Previous Lesson -- Next Lesson
2. ഏതു കഷ്ടങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ സത്യം ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മയ്ക്ക് ഉറപ്പുനല്കുന് (റോമര്‍ 8:31-39)
റോമര്‍ 8:31-32
31 ഇതു സംബന്ധിച്ച് നാം എന്തു പറയേണ്ടു? ദൈവം നമുക്ക് അനുകൂലമെങ്കില്‍ നമുക്ക് പ്രതികൂലം ആര്‍? 32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവര്‍ക്കുംവേണ്ടി ഏല്പിച്ചുതന്നവന്‍ അവനോടുകൂടെ സകലവും നമുക്ക് നല്കാതിരിക്കുമോ?
നമ്മുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് നമുക്ക് നിശ്ചയമുണ്ടാകേണ്ടതിന് നമ്മുടെ രക്ഷയെയും മുന്‍നിയമനത്തെയും കുറിച്ചുള്ള ദൈവിക ആലോചനകളുടെ ഒരു പരമ്പരതന്നെ നമ്മുടെ മുമ്പാകെ വിശദമാക്കിയശേഷം ലോകത്തിന്റെ രക്ഷ ദൈവം സ്ഥാപിതമാക്കിയിട്ടുള്ളത് യഥാര്‍ത്ഥ ചരിത്രസംഭവങ്ങളിന്മേലാണെന്നു തെളിയിക്കുവാന്‍ നമ്മുടെ വീണ്ടെടുപ്പിന്റെ സത്യങ്ങളുടെ ഒരു പരമ്പര പൌലോസ് ഇവിടെ അംിനിരത്തുകയാണ്.
ദൈവം തന്റെ പ്രതിയോഗിയല്ലെന്നും ഏതു സമയത്ത് എന്തെല്ലാം സംഭവിച്ചാലും തന്നോടൊത്തു കഴിയുന്ന ഉത്തമനായ സഖിയാണ് ദൈവമെന്നും പൌലോസിനു തന്റെ ഹൃദയത്തില്‍ നിശ്ചയമുണ്ടായിരുന്നു; അസന്ദിഗ്ദ്ധമായി അക്കാര്യം അവന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. മാത്രമല്ല ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം നമ്മുടെ പിതാവ് ആണെന്നും അവന്‍ വിശ്വസിച്ചു. ദൈവസ്നേഹത്തില്‍ തുടര്‍ന്നും സമ്പൂര്‍ണ്ണമായ വിശ്വാസത്താല്‍ സര്‍വ്വശക്തനെ ബഹുമാനിച്ചും പൌലോസ് തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചു. എല്ലാറ്റിനെയും പിതാവായ ദൈവത്തിന് തന്നോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും നടത്തിപ്പായി അവന്‍ മനസ്സിലാക്കി.
പാപത്തിന്റെ മലകളെ നീക്കം ചെയ്യുവാന്‍ കഴിയുന്നതും പാപത്തില്‍ മരിച്ച ലക്ഷോപലക്ഷങ്ങളെ ഉയിര്‍ത്തെഴുന്നേല്പിക്കുവാന്‍ പര്യാപ്തവുമായ ഈ നിര്‍ണ്ണയം പൌലോസിനെങ്ങനെ ലഭിച്ചു? ദൈവസ്നേഹത്തിന്റെ അടയാളമായി ക്രിസ്തുവിന്റെ ക്രൂശിനെ അവന്‍ കണ്ടു. ക്രൂശിക്കപ്പെട്ട ക്രിസ്തുവില്‍ ദൈവത്തിന്റെ മനസ്സലിവ് കരകവിഞ്ഞൊഴുകുന്നതായി അവന്‍ ദര്‍ശിച്ചു. തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതിരിക്കേണ്ടതിന് ദൈവം തന്റെ പുത്രനെ നമുക്ക് പ്രായശ്ചിത്തമായി ഏല്പിച്ചുതന്നു.
