Waters of LifeBiblical Studies in Multiple Languages |
|
Home Bible Treasures Afrikaans |
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba
Previous Lesson -- Next Lesson യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
3. റോമന്‍ ഗവര്‍ണറുടെ മുമ്പാകെയുള്ള മതേതര (രശ്ശഹ) വിചാരണ (യോഹന്നാന്‍ 18:28 - 19:16)
b) യേശുവിനെ വേണോ, അതോ ബറബ്ബാസിനെ വേണോ? (യോഹന്നാന്‍ 18:39-40)യോഹന്നാന്‍ 18:39-40 യേശു പറഞ്ഞതൊക്കെ സത്യമാണെന്നും, അപകടകാരിയല്ലെന്നും പീലാത്തോസിനു ബോദ്ധ്യമായി. വെളിയില്‍ കാത്തുനില്‍ക്കുന്ന യഹൂദന്മാരുടെ അടുത്തേക്കു ചെന്നിട്ട്, യേശുവിന്റെ നിരപരാധിത്വം അദ്ദേഹം പരസ്യമായി സാക്ഷ്യപ്പെടുത്തി. മതത്തിന്റെയും രാഷ്ട്രത്തിന്റെയും നിയമങ്ങളനുസരിച്ചു യേശു കുറ്റവാളിയല്ലെന്നു (പാപരഹിതനാണെന്ന്) നാലു സുവിശേഷങ്ങളും ഉറപ്പിച്ചുപറയുന്നു. ഗവര്‍ണറെന്ന നിലയില്‍ യേശുവിനെതിരെ യാതൊന്നുമുന്നയിക്കാന്‍ പീലാത്തോസിനു കഴിഞ്ഞില്ല. അങ്ങനെ ആ അധികാരി, യേശു നിരപരാധിയാണെന്ന് അംഗീകരിച്ചു. ഈ അപൂര്‍വ്വവ്യക്തിയില്‍നിന്ന് ഒഴിഞ്ഞിരിക്കാനും, അപ്പോള്‍ത്തന്നെ യഹൂദന്മാരെ പ്രസാദിപ്പിക്കാനുമുള്ള ആഗ്രഹവും ഉത്ക്കണ്ഠയും പീലാത്തോസിനുണ്ടായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഒരു കുറ്റവാളിക്കു മാപ്പു നല്‍കി വിടുന്ന സമ്പ്രദായമനുസരിച്ച്, ഈ തടവുകാരനെ വിട്ടയയ്ക്കാമെന്നു പീലാത്തോസ് അഭിപ്രായപ്പെട്ടു. യേശുവിനെ 'യഹൂദന്മാരുടെ രാജാവെ'ന്നു പരിഹസിച്ചു വിളിച്ചതിലൂടെ മഹാപുരോഹിതനെ ശാന്തനാക്കാന്‍ പീലാത്തോസ് ശ്രമിച്ചു. പീലാത്തോസ് യേശുവിനെ വിട്ടയച്ചാല്‍, യേശുവിന് അവന്റെ ജനത്തിന്റെ വശ്യത നഷ്ടമാകും (അങ്ങനെ പീലാത്തോസ് വാദിച്ചു) - യേശുവിനു റോമന്‍ നുകത്തില്‍നിന്നു തന്റെ ജനത്തെ വിടുവിക്കാന്‍ കഴിഞ്ഞില്ലല്ലോ. എന്നിരുന്നാലും, "യഹൂദന്മാരുടെ രാജാവ്" എന്ന വിശേഷണത്തില്‍ പുരോഹിതന്മാരും ജനവും ഇളകിവശായി. ഒരു സൈനികവീരനെ, കീഴടക്കുന്നവനും കഠിനനുമായ ഒരാളെയാണ് അവര്‍ പ്രതീക്ഷിച്ചത്. അങ്ങനെ യവര്‍ ദൈവത്തിന്റെ പരിശുദ്ധനെക്കാള്‍, പാപിയും മഹാപാതകിയുമായ ഒരുത്തനെ തിരഞ്ഞെടുത്തു. യേശുവിനെതിരായി മാത്രമല്ല, യേശുവിനെ നിന്ദിച്ച ജനതയ്ക്കെതിരായും മതകോടതി നിന്നു. നിങ്ങള്‍ നിലകൊള്ളുന്നതു സത്യത്തിനും താഴ്മയ്ക്കും ആയുധമില്ലായ്മയ്ക്കും ഒപ്പമാണോ, അതോ കരുണയും സത്യവും തള്ളിക്കളഞ്ഞിട്ട് അക്രമത്തിലും വഞ്ചനയിലും ആശ്രയിക്കുന്ന നിയമജ്ഞര്‍ക്കൊപ്പമാണോ?
