Waters of LifeBiblical Studies in Multiple Languages |
|
Home Bible Treasures Afrikaans |
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba
Previous Lesson -- Next Lesson യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
1. യേശുവിനെ തോട്ടത്തില്‍വെച്ച് അറസ്റ് ചെയ്യുന്നു (യോഹന്നാന്‍ 18:1-14)യോഹന്നാന്‍ 18:1-3 പ്രാര്‍ത്ഥനയില്‍, തന്റെയും അപ്പോസ്തലന്മാരുടെയും അനുയായികളുടെയും ജീവനെ പിതാവിന്റെ കരങ്ങളില്‍ യേശു ഏല്പിച്ചു. ഈ വിടവാങ്ങല്‍പ്രാര്‍ത്ഥനയോടെ അവന്റെ വചനങ്ങളും പ്രവൃത്തികളും പ്രാര്‍ത്ഥനകളും നിവൃത്തിയായി (സമ്പൂര്‍ണ്ണമായി നിറവേറ്റി). പിന്നെ അവന്‍ കഷ്ടതയുടെ ഒരു പുതിയ തലത്തിലേക്കു പ്രവേശിച്ചു - ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ പങ്കു നിര്‍വ്വഹിക്കാന്‍. അങ്ങനെ ഒലിവുമലയില്‍ മതില്‍ക്കെട്ടിനുള്ളിലെ തോട്ടത്തില്‍ അവന്‍ കടന്നു. കെദ്രോന്‍ തോടു കഴിഞ്ഞുള്ള ആ തോട്ടത്തില്‍ ഒരു മുന്തിരിച്ചക്കുണ്ടായിരുന്നു. ഇതൊരു ആശ്വാസത്തിന്റെ സങ്കേതമായി യേശുവും ശിഷ്യന്മാരും ഉപയോഗിച്ചിട്ടുണ്ട്, ഇവിടെ അവന്‍ കൂടെക്കൂടെ ഉറങ്ങിയിട്ടുണ്ട്. യേശു ഇരിക്കുന്നിടത്തെക്കുറിച്ചു രഹസ്യമായി യൂദാ അറിഞ്ഞു. യേശു എവിടെയാണെന്നുള്ള വിവരം യഹൂദ അധികാരികള്‍ക്ക് അവന്‍ അറിവുകൊടുത്തു. സന്തുഷ്ടരായ അവര്‍ ദൈവാലയച്ചേവകരെയും പരീശപ്രതിനിധികളെയും കൂട്ടിക്കൊണ്ടുവന്നു. രാത്രിയില്‍ ആരെയെങ്കിലും അറസ്റ് ചെയ്യുന്നതിനോ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനോ (റോമന്‍ അധികാരികളുടെ സമ്മതത്തോടെയല്ലാതെ) യാതൊരു അധികാരവും അവര്‍ക്കില്ലായിരുന്നു. ഗവര്‍ണറെ വിവരമറിയിച്ചു. യൂദാ അറിവുകൊടുത്തതുകൊണ്ടു മാത്രം യഹൂദാധികാരികള്‍ തൃപ്തരായില്ല, യേശുവിനെ അറസ്റ്റ് ചെയ്യാനുള്ള പടക്കൂട്ടത്തിനു വഴി കാണിച്ചുകൊടുക്കാന്‍ അവര്‍ അവനെ നിര്‍ബ്ബന്ധിച്ചു. ഇങ്ങനെ, യൂദാ വെറുമൊരു ഒറ്റുകാരന്‍ മാത്രമല്ല, യേശുവിനെ ശത്രുക്കള്‍ക്കു പിടിച്ചുകൊടുത്തവന്‍ കൂടിയാണ്. തന്റെ പുത്രന്‍ ഒരു ഒറ്റുകാരനെപ്പോലെയായിത്തീരണമെന്നതും ഒറ്റുകാരന്‍ തന്റെ പുത്രനെപ്പോലെയായിത്തീരണമെന്നതും ദൈവം വിലക്കി. അത്തരം