തന്റെ പുത്രന്റെ ആഗമനത്തോടെ, അനുസരണംകെട്ടവരും ലംഘനക്കാരുമായ നമുക്ക് ദൈവം തന്റെ ഹൃദയം, സ്വര്‍ഗ്ഗം, മഹത്വം എന്നിവ നല്കുകയുണ്ടായി. സ്വര്‍ഗ്ഗത്തിലെ സകല ആത്മിക അനുഗ്രഹങ്ങളും ക്രിസ്തുവില്‍ ദൈവം നമുക്ക് നല്കിയിട്ടുണ്ട്; നല്കാത്തതായി യാതൊന്നുമില്ല. അങ്ങനെയെങ്കില്‍ നിങ്ങളുടെ ആരാധന എവിടെ? എന്തുകൊണ്ട് നിങ്ങള്‍ക്കുള്ള സകലതും അവന് സമര്‍പ്പിച്ചുകൂടാ.
റോമര്‍ 8:33-34
33 ദൈവം തെരഞ്ഞെടുത്തവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം. ശിക്ഷ വിധിക്കുന്നവന്‍ ആര്‍? 34 ക്രിസ്തുയേശു മരിച്ചവന്‍; മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നെ; അവന്‍ ദൈവത്തിന്റെ വലതുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ത്തന്നെ അനുഭവസമ്പത്തില്ലാത്തവനും, പരാജിതനും, കുലുക്കമുള്ളവനും, അശുദ്ധനുമായിരിക്കെ, രക്ഷയും വാഗ്ദത്തവും യഥാര്‍ത്ഥ വിശ്വാസികള്‍ക്കും വിശുദ്ധന്മാര്‍ക്കും മാത്രം അവകാശ പ്പെട്ടതാണെന്നായിരിക്കാം നിങ്ങള്‍ ചിന്തിക്കുന്നത്. അങ്ങനെയെങ്കില്‍ മിണ്ടാതിരുന്നു നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ന്യായവിധി ശ്രദ്ധിക്കുക. താങ്കള്‍ നല്ലവനായതുകൊണ്ടോ ജയാളിയായതുകൊണ്ടോ അല്ല, മറിച്ച് ക്രൂശിക്കപ്പെട്ട ക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം നിങ്ങളെ നീതീകരിച്ചതാണ്. ഇപ്പോള്‍ നിങ്ങള്‍ അവനോടേകീഭവിച്ചിരിക്കുന്നു. രക്ഷയുടെ ശക്തി അവനില്‍നിന്നു മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ്.
നിങ്ങളുടെ നിശ്ശബ്ദത നിങ്ങളില്‍ ഉണ്ടാക്കിയത് ദൈവമാണെന്നുള്ള പിശാചിന്റെ അപവാദം ഒരുപക്ഷേ അല്പം നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ അങ്ങനെയല്ല എന്നു പരിശുദ്ധാത്മാവ് പറയുന്നു. അവന്‍ മനഃപൂര്‍വ്വമായി ദൈവത്തില്‍ നിങ്ങളെ ആശ്വസിപ്പിക്കുന്നു; ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ നിങ്ങളുടെ കണ്‍മുമ്പില്‍ ചിത്രീകരിക്കുന്നു; മരിച്ചവരില്‍നിന്നുള്ള അവന്റെ ഉയിര്‍ത്തെഴുന്നേല്പിനെ നിങ്ങളെ ഓര്‍പ്പിക്കുന്നു. നിരപ്പിന്റെ ശുശ്രൂഷ നിവര്‍ത്തിക്കപ്പെടുകയും ദൈവം അതംഗീകരിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതിന്റെ ഉറപ്പാണത്. മരണത്തിന്മേല്‍ ജയം വരിച്ച കര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയി. അവന്‍ ഇന്ന് നിങ്ങള്‍ക്കായി ദൈവസിംഹാസനത്തിനു മുമ്പാകെ പക്ഷവാദം ചെയ്യുന്നു; അവന്റെ രക്തത്താല്‍ സമ്പാദിച്ച നീതീകരണത്തിന്റെ പങ്കാളിത്തം നിങ്ങള്‍ക്ക് നല്കുന്നു. അങ്ങനെ ദൈവമുമ്പാകെ നിങ്ങള്‍ക്കൊരു കാര്യസ്ഥനുണ്ട്. നിങ്ങള്‍ ഒറ്റയ്ക്കല്ല, കര്‍ത്താവിന്റെ കരുണ നിങ്ങളോടുകൂടെയുണ്ട്. നിങ്ങളെ നശിപ്പിക്കയല്ല വീണ്ടെടുക്കുകയാണ് അതിന്റെ ലക്ഷ്യം. ക്രിസ്തുവത്രെ നിങ്ങളുടെ രക്ഷയുടെ ഉറപ്പ്.