c) കുറ്റാരോപണമുന്നയിച്ചവര്‍ക്കു മുന്നില്‍വെച്ചു യേശുവിനെ ചമ്മട്ടികൊണ്ട് അടിക്കുന്നു (യോഹന്നാന്‍ 19:1-5)യോഹന്നാന്‍ 19:1-3 യേശുവിനെ വെറുതെ വിട്ടിട്ട്, അവന്റെ മേല്‍ കുറ്റം ചുമത്തിയവരെ പീലാത്തോസിന് അറസ്റ് ചെയ്യാമായിരുന്നു. ഇതു ചെയ്യാതെ, അദ്ദേഹം വസ്തുതകള്‍ വളച്ചൊടിച്ച് ഒരൊത്തുതീര്‍പ്പ് അന്വേഷിച്ചു; അങ്ങനെ യേശുവിനെ ചമ്മട്ടിക്കടിക്കാന്‍ പീലാത്തോസ് ഉത്തരവിട്ടു. അത്തരം ശിക്ഷ നടുക്കുന്നതും ക്ഷീണിപ്പിക്കുന്നതുമായിരുന്നു. ചമ്മട്ടിയുടെ വാറുകളിലുള്ള അസ്ഥിക്കഷണങ്ങള്‍ തൊലിയില്‍ മുറിവുകളേല്പിക്കുമായിരുന്നു. പടയാളികള്‍ യേശുവിനെ പിടിച്ചുവലിച്ച് ഒരു തൂണില്‍ ബന്ധിച്ചശേഷം, നഗ്നമായ പുറത്തു പെരുമഴപോലെ ചമ്മട്ടിപ്രഹരമേല്പിച്ചു. അവന്റെ തൊലിയും മാംസവും കീറിമുറിഞ്ഞപ്പോഴുണ്ടായ വേദന പറയാനാവില്ല. അനേകര്‍ ഈ പീഡനപ്രക്രിയയില്‍ മരിച്ചിട്ടുണ്ട്. നിരപരാധിയായ നമ്മുടെ നാഥന്‍ ദേഹത്തിലും ദേഹിയിലും ഒരുപാടു കഷ്ടതയനുഭവിച്ചു. പടയാളികള്‍ യേശുവിന്റെ മുറിവേറ്റ ശരീരത്തെ തുടര്‍ന്നും പരിഹസിച്ചുകൊണ്ടിരുന്നു. യഹൂദഭീകരവാദികളെ ഭയപ്പെട്ടുകഴിഞ്ഞ പടയാളികള്‍ രാത്രിയില്‍ പുറത്തു ധൈര്യമായി നടക്കുകയില്ല. യഹൂദന്മാരുടെ രാജാവെന്നു പറയുന്ന ഒരുത്തനെ പീഡിപ്പിച്ചു യഹൂദന്മാരോടു പ്രതികാരം ചെയ്യാനുള്ള ഒരവസരമായി അവര്‍ ഇതിനെക്കണ്ടു. അവര്‍ക്ക് ഈ അടക്കമില്ലാത്ത യഹൂദന്മാരോടു തോന്നിയ ദുഷ്ടതയെല്ലാം യേശുവിന്റെ മേല്‍ അവര്‍ ചൊരിഞ്ഞു. ഒരു പടയാളി ഓടിപ്പോയി ഒരു മുള്‍ച്ചെടി പറിച്ചുകൊണ്ടുവന്നു, അതൊരു കിരീടംപോലെയാക്കി യേശുവിന്റെ ശിരസ്സിന്മേല്‍ വച്ചു. ഈ കിരീടത്തിന്റെ മുള്ളുകള്‍ അമര്‍ന്നിട്ടു രക്തം കുതിച്ചൊഴുകി. മറ്റുള്ളവര്‍ ഉദ്യോഗസ്ഥന്റെ വകയായ കീറിയ വസ്ത്രങ്ങളുമായി വന്ന് അവനെ ചുറ്റി. രക്തവും രക്താംബരവും കൂടിക്കലര്‍ന്നു യേശുവിനെ രക്തക്കട്ട പൊതിഞ്ഞപോലെ കാണപ്പെട്ടു. കൂടാതെ, അവനെ ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. അവനെ കിരീടധാരണത്തിനൊരുക്കുന്നതുപോലെ ചിലര്‍ അവന്റെ മുമ്പില്‍ വണങ്ങി. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ ഈ സാമ്രാജ്യത്തിന്റെ സൈന്യത്തിലുണ്ടായിരുന്നതിനാല്‍, ലോകത്തിലെ പല ഗോത്രങ്ങളും ദൈവത്തിന്റെ കുഞ്ഞാടിനെ പരിഹസിക്കുന്നതിലും ദുഷിക്കുന്നതിലും പങ്കുപറ്റി. യോഹന്നാന്‍ 19:4-5 യേശുവിന്റെ കുറ്റപത്രം നോക്കിയ പീലാത്തോസിന് അവന്‍ നിരപരാധിയാണെന്നു മനസ്സിലായി. മൂന്നാമത്തെ പ്രാവശ്യം അവന്‍ പുറത്ത് യഹൂദ നേതാക്കന്മാരുടെയടുക്കല്‍ വന്നിട്ടു പറഞ്ഞു, "ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല." ക്രമേണ, അവന്‍ അവരെ മുഖാമുഖമായി ഒരുമിച്ചുകൂട്ടി വഞ്ചന പുറത്തുകൊണ്ടുവരാനും സത്യം വെളിച്ചത്താക്കാനും ശ്രമിച്ചു. അടിയുടെ പാടുകളും മുറിവുകളുമേറ്റു രക്തമൊഴുകുന്നതും, നെറ്റിയില്‍ മുള്‍ക്കിരീടം ധരിച്ചതുമായ യേശുവിനെ പീലാത്തോസ് കൊണ്ടുവന്നു. അവന്റെ ചുമലിന്മേല്‍ രക്തത്തില്‍ കുതിര്‍ന്ന അങ്കിയുണ്ടായിരുന്നു. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ചിത്രം നിങ്ങള്‍ക്കു കാണാമോ? അവന്റെ താഴ്ച ഉയര്‍ച്ചയായിരുന്നു, അവന്റെ അതുല്യമായ സ്നേഹം പ്രത്യക്ഷമാകുന്നതു സഹിഷ്ണുതയിലാണല്ലോ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും പ്രതിനിധികളുടെ മുമ്പില്‍, അവരുടെ പരിഹാസവും പീഡനവും സഹിച്ച്, മുള്‍ക്കിരീടധാരിയായി അവന്‍ നിന്നു. സകലപാപങ്ങളും പരിഹരിക്കുന്ന രക്തം പുരണ്ട ഈ മുള്‍ക്കിരീടവുമായി തട്ടിച്ചുനോക്കുമ്പോള്‍, മിന്നിത്തിളങ്ങുന്ന മുത്തുകള്‍ പതിച്ച (ലോകത്തിലെ) സകലകിരീടങ്ങളും യാതൊരു വിലയുമില്ലാത്തവയാണ്. മുമ്പുണ്ടായിരുന്ന ഗവര്‍ണര്‍മാരെക്കാളൊക്കെ പരുക്കനായ മനുഷ്യനായിരുന്നെങ്കിലും, ഈ കാഴ്ച പീലാത്തോസിനെ സ്പര്‍ശിച്ചു. യേശുവിന്റെ മുഖത്തു പകയുടെ യാതൊരു ലാഞ്ഛനയോ, അവന്റെ അധരങ്ങളില്‍ ശാപമോ ഇല്ലായിരുന്നു. അവന്‍ നിശ്ശബ്ദമായി പിതാവിനോടു പ്രാര്‍ത്ഥിച്ചു, ശത്രുക്കളെ അനുഗ്രഹിക്കുകയും അവനെ ഉപദ്രവിച്ചവരുടെ പാപങ്ങള്‍ വഹിക്കുകയും ചെയ്തു. മനസ്സില്‍ തറയ്ക്കുന്ന വാക്കുകളാണു പീലാത്തോസ് പറഞ്ഞത്: "ആ മനുഷ്യന്‍ ഇതാ!" യേശുവിന്റെ മഹത്വവും അന്തസ്സും പീലാത്തോസിന് അനുഭവപ്പെട്ടു. "ദൈവത്തിന്റെ രൂപം വഹിക്കുന്ന അതുല്യനായ മനുഷ്യന്‍ ഇതാ" എന്നു പീലാത്തോസ് അര്‍ത്ഥമാക്കിയതുപോലെ തോന്നി. മാരകമായ അപകടത്തിന്റെ സമയത്തും അവന്റെ ദയ തിളങ്ങി, വികലമായ ശരീരത്തിന്റെ ബലഹീനതയിലും അവന്റെ പരിശുദ്ധി വിളങ്ങി. അവന്റെ ദുഷ്പ്രവൃത്തികള്‍ക്കുവേണ്ടിയല്ല അവന്‍ കഷ്ടത സഹിച്ചത്, എന്റെയും നിങ്ങളുടെയും പാപത്തിനു വേണ്ടിയും സകലമാനവരാശിയുടെയും കുറ്റം നിമിത്തവുമാണ്.
d) ക്രിസ്തുവിന്റെ ദിവ്യസ്വഭാവത്തില്‍ പീലാത്തോസ് വിസ്മയിക്കുന്നു (യോഹന്നാന്‍ 19:6-12)യോഹന്നാന്‍ 19:6-7 പീഡനത്തിന്റെ നീണ്ട മണിക്കൂറുകള്‍ കഴിഞ്ഞു, ജനക്കൂട്ടത്തില്‍ പലരും ഗവര്‍ണറുടെ ഗേറ്റിറങ്ങി. യഹൂദനേതൃത്വത്തിന് അവരുടെ മനോഭാവം മാറ്റാനോ അനുകമ്പ തോന്നാനോ മനസ്സില്ലായിരുന്നു. മറിച്ച്, യേശുവിനെ ഉടനടി വധിക്കണമെന്ന് അവര്‍ ആര്‍ത്തട്ടഹസിച്ച് ആവശ്യപ്പെട്ടു. മനസ്സലിവു തോന്നിയവര്‍ മനസ്സു തളര്‍ന്ന് ആശയറ്റവരായി, യേശുവിനെ ദൈവം കൈവിട്ടുവെന്ന് അനുമാനിച്ചു. അത്ഭുതകരമായ ഒരു രക്ഷപ്പെടല്‍ അവനവര്‍ക്കു നല്കിയില്ല, അതിനാല്‍ വധശിക്ഷയ്ക്കുള്ള മുറവിളി ഉച്ചത്തിലായിത്തീര്‍ന്നു. പീലാത്തോസ് എല്ലാറ്റിനെക്കാളും കര്‍ക്കശമായ വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷ ജനത്തിനുണ്ടായി. ഇങ്ങനെ, അവര്‍ യേശുവിനെ ലജ്ജയുടെ ആഴങ്ങളിലേക്ക് കൈവെടിഞ്ഞു. ഈ സമയത്ത്, അസ്വസ്ഥതയുടെ യാതൊരടയാളവും കാണിക്കാതിരിക്കാന്‍ പീലാത്തോസ് പ്രത്യേകം ജാഗ്രത കാട്ടി. എന്നാലും നിയമവിരുദ്ധമായി ആരെയെങ്കിലും കൊല്ലാനുള്ള താല്പര്യവും കാട്ടിയില്ല. അതുകൊണ്ടു യഹൂദന്മാരോടു പീലാത്തോസ് ഇങ്ങനെ പറഞ്ഞു, "അവന്‍ നിരപരാധിയാണെന്ന് എനിക്കു ബോദ്ധ്യമായിട്ടുണ്ട്, എന്നാലും നിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിക്കുക" - ഇതു മൂന്നാം തവണയാണു യേശു കുറ്റവാളിയല്ലെന്നു പീലാത്തോസ് സമ്മതിക്കുന്നത്. ഇതോടെ, ഒരു