നികൃഷ്ടതയില്‍നിന്നു വളരെ ഉയരെയാണു ദൈവം. യോഹന്നാന്‍ 18:4-6 ഈ ആക്രമണകാരികള്‍ എങ്ങനെയാണു നിലത്തുവീണതെന്നതിനെക്കുറിച്ചു യാതൊരു വിവരവും നമുക്കില്ല. അവന്‍ രക്ഷപ്പെടുമെന്നുള്ള ചിന്തയില്‍ ധാരാളം വിളക്കുകള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നിരിക്കാം. യേശു പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുകയായിരുന്നു, അവന്റെ ശിഷ്യന്മാര്‍ ഉറക്കത്തിലുമായിരുന്നു. പടക്കൂട്ടവും മറ്റും ഒറ്റുകാരനോടൊപ്പം വരുന്നതു പ്രാര്‍ത്ഥനയില്‍ അവന്‍ ശ്രദ്ധിച്ചു. അവനെ കാത്തിരിക്കുന്ന കര്‍ക്കശമായ ന്യായവിധിയും പീഡനവും എന്താണെന്നറിയാമായിരുന്നിട്ടും അവന്‍ രക്ഷപ്പെടാന്‍ തുനിഞ്ഞതേയില്ല.എല്ലാറ്റിനെക്കുറിച്ചും ബോധവാനായിരുന്ന അവന്‍ പിതാവിനോട് അനുസരണമുള്ളവനായിരുന്നു. അവന്‍ എഴുന്നേറ്റു പടക്കൂട്ടത്തിനു കീഴടങ്ങി; അവന്റെ മാനവും മഹത്വവും ഉടവുതട്ടാത്തതായിരുന്നു. വാസ്തവത്തില്‍ യൂദായല്ല യേശുവിനെ കീഴടക്കിയത്, അവന്‍ മനസ്സോടെ നമുക്കുവേണ്ടി കീഴടങ്ങുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: "നിങ്ങള്‍ ആരെ തിരയുന്നു?" അവര്‍ അവന്റെ നാമം ഉച്ചരിച്ചപ്പോള്‍, ദൈവികമായ പദങ്ങളിലാണ് അവന്‍ മറുപടി പറഞ്ഞത്: "ഞാന്‍ ആകുന്നു." ആത്മീയബോധത്തിന്റെ ഉള്‍ക്കാഴ്ചയുള്ള ആര്‍ക്കും, ദൈവമാണു യേശുവില്‍ അവരുടെയിടയില്‍ നില്‍ക്കുന്നതെന്നു ഗ്രഹിക്കാം - മോശെയോടു ദൈവം പറഞ്ഞതുപോലെ "ഞാന്‍ ആകുന്നു." "നിങ്ങളുടെ രക്ഷകനെ കൊല്ലാനുള്ള ആഗ്രഹം വാസ്തവമായി നിങ്ങള്‍ക്കുണ്ടോ? ഞാനാണു അവന്‍, നിങ്ങള്‍ ചെയ്യുന്നതെന്തെന്നു കരുതിക്കൊള്ളുക. സ്രഷ്ടാവും വിമോചകനും ഞാനാണ്, ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നു." അപ്പോള്‍ത്തന്നെ, അവിടെ നിന്നിരുന്ന യൂദയുടെ ഹൃദയത്തില്‍ ഈ വാക്കുകള്‍ തുളഞ്ഞിറങ്ങി. യോഹന്നാന്റെ സുവിശേഷത്തില്‍ യൂദയെക്കുറിച്ചു പരാമര്‍ശിക്കുന്ന അവസാനഭാഗം ഇതാണ്. യൂദയുടെ ചുംബന ത്തെക്കുറിച്ചോ, അവന്‍ ആത്മഹത്യ ചെയ്തത് എങ്ങനെയെന്നതിനെക്കുറിച്ചോ യോഹന്നാന്‍ പരാമര്‍ശിക്കുന്നില്ല. യോഹന്നാന്റെ പ്രഥമപരിഗണന യേശുവായിരുന്നു, അവനെ യോഹന്നാന്‍ കുലീനമായാണു