Waters of LifeBiblical Studies in Multiple Languages |
|
Home Bible Treasures Afrikaans |
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba
Previous Lesson -- Next Lesson യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)
f) പിശാച് - കൊലയാളിയും കള്ളം പറയുന്നവനും (യോഹന്നാന്‍ 8:37-47)യോഹന്നാന്‍ 8:37-39 യഹൂദന്മാര്‍ അവരെത്തന്നെ കണക്കാക്കിയിരുന്നത് അബ്രാഹാമിന്റെ സന്തതിയെന്നായിരുന്നു. ഇക്കാരണത്താല്‍, വിശ്വാസികളുടെ പിതാവുമായുള്ള ബന്ധത്തിലൂടെ, ദൈവത്തിന്റെ വിശ്വസ്ത ദാസനായ അബ്രാഹാമിനോടുള്ള വാഗ്ദത്തങ്ങള്‍ക്ക് അവര്‍ അവകാശികളായിത്തീര്‍ന്നുവെന്ന് അവര്‍ ഊഹിച്ചു. ഈ ബന്ധത്തിന്റെ പദവികളൊന്നും യേശു നിഷേധിച്ചില്ല. എന്നാല്‍ പൂര്‍വ്വികന്റെ ആത്മാവില്ലാത്ത മക്കളെച്ചൊല്ലി അവനു വേദനയുണ്ടായി. ദൈവശബ്ദം ശ്രദ്ധിച്ച്, ദൈവവചനം അനുസരിക്കാനുള്ള ശേഷി അബ്രാഹാമിനു നല്‍കിയത് ഈ ആത്മാവാണ്. തത്ഫലമായി യേശുവിന്റെ വാക്കുകള്‍ക്കു നേരെ അവര്‍ ഹൃദയം കൊട്ടിയടച്ചു. അങ്ങനെ ഈ വാക്കുകള്‍ക്ക് അവരുടെ ഹൃദയങ്ങളില്‍ കടക്കുന്നതിനോ അവരെ പ്രകാശിപ്പിക്കുന്നതിനോ കഴിഞ്ഞില്ല. അവര്‍ അജ്ഞരും അവിശ്വാസികളുമായിത്തുടര്‍ന്നു. ഈ ജനാവലിയോടു യേശു സംസാരിച്ചതിന്റെ ഫലമായി നിരസിക്കലും പകയുമല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. അപ്പോള്‍ അവരില്‍ മിക്കവര്‍ക്കും അവനെ കൊല്ലണമെന്ന മനോഭാവമൊന്നും ഇല്ലായിരുന്നു. എന്നാല്‍ അവരുടെ ഹൃദയത്തിന്റെ മറ അവന്‍ നീക്കിയപ്പോള്‍, പക കൊലപാതകത്തിന്റെ മുന്നോടിയാണെന്നറിഞ്ഞു. ഇനിയവര്‍ പെട്ടെന്നുതന്നെ "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക" എന്നു വിളിച്ചുകൂവും (മത്തായി 27:21-23; യോഹന്നാന്‍ 19:15). അബ്രാഹാം ദൈവശബ്ദം കേള്‍ക്കുകയും ഉടനടി അത് അനുസരിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ, യേശു നിരന്തരമായി പിതാവിന്റെ ശബ്ദം കേള്‍ക്കുക മാത്രമല്ല, മറിച്ച് അവന്റെ പ്രവൃത്തികളും വല്ലഭത്വവും ദര്‍ശിക്കുകയും ചെയ്തു. ദൈവവുമായുള്ള ഉറച്ച സമ്പര്‍ക്കത്തില്‍നിന്നു പൊട്ടിപ്പുറപ്പെടുന്ന പരിപൂര്‍ണ്ണ വെളിപ്പാടായിരുന്നു അവന്റേത്. അവന്റെ ആത്മാവില്‍നിന്നുള്ള ആത്മാവും അവന്റെ സ്നേഹത്തില്‍നിന്നുള്ള സ്നേഹവുമാണു യേശു. പക്ഷേ പിതാവിന്റെ ഏകജാതനെ യഹൂദന്മാര്‍ വെറുത്തു. അവര്‍ സത്യദൈവത്തില്‍നിന്നുള്ളവരല്ലായെന്നതിന്റെ തെളിവാണിത്. അവരുടെ ചിന്തയുടെ ഉറവിടം ദൈവികമല്ലായിരുന്നു. ഈ വാദത്തിന്റെ ഘട്ടത്തില്‍, അവരുടെ "പിതാക്കന്മാരു"ടെ വ്യക്തിത്വത്തെക്കുറിച്ചു ചിന്തിക്കാന്‍ യേശു അവരെ പ്രേരിപ്പിച്ചു. അത് അബ്രാഹാമിന്റേതല്ലായിരുന്നു. യോഹന്നാന്‍ 8:40-41 അബ്രാഹാമിന്റെ ആത്മാവ് അവര്‍ക്കില്ലെന്നുള്ള യേശുവിന്റെ കുറ്റാരോപണത്തില്‍ യഹൂദന്മാര്‍ കോപിച്ചു. അബ്രാഹാമിന്റെ പിന്മുറക്കാരെന്ന അവരുടെ ആത്മവിശ്വാസമാണ് അവരുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വീമ്പടിയുടെയും അടിസ്ഥാനമുറപ്പിച്ചത്. അതിനാല്‍ അവരുടെ അബ്രാഹാമ്യബന്ധത്തില്‍ കുറ്റം കണ്ടുപിടിക്കാനും അത് അസാധുവാക്കാനും എത്രമാത്രം ധൈര്യമാണു യേശു കാട്ടിയത്. ഒരു കുടിയേറ്റക്കാരനായി അബ്രാഹാം നാടുവിട്ടപ്പോഴുള്ള അവന്റെ ദൈവവിശ്വാസത്തിലെ അനുസരണത്തിന്റെ പ്രവൃത്തികള്‍ യേശു ചൂണ്ടിക്കാട്ടി. അവന്റെ മകന്‍ യിസ്ഹാക്കിനെ യാഗം കഴിക്കാന്‍ അവന്‍ തയ്യാറായപ്പോള്‍ ദൈവത്തിന്റെ വിശ്വസ്തതയിലുള്ള അവന്റെ ആശ്രയം പ്രകടമായി. അവന്റെ അനന്തരവനായ ലോത്തിനോടു കാണിച്ച താഴ്മയും ഇതുപോലെയായിരുന്നു. പക്ഷേ യഹൂദന്മാര്‍ അവരുടെ പിടിവാശിയും മത്സരവും അവിശ്വാസവും പ്രകടിപ്പിച്ചു. അവരുടെ ആത്മാവു ക്രിസ്തുവിന്റെ ആത്മാവിനു വിരുദ്ധമായിരുന്നു. ഇങ്ങനെ അവര്‍ അവരുടെ നടുവില്‍ നില്‍ക്കുന്ന സത്യത്തിന്റെ അവതാരത്തോടു തര്‍ക്കിക്കുകയും, അവനിലൂടെയുള്ള ദൈവശബ്ദത്തിനു ചെവികൊടുക്കാതിരിക്കുകയും ചെയ്തു. തേജോരൂപിയായി, ദൂതന്മാരാല്‍ ചുറ്റപ്പെട്ടല്ല യേശു വന്നത്, വാക്കുകള്‍ക്കു മാത്രം സ്വാധീനമുള്ള ഒരു വെറും മനുഷ്യനായിട്ടാണ്. അവന്റെ സുവിശേഷം സ്വീകരിക്കാന്‍ അവന്‍ ആരെയും നിര്‍ബ്ബന്ധിച്ചില്ല. മറിച്ചു ദൈവസ്നേഹം, ദൈവകൃപ, ദൈവനാമം എന്നിവ വെളിപ്പെടുത്തുന്നതിനാണ് അവന്‍ വന്നത്. അവജ്ഞയോടെ ഈ സദ്വാര്‍ത്ത അവര്‍ തള്ളിക്കളഞ്ഞു, ഒപ്പം അവനെ കൊല്ലാനുള്ള ചിന്ത മനസ്സില്‍ വെച്ചു താലോലിക്കുകയും ചെയ്തു. അബ്രാഹാമിന്റെ ഗുണഗണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും വിരുദ്ധമായതാണിത്. ദൈവത്തിന്റെ വെളിപ്പാടുമായുള്ള പൊരുത്തത്തില്‍ അവന്‍ കേട്ടു, അനുസരിച്ചു, ജീവിച്ചു, പ്രവര്‍ത്തിച്ചു. യോഹന്നാന്‍ 8:42-43 അബ്രാഹാം അവരുടെ പിതാവല്ലായെന്നു യേശു യഹൂദന്മാര്‍ക്കു തെളിയിച്ചുകൊടുത്തു. അവര്‍ പിന്തുടരുന്ന യഥാര്‍ത്ഥ പിതാവിനെ മനസ്സിലാക്കാന്‍ അവന്‍ അവരെ നയിച്ചു. ആ പിതാവിനെപ്പോലെതന്നെയാണ് അവരും. അവനും അവരും തമ്മിലുള്ള വ്യത്യാസം യേശു വ്യക്തമാക്കിയെന്നു യഹൂദന്മാര്‍ക്കു മനസ്സിലായി. അവിശുദ്ധബന്ധത്തിലൂടെ ജനിച്ച മോവാബ്യരെയും അമ്മോന്യരെയുംപോലെ(ഉല്പത്തി 19:36-38)യല്ല