നിരപരാധിയെ ചമ്മട്ടിക്കടിക്കാന്‍ അനുവദിച്ചുകൊണ്ടു പീലാത്തോസ് തന്നെ സ്വയം കുറ്റവാളിയെന്നു ന്യായം വിധിക്കുകയാണ്. യഹൂദന്മാര്‍ ആരെയെങ്കിലും കൊല്ലുന്നതു റോമന്‍ നിയമം വിലക്കിയിരിക്കുന്നതിനെക്കുറിച്ച് അവര്‍ക്കു നല്ല ബോധമുണ്ടായിരുന്നു. പീലാത്തോസ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും, അങ്ങനെയവര്‍ ചെയ്താല്‍ അദ്ദേഹം അവര്‍ക്കു നേരെ തിരിഞ്ഞേക്കാം. യഹൂദന്മാര്‍ക്കു കല്ലെറിയാന്‍ മാത്രമല്ലാതെ ക്രൂശിക്കാനുള്ള അവകാശമൊന്നുമില്ലായിരുന്നു. "ദൈവദൂഷണം" പറഞ്ഞ യേശുവിനെ കല്ലെറിയാനായിരുന്നു അര്‍ഹത. ക്രിസ്തുവിന്റെ ദൈവികപുത്രത്വത്തെപ്പറ്റിയുള്ള അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, അവര്‍ അവന്റെ മുമ്പില്‍ വണങ്ങേണ്ടതുണ്ടെന്നു യഹൂദനേതാക്കന്മാര്‍ക്ക് അറിയാമായിരുന്നു. അവന്‍ സഹിച്ച പീഡനങ്ങള്‍ക്കൊപ്പം ക്രൂശീകരണവും അവന്‍ ദൈവപുത്രനല്ലെന്നു "തെളിയിക്കും.'' അങ്ങനെ അവന്റെ മരണംമൂലം അവര്‍ നീതീകരിക്കപ്പെടും, അത് അവന്റെ പാപപരിഹാരരക്തത്താലല്ല, മറിച്ചു ദൈവത്തിന്റെ അംഗീകാരത്തോടെയുള്ള വെറും ക്രൂശീകരണംകൊണ്ടാണ്. പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നീ സഹിച്ച പീഡനങ്ങള്‍ക്കും വേദനയ്ക്കുമായി നന്ദി, ഞങ്ങളുടെ അടികളാണു നീ ഏറ്റത്. നിന്റെ സഹിഷ്ണുതയ്ക്കും സ്നേഹത്തിനും മഹത്വത്തിനുമായി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. നീ ഞങ്ങളുടെ രാജാവാണ്. നിന്നെ അനുസരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ; ഞങ്ങളുടെ ശത്രുക്കളെ അനുഗ്രഹിക്കാനും ഞങ്ങളെ വെറുക്കുന്നവരോടു കരുണ കാട്ടാനും ഞങ്ങളെ പഠിപ്പിക്കണമേ. നിന്റെ രക്തം ഞങ്ങളുടെ കുറ്റബോധം നീക്കി ശുദ്ധീകരിക്കുന്നതിനായി ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ദൈവപുത്രാ, ഞങ്ങള്‍ നിന്റേതാണ്. നിന്റെ പരിശുദ്ധിയില്‍ ഞങ്ങളെ ഉറപ്പിച്ച്, കരുണയോടെയും, നിന്റെ വേദനകള്‍ക്കായി നന്ദിയോടെയും ഞങ്ങളെ നടത്തണമേ. ചോദ്യം:
|