ശത്രുക്കള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. സൌമ്യമായി മനസ്സോടെയുള്ള ഈ കീഴടങ്ങല്‍ യൂദയുടെ ഹൃദയത്തിലേക്കു കത്തി കുത്തിയിറക്കുന്നതായിരുന്നു - യേശു മരിക്കാന്‍ തയ്യാറായിരുന്നല്ലോ. മഹത്വത്തില്‍ ഭ്രമിച്ചാണു യൂദയും പരിവാരവും താഴെ വീണത്. കുറ്റവാളിയെ അറസ്റ് ചെയ്യാനുള്ള സര്‍വ്വ സന്നാഹവും അവര്‍ക്കുണ്ടായിരുന്നു. അവന്‍ അവരെ സമീപിച്ചതു മഹാ പാപപരിഹാരദിവസത്തിലെ മഹാപുരോഹിതന്റെ അന്തസ്സോടെയാണ്. അവന്‍ പറഞ്ഞു: "നിങ്ങള്‍ക്കു വേണ്ടുന്നയാള്‍ ഞാനാണ്." അവര്‍ നിലത്തുവീണു. യേശുവിനു തന്ത്രപൂര്‍വ്വം മാറിക്കളയാമായിരുന്നു, പക്ഷേ അവന്‍ തുടര്‍ന്നും അവരുടെ മുന്നില്‍നിന്നു. യോഹന്നാന്‍ 18:7-9 പിടികൂടാന്‍ വന്നവരുടെ ശ്രദ്ധ യേശു തന്നിലേക്കു തിരിച്ചു. ചിലര്‍ അവന്റെ ശിഷ്യന്മാരെ പിടിക്കാന്‍ തുനിഞ്ഞു, എന്നാല്‍ യേശു അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചു, അവന്‍ ശത്രുക്കള്‍ക്കു തന്റെ നെഞ്ചു കാട്ടി. ആടുകള്‍ക്കുവേണ്ടി സ്വന്തജീവന്‍ കൊടുക്കുന്ന നല്ലയിടയനാണ് അവന്‍; തന്റെ ശിഷ്യന്മാരെ വെറുതെ വിടാന്‍ അവന്‍ പടയാളികളെ നിര്‍ബ്ബന്ധിച്ചു. അവന്റെ അന്തസ്സ് അവരെ കുലുക്കിക്കളഞ്ഞു, അവന്റെ നിര്‍ദ്ദേശം അവര്‍ അനുസരിക്കുകയും ചെയ്തു. വീണ്ടും അവന്‍ പറഞ്ഞു: "ഞാനാണ് അവന്‍." "ഞാന്‍ ജീവന്റെ അപ്പമാകുന്നു, ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു, ഞാന്‍ വാതിലാകുന്നു, ഞാന്‍ നല്ല ഇടയനാകുന്നു, ഞാന്‍ വഴിയും സത്യവുംജീവനുമാകുന്നു" എന്നൊക്കെപ്പറയുന്നതുപോലെയായിരുന്നു ഈ പറച്ചില്‍. "നിയമിക്കപ്പെട്ട രക്ഷകനാണു ഞാന്‍. മനുഷ്യരൂപത്തില്‍ ദൈവം നിങ്ങള്‍ക്കു മുമ്പായി നില്‍ക്കുകയാണ്." "യേശു" എന്ന പേരിന്റെ അര്‍ത്ഥം (രക്ഷകന്‍)ദൈവം സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നുവെന്നാണ്. ഈ ദൈവിക സഹായം യഹൂദന്മാര്‍ തിരസ്കരിച്ചു. എളിമയുള്ള നസറായനെ അവരുടെ മശീഹയായി അവര്‍ക്ക് ആവശ്യമില്ലായിരുന്നു. യോഹന്നാന്‍ 18:10-11 കര്‍ത്താവു പറഞ്ഞതു പത്രോസിനു മനസ്സിലാവുകയോ, അവനതിനു മനസ്സിരുത്തുകയോ ചെയ്തില്ല. ഉറങ്ങിയെഴുന്നേറ്റ അവന്‍ അപ്പോഴും ഉറക്കംതൂങ്ങുകയായിരുന്നു. പടയാളികളെ ശ്രദ്ധിച്ച അവന്‍ കോപിച്ചുകൊണ്ടു വാള്‍ വലിച്ചൂരി, അതു കൊണ്ടുപോരാന്‍ യേശു അവനെ അനുവദിച്ചതായിരുന്നു. അതുകൊണ്ട് അവന്‍ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തുകളഞ്ഞു. കര്‍ത്താവ് ഇങ്ങനെ ചെയ്യാനൊന്നും കല്പിച്ചില്ല. പത്രോസ് മരിച്ചു ദീര്‍ഘകാലം കഴിഞ്ഞിട്ടാണു യോഹന്നാന്‍ മാത്രം ഇതിനെക്കുറിച്ച് എഴുതുന്നത്. ശിഷ്യപ്രമുഖനോടു വാള്‍ ഉറയിലിടാന്‍ യേശു പറയുന്നതു യോഹന്നാന്‍ എടുത്തുകാട്ടുകയാണ്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനും ശിഷ്യന്മാരെ ആരെയും അറസ്റ് ചെയ്യാതിരിക്കുന്നതിനുമായിരുന്നു ഇത്. പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞത്, താന്‍ പ്രാര്‍ത്ഥിച്ചതുപോലെ ദൈവക്രോധത്തിന്റെ പാനപാത്രം സ്വീകരിച്ചുവെന്നാണ്. ഇങ്ങനെ, കര്‍ത്താവിന്റെ അറസ്റിനു മുമ്പേ പോയ ആത്മീയപോരാട്ടത്തെക്കുറിച്ചുള്ള തര്‍ക്കമറ്റ പരാമര്‍ശമാണിതെന്നു നാം വായിക്കുന്നു. ആ ക്രോധം സഹിക്കാന്‍ അവനൊരുക്കമായിരുന്നു, എല്ലാ ന്യായവിധിയും നമുക്കുവേണ്ടി വഹിച്ചു. പിതാവിന്റെ കരത്തില്‍നിന്നു നേരിട്ടാണ് ആ പാനപാത്രം വരുന്നത്. ഇങ്ങനെ, ഏറ്റവും പ്രിയനായവനില്‍നിന്ന് അങ്ങേയറ്റം കയ്പുള്ളത് അവന്‍ ഏറ്റുവാങ്ങി. സ്നേഹത്താല്‍ അല്ലാതെ ഇതു വഹിക്കാന്‍ അവനു കഴിയില്ല. കാരണം, മനുഷ്യരാശിയുടെ വീണ്ടെടുപ്പില്‍ പിതാവും പുത്രനും ഒന്നിച്ചിരുന്നു. ദൈവം അത്രത്തോളംലോകത്തെ സ്നേഹിച്ചതുകൊണ്ട് അവന്‍ തന്റെ ഏകജാതനെ ലോകത്തിനുവേണ്ടി നല്‍കി. പ്രാര്‍ത്ഥന: പിതാവേ, ഞങ്ങള്‍ക്കു ഗ്രഹിക്കാവുന്നതിനും അപ്പുറമായ നിന്റെ സ്നേഹത്തിനായി ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നിന്റെ പുത്രനെ ഞങ്ങള്‍ക്കുവേണ്ടി നീ നല്‍കി. പുത്രന്റെ കരുണയ്ക്കായും മഹത്വത്തിനായും മരിക്കാനുള്ള സന്നദ്ധതയ്ക്കായും ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. തോട്ടത്തില്‍നിന്ന് ഓടിപ്പോകാതെ നിന്റെ ശിഷ്യന്മാരെ നീ സംരക്ഷിച്ചു, നിന്റെ ശത്രുക്കള്‍ക്കു നീ കീഴടങ്ങി. നിന്നെത്തന്നെ ത്യജിച്ചതിനും, നിന്റെ ദയയ്ക്കും നേരിനുമായി ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു. ചോദ്യം:
ക്വിസ് - 6പ്രിയ വായനക്കാരാ/വായനക്കാരീ,
|