മരണത്തെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടാവും. എന്നാല്‍ യേശു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റു തന്റെ ജീവനെ നമ്മുടെ മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ വീണ്ടും ജനിച്ച വ്യക്തിയാ ണെങ്കില്‍ അവന്റെ നിത്യജീവന്‍ നിങ്ങള്‍ക്കുണ്ട്. അതൊരിക്കലും അവസാനിക്കുന്നതല്ല; എന്തെന്നാല്‍ സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. മരണം ത്രിയേകദൈവത്തില്‍നിന്ന് നിങ്ങളെ വേര്‍പെടുത്തുകയില്ല.
റോമര്‍ 8:35-37
35 ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? 36 "നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു'' എന്നെഴുതിയിരിക്കുന്നുവല്ലോ. 37 നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതിലൊക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു.
തന്റെ ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടിവന്ന നിരവധി ഉപദ്രവങ്ങളെയും കഷ്ടതകളെയും നമ്മുടെ മുമ്പാകെ ഒന്നൊന്നായി അണിനിരത്തുമ്പോള്‍ പൌലോസ് കേവലം ഇവയൊക്കെ മനസ്സില്‍ കാണുന്ന ഒരു കവിയെപ്പോലെ ആയിരുന്നില്ല. നാം ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കണമെന്ന് അവന്‍ സാക്ഷിക്കയാണിവിടെ. ത്രിയേകദൈവത്തിലുള്ള വിശ്വാസം സന്തുഷ്ടവും സുരക്ഷിതവുമായ ഒരു ജീവിതത്തിന്റെ ഉറപ്പിനെ നമുക്ക് നല്കുന്നില്ല. യേശുവിന്റെ ജീവചരിത്രം ഇതിനൊരു ദൃഷ്ടാന്തമാണ്. അവന്‍ ദൈവാത്മാവിനാല്‍ ഭൂജാതനായവനാണെങ്കിലും ഈ ലോകത്തിന്റെ ആത്മാവിനാല്‍ വ്യാപരിക്കപ്പെട്ടവര്‍ അവനെ ക്രൂശിച്ചുകൊന്നു. സമ്പത്തും ദാരിദ്യ്രവും, രോഗവും ബലഹീനതയും, അപകടവും, പീഡനവും സഹോദരന്മാരുടെ എതിര്‍പ്പും, മുങ്ങിമരണവും എല്ലാം പൌലോസിനനുഭവവേദ്യമായിരുന്നു. ഇതെല്ലാം പൌലോസിനെ സംബന്ധിച്ചിടത്തോളം അപ്രധാന വിഷയങ്ങളാണ്; കാരണം ദൈവസ്നേഹത്തെയും അവന്റെ കരുതലുകളെയും മറ്റേതു പരീക്ഷകളെയും ഭാഗ്യക്കേടുകളെയുംകാള്‍ വലുതായി അവന്‍ അറിഞ്ഞു; അനുഭവിച്ചു. ഏറ്റവും മോശപ്പെട്ട പ്രയാസവേളകളില്‍ വിജയകരമായി വെളിപ്പെടുന്നതാണ് വിശ്വാസം; അതുപോലെ മരണത്തിന്റെ മണിക്കൂറിലും ഇത് നിങ്ങളുടെ അനുഭവമാണ്. നിങ്ങള്‍ രൂപാന്തരപ്പെട്ട്, ദൈവിക പാഠശാലയിലേക്ക് പ്രവേശിച്ച്, കഷ്ടതയിലും സൌമ്യതയും ആശ്രയബോധമുള്ളവരുമായി ദൈവത്തെ പുകഴ്ത്തത്തക്കവിധം പരിശുദ്ധാത്മാവ് നിങ്ങളുടെ വിശ്വാസത്തെ മേല്ക്കുമേല്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ ദൈവത്തെ അനുഗമിക്കുന്ന ഒരു കുഞ്ഞാടായി നിങ്ങള്‍ മാറ്റപ്പെടും. അപ്പോള്‍ പരാതികൂടാതെ നിങ്ങള്‍ എല്ലാം വഹിക്കുകയും, നിങ്ങളുടെ സ്വയംപ്രതാപത്തിനും പ്രശസ്തിക്കും നിങ്ങള്‍ മരിക്കുകയും ചെയ്യും. നിങ്ങളുടെ അയല്ക്കാരുടെ ദോഷകരമായ വാക്കുകളെ നിങ്ങള്‍ ശ്രദ്ധിക്കുകയില്ല, മറിച്ച് കര്‍ത്താവിന്റെ ശക്തിയില്‍ സന്തോഷിച്ചുകൊണ്ട് സഹിഷ്ണുതയോടെ നിങ്ങള്‍ കാത്തിരിക്കും.