തങ്ങളെന്നു യഹൂദന്മാര്‍ മറുപടി നല്‍കി. പുറപ്പാട് 4:22; ആവര്‍ത്തനം 32:6; യെശയ്യാവ് 63:16 എന്നീ വേദഭാഗങ്ങളിലാശ്രയിച്ചുകൊണ്ടു ദൈവം തങ്ങളുടെ പിതാവാണെന്ന അവകാശമുന്നയിച്ചിരിക്കെ, അവര്‍ ശമര്യാക്കാരെപ്പോലെ സങ്കരവര്‍ഗ്ഗവുമല്ല. തന്റെ പിതാവു ദൈവമാണെന്നു യേശു ചൂണ്ടിക്കാട്ടിയപ്പോള്‍, തങ്ങളുടെ പിതാവും ദൈവമാണെന്നു തിരുവെഴുത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പ്രതിവാദിച്ചു. അവരുടെ വിശ്വാസത്തിന്റെ ഉപദേശമായിരുന്നു ഇത്. അതിനുവേണ്ടിയാണ് അവര്‍ ബുദ്ധിമുട്ടിയതും കഷ്ടപ്പെട്ടതും. പക്ഷേ അവരുടെ സാക്ഷ്യം കള്ളമായിരുന്നു. അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയാണെന്നാണു യേശു വ്യക്തമാക്കിയത്. അവന്‍ പറഞ്ഞു: "ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു. ദൈവം പകയുടെ ദൈവമല്ല, സ്നേഹത്തിന്റെ ദൈവമാണല്ലോ. അവനില്‍നിന്നുള്ള അവന്റെ പുത്രനെ അവന്‍ സ്നേഹിക്കുന്നു, പുത്രന്‍ പിതാവിന്റെ സാരാംശം വഹിക്കുന്നു." ഒരു നിമിഷത്തേക്കുപോലും യേശു പിതാവിനെ വിട്ടുപിരിഞ്ഞു തനിച്ചായിട്ടില്ല, അനുസരണമുള്ള ഒരു ശിഷ്യനെപ്പോലെ അവന്‍ പിതാവിനെ അനുസരിച്ചു. പിന്നെ യേശു ജനാവലിയോടു ചോദിച്ചു: "എന്റെ ഭാഷ ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു കഴിയാത്തതെന്ത്? ഞാന്‍ വിദേശഭാഷയിലല്ലല്ലോ സംസാരിക്കുന്നത്, ലളിതമായ വാക്കുകളിലാണല്ലോ എന്റെ ഉള്ളം തുറക്കുന്നത്, കുഞ്ഞുങ്ങള്‍ക്കുപോലും അതു പിടികിട്ടുമല്ലോ." യേശുവിന്റെ ചോദ്യത്തിനുള്ള മറുപടി യേശു തന്നെ തന്റെ ശത്രുക്കള്‍ക്കായി നല്‍കി: "നിങ്ങള്‍ക്കു ശ്രദ്ധിക്കാന്‍ കഴിയില്ല; നിങ്ങള്‍ സ്വതന്ത്രരല്ല, അടിമകളാണ്; നിങ്ങളുടെ ആത്മീയജീവന്‍ നഷ്ടപ്പെട്ടുപോയി. വിളി കേള്‍ക്കാത്ത ചെകിടനു തുല്യരാണു നിങ്ങള്‍." പ്രിയ സഹോദരാ, സഹോദരീ, നിങ്ങളുടെ ആത്മീയമായ കേള്‍വി എങ്ങനെയുണ്ട്? നിങ്ങളുടെ ഹൃദയത്തില്‍ ദൈവവചനം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? നിങ്ങളുടെ അകത്തെ മനുഷ്യനെ ശുദ്ധീകരിക്കാനും ക്രമീകരിക്കാനുമുള്ള അവന്റെ ശബ്ദത്തിനു നിങ്ങള്‍ കാതോര്‍ക്കുന്നുവോ? അതോ നിങ്ങള്‍ അഹംഭാവിയും ചെകിടനുമായിരിക്കുന്നുവോ, അസാധാരണ മായ ഒരാത്മാവു നിങ്ങളെ പിടിച്ചുവെച്ചിരിക്കുകയാണോ? സുവിശേഷത്തിന്റെ ശക്തിയിലാണോ നിങ്ങള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്, അതോ നിങ്ങളില്‍ ഒരു ദുരാത്മാവ് അധിവസിച്ചിട്ട് അതിന്റെ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ പിന്‍തുടരുകയാണോ? ചോദ്യം:
|