന്‍ പോകാനനുവദിച്ചു. പിന്നീട് അവന്‍ അവന്റെ ഭൌമികഭവനമായ ഗലീലയോടു വിട പറഞ്ഞ് യെരൂശലേമിലേക്കു പോയി. നിര്‍ണ്ണായകമായ നിമിഷം അടുത്തു, ചരിത്രത്തിന്റെ മൂര്‍ദ്ധന്യസമയം - ദൈവക്രോധത്തില്‍നിന്നു നമ്മെ രക്ഷിക്കുന്നതിനായുള്ള അവന്റെ മരണം.

യഹൂദന്മാര്‍ക്കു യേശുവിനെക്കുറിച്ചു വ്യത്യസ്തങ്ങളായ അഭിപ്രായമായിരുന്നു. ദൈവത്തില്‍നിന്നു വന്ന ഒരു നല്ല മനുഷ്യനും നവീകരണക്കാരനുമായി അവനെ ചിലര്‍ കണക്കാക്കി. മറ്റുള്ളവര്‍ അവനെ ആളുകളെ വഴിതെറ്റിക്കുന്ന, മരണാര്‍ഹനായി കണക്കാക്കി. അവന്റെ സാന്നിദ്ധ്യം അവരുടെ മേല്‍ ദൈവക്രോധം വരുത്തുമെന്നും, അവരുടെ ആഘോഷങ്ങള്‍ നശിപ്പിക്കുമെന്നും അവര്‍ കരുതി. അവര്‍ അവനെ വെറുത്തു പിന്മാറുമെന്ന പ്രതീക്ഷയില്‍ സന്‍ഹെദ്രിന്‍ സംഘം ഉത്തരവു പുറപ്പെടുവിച്ചു. അതിനുശേഷം യേശുവിനെക്കുറിച്ചു തുറന്നു സംസാരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

പ്രാര്‍ത്ഥന: ഓ, യേശുവേ, നിന്റെ താഴ്മയ്ക്കായും ദൈവത്തോടുള്ള അനുസരണത്തിനായും നിനക്കു നന്ദി. നിന്റെ ആത്മാവു ഞങ്ങളില്‍ നിറയേണ്ടതിന്, ലൌകികമനോഭാവങ്ങളില്‍നിന്നു ഞങ്ങളെ വിടുവിക്കണമേ. ദുഷ്ടവഴികളില്‍നിന്നു ഞങ്ങളെ സൂക്ഷിക്കുകയും നീ അര്‍ഹിക്കുന്നതുപോലെ നിന്നെ സേവിക്കാന്‍ ഞങ്ങളുടെ അകത്തെ മനുഷ്യനെ സൌഖ്യമാക്കുകയും ചെയ്യണമേ.

ചോദ്യം:

  1. യേശുവിനെ ലോകം പകയ്ക്കുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 10, 2012, at 12:21 PM | powered by PmWiki (pmwiki-2.3.3)