യാതൊരു പരീക്ഷകളും പ്രയാസങ്ങളും നമ്മെ യേശുവില്‍നിന്ന് അകറ്റുകയില്ല. ഉപദ്രവങ്ങള്‍ ദൈവവചനത്തെ കൂടുതല്‍ ശ്രദ്ധിപ്പാന്‍ നമ്മെ പ്രാപ്തരാക്കുന്നു. അപ്പോള്‍ നമുക്ക് മുമ്പെ പിതാവിന്റെയടുക്കലേക്ക് പോയ നമ്മുടെ കര്‍ത്താവായ യേശുവിനായി നാം വാഞ്ഛിക്കും. അവന്‍ നമ്മെ മനസ്സിലാക്കുന്നവനാണ്. അവന്‍ നമ്മെ തള്ളിക്കളയാതെ, അവന്റെ മഹാസ്നേഹത്തെ നാം തിരിച്ചറിഞ്ഞ് മനഃപൂര്‍വ്വമായും നാം അവനോട് നന്ദികാണിക്കേണ്ടതിന് അവന്‍ നമ്മോടൊത്ത് നമ്മെ ശക്തീകരിക്കുന്നു. ദൈവസ്നേഹം മഹത്വകരമായ വിജയത്തിലേക്ക് നമ്മെ വഴിനടത്തുന്നു. തന്നിമിത്തം ഉപദ്രവങ്ങളുടെയും കണ്ണീരിന്റെയും മദ്ധ്യേ സന്തോഷത്തോടെ നാം അവന് ശുശ്രൂഷ ചെയ്യുവാന്‍ പ്രാപ്തരായിത്തീരും.
പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, ഇന്നും, അവസാനനാളിലെ ന്യായവിധിയിലും അവിടുന്ന് എന്റെ പിതാവും അവിടുത്തെ പുത്രന്‍ എന്റെ മദ്ധ്യസ്ഥനുമാണല്ലോ. അവിടുത്തെ ആത്മാവ് എന്നില്‍ വസിച്ച് എന്നെ ആശ്വസിപ്പിക്കുന്നു. ത്രിയേകദൈവം സ്നേഹമാണല്ലോ. അവിടുത്തെ ഞാന്‍ ആരാധിക്കുന്നു. അവിടുന്ന് എന്റെ ചുറ്റുംനിന്ന് എന്നെ പരിപാലിക്കയും, സംരക്ഷിക്കുകയും, പുതുക്കം നല്കുകയും ചെയ്യുന്നതുകൊണ്ട് ഞാന്‍ മരിക്കയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, യാതൊരു പാപവും എന്നെ നിങ്കല്‍നിന്ന് അകറ്റിക്കളയാതിരിപ്പാന്‍ എല്ലാ പരീക്ഷകളില്‍നിന്നും എന്നെ കാത്തുസൂക്ഷിക്കണമേ. ലോകത്തിലുള്ള സകല വിശുദ്ധരോടുംകൂടി എനിക്കുള്ള സ്നേഹം നീങ്ങിപ്പോകാന്‍ ഇടയാകരുതേ.
ചോദ്യം:
- ക്രിസ്ത്യാനി ഉപദ്രവങ്ങളെ മറികടക്കുന്നത് എങ്ങനെ?